മനുഷ്യന്റെ സകലമാന പ്രശ്നങ്ങളുടെയും മൂലകാരണം കണ്ടെത്തുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്ത പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ 47-ാം സ്മൃതിദിനമാണിന്ന്.
ദീനദയാല്‍ജി 1916 സപ്തംബര്‍ 25ന് മഥുരയിലെ ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. ബാല്യത്തില്‍തന്നെ മാതാപിതാക്കളെ വേര്‍പിരിയേണ്ടിവന്നു. അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ വയസ്സില്‍ ഏകസഹോദരനും മരിച്ചു. പിന്നീട് ഏകാന്തമായ ജീവിതമായിരുന്നു.
വിപരീതമായ ചുറ്റുപാടുകളില്‍ തീക്ഷ്ണബുദ്ധിയും സഹനശക്തിയുംകൊണ്ട് അദ്ദേഹം ഭാരതരാഷ്ട്രീയത്തിലെ സൂര്യതേജസ്സായി. ഇച്ഛാശക്തിയും പരിശ്രമവും ധൈര്യവുംകൊണ്ട് മനുഷ്യന് ഏത് പരിതസ്ഥിതിയെയും നേരിടാമെന്ന് അദ്ദേഹം തെളിയിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സേവനരംഗത്തിറങ്ങി. ദരിദ്രനും വിശക്കുന്നവനുമായി ഒരു മനുഷ്യന്പോലുമുണ്ടെങ്കില് ആ രാജ്യത്തെ വികസിതമെന്നും പരിഷ്കൃതമെന്നും പറയാനാവില്ല.
ഗ്രാമങ്ങളിലും പട്ടണങ്ങളിലും വസിക്കുന്ന ആഹാരത്തിനു വകയില്ലാത്ത, വസ്ത്രവും വീടുമില്ലാത്ത സഹോദരീ- സഹോദരന്മാരുടെ സുഖസമൃദ്ധിയാണ് നമ്മുടെ വ്രതവും കര്‍ത്തവ്യവും. ദരിദ്രജനതയെ ഉദ്ധരിക്കാതെ ഒരു രാഷ്ട്രത്തിനും പുരോഗതി പ്രാപിക്കാനവില്ല. ആരുടെയും മാനുഷികമായ അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. വിദ്യാഭ്യാസത്തിലും തൊഴിലിലും വിചേവനം പാടില്ല. ഓരോ പൗരനും നീതി ഉറപ്പാക്കണം. റോഡുവക്കില്‍ അന്തിയുറങ്ങുന്നവന് ആശ്രയം ലഭ്യമാക്കണം. വേദനിക്കുന്നവന് ആശ്വാസം പകരണം. ഇതിനൊക്കെവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ, ഉച്ചനീചത്വം, അസ്പൃശ്യത, സ്ത്രീകളോടുള്ള വിവേചനം തുടങ്ങിയ തിന്മകളെ അദ്ദേഹം ശക്തിയായി എതിര്‍ത്തു. ദീനദയാല്‍ജി ലളിതജീവിതവും ഉന്നതവിചാരവുമെന്ന സിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്നു. ലാളിത്യംകാരണം പലപ്പോഴും അദ്ദേഹത്തെ തിരിച്ചറിയുന്നതിന് പലര്‍ക്കും തെറ്റുപറ്റിയിട്ടുണ്ട്.
കുര്‍ത്തയും ധോത്തിയും ചെരുപ്പുമാണ് അദ്ദേഹത്തിന്റെ വേഷം. ദൂരയാത്ര ചെയ്യുമ്പോള്‍ രണ്ടുജോഡി ഡ്രസ്സും പുസ്തകങ്ങളും മാത്രമാണ് കൂടെ കാണുക. തൃശൂരിലെ കൊച്ചിന് പാലസില്‍വച്ച് ഭാരതീയ ജനസംഘത്തിന്റെ ഒരു പഠനശിബിരം 1967 ഒക്ടോബറില്‍ നടക്കുകയുണ്ടായി. അവിടെ പഠിതാവായി ചെന്നപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവയ്ക്കട്ടെ: അദ്ദേഹത്തെ സ്വീകരിക്കാന്‍ ജനസംഘത്തിന്റെ നേതാക്കന്മാരും പ്രവര്‍ത്തകരും സ്റ്റേഷനിലെത്തി.
പാര്‍ട്ടിയുടെ സമുന്നതനും ഏറ്റവും ആദരണീയനുമായ നേതാവാണ് വരുന്നത്. ജനസംഘത്തിന്റെ താത്വികാചാര്യനായിട്ടാണ് എല്ലാവരും അദ്ദേഹത്തെ അറിഞ്ഞിരുന്നത്. കമ്പാര്‍ട്ടുമെന്റില്‍നിന്നും സാവധാനം ഇറങ്ങിവന്ന ദീന്ദയാല്ജിയെ കണ്ടിട്ട് ആശ്ചര്യപ്പെട്ടു. വെറും സാധാരണവേഷം. സുസ്മേരുവദനനായി അദ്ദേഹം പ്രവര്‍ത്തകരെ അഭിവാദനം ചെയ്തു. ഇത്രയും ലാളിത്യം ഒരു നേതാവിലും കാണുകയില്ല. ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു ക്ലാസെടുത്തത്.
പരമേശ്വര്‍ജിയായിരുന്നു വിവര്‍ത്തനം. പ്രവര്‍ത്തകരോടൊപ്പം ആഹാരം കഴിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നു. സ്നേഹവും വിനയവും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ പ്രതിഫലിച്ചിരുന്നു. അന്നത്തെ ശിബിരത്തില്‍ പങ്കെടുത്തവര്‍ക്ക് ആ രൂപം ഒരിക്കലും മറക്കാനാവില്ല. ”സത്യം വദ, ധര്‍മ്മം ചര, പ്രിയം വദ” എന്ന ആദര്‍ശത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. നൈതികമൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്പിച്ചിരുന്നു.
ദീന്‍ദയാല്‍ജി തന്റെ സംഭാവനയായ ‘ഏകാത്മമാനവവാദ’ത്തിലൂടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നയത്തിന് രൂപം നല്കി. ഏകാത്മമാനവവാദം ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയുടെ ഒത്തുചേരലായിട്ടാണ് അദ്ദേഹം സങ്കല്പിച്ചിട്ടുള്ളത്. അദ്ദേഹം രാഷ്ട്രത്തിനു നല്കിയ ഏറ്റവും ശ്രേഷ്ഠമായ സംഭാവനയാണ് ഏകാത്മമാനവവാദം. ദേശീയ കാഴ്ചപ്പാടിലുള്ള പുരോഗമനചിന്താഗതിയാണിത്. കമ്മ്യൂണിസത്തേക്കാള്‍, സോഷ്യലിസ്റ്റ് സങ്കല്പത്തേക്കാള് ഉന്നതമായ സങ്കല്പമാണ് ഹ്യൂമനിസം. ഹ്യൂമാനിസ്റ്റാകുക എളുപ്പമല്ല. അതിന് പക്വതയുള്ള മനസ്സാണ് വേണ്ടത്. ദീന്‍ദയാല്‍ജി നൂറുശതമാനം ഹ്യൂമാനിസ്റ്റായിരുന്നു. അതായത് മാനവതാവാദിയായിരുന്നു.
ഭാരതം പ്രകൃതിസമ്പത്തുകൊണ്ടും മാനവശേഷികൊണ്ടും സമ്പന്നമാണ്. ഇവയെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ‘വിദേശസഹായത്തിനായി കൈ നീട്ടുന്നത് പരാശ്രയത്തിന്റെ കുരുക്ക്’ എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. സ്വാശ്രയത്തിന്റെ പാഠം വരുംതലമുറയെ പഠിപ്പിക്കണം.
വൈദേശികതയെ കണ്ണുമടച്ച് എതിര്‍ക്കണമെന്നല്ല ഇതിന്റെ അര്‍ത്ഥം. ലോകത്തിന്റെ ശാസ്ത്രപുരോഗതിയെ നാം കാണുകതന്നെ വേണം. എന്നാല്‍ സ്വാശ്രയത്തെ പിന്തള്ളരുത്. അദ്ദേഹം പറയാറുണ്ടായിരുന്നത് ഭാരതം കര്മ്മഭൂമിയാണെന്നായിരുന്നു. നാം ഇവിടെ ജനിച്ചത് കര്‍മ്മം ചെയ്യാനാണ്. വിയര്‍ത്തുവേണം ആഹാരം കഴിക്കാന്‍. എന്നാലേ നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുകയുള്ളൂ.
കോഴിക്കോട് നടന്ന ജനസംഘം അഖിലേന്ത്യാ സമ്മേളനത്തില്‍ ജനസംഘം അധ്യക്ഷനായി ദീനദയാല്‍ജി തെരഞ്ഞെടുക്കപ്പെട്ടു. ശോഭനമായ ഭാരതം കെട്ടിപ്പടുക്കാനുള്ള കര്‍മ്മപദ്ധതിയായിരുന്നു അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗം. പക്ഷേ കര്‍മ്മപദ്ധതി മുന്നോട്ടുവച്ച ദീനദയാല്‍ജിക്ക് അത് പ്രാവര്‍ത്തികമാക്കാനുള്ള യോഗമുണ്ടായില്ല.
1968 ഫെബ്രുവരി 11ന് വിധി അദ്ദേഹത്തെ തട്ടിയെടുത്തു. യാത്രക്കിടയില്‍ അദ്ദേഹത്തിന്റെ ജീവനെടുത്തു എന്നുതന്നെ പറയാം. മുഗല്‍സരായി റെയില്‍വെ യാഡില്‍ മരിച്ചനിലയില്‍ അദ്ദേഹത്തിന്റെ ജഡം കണ്ടെത്തുകയായിരുന്നു. ദീനദയാല്‍ജി ഇല്ലെങ്കിലും അദ്ദേഹം കൊളുത്തിയ ദീപശിഖ രാജ്യത്ത് ഇന്നും പ്രകാശം പരത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: