വിജയിച്ചവര്‍ക്ക് ആഘോഷിക്കാന്‍ അവകാശമുണ്ട്. പരാജയപ്പെട്ടവര്‍ അത് അംഗീകരിക്കുകയും വേണം. രണ്ടും ജനാധിപത്യത്തിന്റെ അന്തഃസത്തക്ക് ചേരുന്നതാണ്. എന്നാല്‍ പ്രത്യക്ഷത്തിലുള്ളതിനേക്കാള്‍ നിര്‍ണായകമായ ഘടകങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന പാര്‍ട്ടികളുടെ ജയപരാജയങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവും. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാള് നേതൃത്വം നല്കുന്ന എഎപി നേടിയ വിജയം ചരിത്രപരമാണെന്നും ബിജെപിയുടെ തകര്‍ച്ച സമ്പൂര്‍ണമാണെന്നും വിധിയെഴുതുന്നവര്‍ വസ്തുതകള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ്. രണ്ട് അവകാശവാദങ്ങളും യാഥാര്‍ത്ഥ്യബോധത്തിന് നിരക്കുന്നതല്ല. പ്രത്യക്ഷത്തില്‍ കനത്ത പരാജയമാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിച്ചിരിക്കുന്നത്.
2013 ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 32 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും 2014 മെയ് മാസത്തില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴു സീറ്റ് നേടുകയും ചെയ്ത പാര്‍ട്ടിയാണ് ബിജെപി. ഇത്തരമൊരു പാര്‍ട്ടിക്ക് എട്ട് മാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റു മാത്രം നേടാനായത് അനുകൂലികളേയും എതിരാളികളെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്. എന്നാല്‍ സംഘടനാപരമായ അപര്യാപ്തകളും പ്രചാരണത്തിലെ പാകപ്പിഴകളും പരാജയകാരണങ്ങളാവാമെങ്കിലും ബിജെപിയുടെ ഇപ്പോഴത്തെ വന്പരാജയത്തിലെ മുഖ്യഘടകം മറ്റൊന്നാണെന്ന് കണ്ടെത്താന്‍ ഭൂതക്കണ്ണാടിയുടെ ആവശ്യമില്ല.
2013 ഡിസംബറിലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ട് ഏതാണ്ട് മൊത്തമായി തന്നെ ഇക്കുറി എഎപിക്ക് പോയി എന്നതാണിത്. ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ കാണാതെപോകുന്ന ഈ ഒരു ഘടകമാണ് പരാജയത്തില്‍ നിര്‍ണായകമായത്. വോട്ടിംഗ് ശതമാനത്തിന്റെ കണക്കില്‍ വരുന്ന നേരിയ മാറ്റംപോലും സീറ്റുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസത്തിന് വഴിയൊരുക്കും. പല തെരഞ്ഞെടുപ്പുകളിലും പ്രകടമായിട്ടുള്ള ഈ വസ്തുത രാഷ്ട്രീയനിരീക്ഷകര്‍ ഒരുപോലെ അംഗീകരിച്ചിട്ടുള്ളതുമാണ്.
തുടര്‍ച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകളുടെ വ്യത്യാസം പരിശോധിച്ചാല്‍ ഇക്കാര്യം പകല്‍പോലെ വ്യക്തമാകും. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24.55 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ നേടാനായത് വെറും 9.8 ശതമാനം വോട്ടാണ്. 14.75 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 33.07 ശതമാനം വോട്ട് ലഭിച്ച ബിജെപിക്ക് ഇക്കുറി 32.1 ശതമാനമാണ് ലഭിച്ചത്. അതായത് 0.97 ശതമാനത്തിന്റെ കുറവ്. സംഘടനാപരമായി ഒരു തകര്‍ച്ചയും ബിജെപിക്ക് സംഭവിച്ചിട്ടില്ല എന്നതിന് ഇതിനേക്കാള്‍ മറ്റെന്ത് തെളിവാണ് വേണ്ടത്? കോണ്‍ഗ്രസിന്റെ വോട്ട് ഏതാണ്ട് മൊത്തമായി തന്നെ ലഭിച്ചതാണ് എഎപിയുടെ തിളങ്ങുന്ന വിജയത്തിന് കാരണമായതെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്നവരൊക്കെ അംഗീകരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 29.49 ശതമാനം വോട്ടാണ് എഎപി നേടിയത്. ഇക്കുറി അത് 54.3 ശതമാനമായി ഉയര്‍ന്നു. 24.81 ശതമാനത്തിന്റെ ഉയര്‍ച്ച. കോണ്‍ഗ്രസ് മറിച്ചുകൊടുത്ത 14.75 ശതമാനം വോട്ടാണ് എഎപിക്ക് ലഭിച്ച ഈ അധികവോട്ടില്‍ നിര്‍ണായകമെന്ന് വ്യക്തം. എഎപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി 39 സീറ്റ് അധികം ലഭിക്കാനും ബിജെപിക്ക് 29 സീറ്റ് കുറയാനുമുള്ള കാരണമിതാണ്. കോണ്‍ഗ്രസിന് പുറമെ മായാവതിയുടെ ബിഎസ്പി, പ്രകാശ് കാരാട്ടിന്റെ സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ വോട്ടും എഎപിക്ക് ലഭിച്ചു. തങ്ങള്‍ മത്സരിക്കുന്ന 15 സീറ്റുകളിലൊഴികെ മറ്റിടങ്ങളില്‍ എഎപിയെ പിന്തുണക്കുമെന്ന് കാരാട്ട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നല്ലോ.
സ്വാഭാവികമായ ഒരു വോട്ടു ചോര്‍ച്ചയല്ല കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. ബിജെപിയെ എങ്ങനെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആസൂത്രിതമായ വോട്ടുമറിക്കലായിരുന്നു അത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് മാക്കന്റെ ഒരു പ്രസ്താവന ഇത് തെളിയിക്കുന്നുണ്ട്. ”കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ എഎപിക്ക് പോയിട്ടുണ്ടാവണം” എന്നാണ് ഫലം വരുന്നതിന്റെ തലേദിവസം അജയ് മാക്കന് ടിവി ചാനലിനോട് പ്രതികരിച്ചത്. അജയ്മാക്കന്റെ നിഗമനം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വഞ്ചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ദല്‍ഹിയില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തിയ സോണിയാഗാന്ധി എഎപിയെ വിമര്‍ശിക്കാതിരുന്നതും ഈ അവിശുദ്ധ ധാരണക്ക് അടിവരയിടുന്നു.
ഒരര്‍ത്ഥത്തില്‍ 2013 ആവര്‍ത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബിജെപിയായിരുന്നു. ബിജെപി സര്‍ക്കാരുണ്ടാക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ 28 സീറ്റ് നേടിയ എഎപിയും എട്ട് സീറ്റ് നേടിയ കോണ്‍ഗ്രസും ഒന്നിക്കുകയായിരുന്നു. 49 ദിവസം മാത്രമാണ് ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞതെങ്കിലും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു. 2013 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമായിരുന്നു കോണ്‍ഗ്രസ്-എഎപി സഹകരണമെങ്കില്‍ 2015 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഇരുപാര്‍ട്ടികളും ധാരണയിലെത്തിച്ചേര്‍ന്നു എന്ന വ്യത്യാസമേയുള്ളൂ.
ബിജെപിയുടേത് അപ്രതീക്ഷിതമായ ഒരു പരാജയം മാത്രമായിരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റേത് രാഷ്ട്രീയവും സംഘടനാപരവുമായ സമ്പൂര്‍ണ തകര്‍ച്ച തന്നെയാണ്. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ദല്‍ഹി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോഴത്തേത് ഉള്‍പ്പെടെ ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ചിത്രം വ്യക്തമാകും. ഈ തകര്‍ച്ച കോണ്‍ഗ്രസിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കിയിരിക്കുന്നു എന്നതിന് തെളിവാണ് പാര്‍ട്ടി ഉപാധ്യക്ഷനായ രാഹുലിനെ മാറ്റി പ്രിയങ്കയെ നേതാവാക്കണമെന്ന് അണികളില്‍നിന്നുതന്നെ ആവശ്യമുയര്‍ന്നിരിക്കുന്നത്.
2013 ല്‍ ബിജെപിയും കോണ്‍ഗ്രസും എഎപിയും തുല്യശക്തികളായി നിന്നുകൊണ്ടുള്ള ത്രികോണമത്സരമായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ബിജെപി ഒരു ഭാഗത്തും എഎപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള കക്ഷികള്‍ മറുഭാഗത്തും അണിനിരന്നുകൊണ്ടുള്ള മത്സരമായിരുന്നു. ബിജെപിയുടെ പരാജയം ആഘോഷിക്കുന്നവര്‍ ബോധപൂര്‍വം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യമാണിത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്വല വിജയം മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും നരേന്ദ്രമോദിയും ആവര്‍ത്തിച്ചത് രാഷ്ട്രീയ എതിരാളികളെ വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തി അത് മോദിയുടെ പരാജയവും കേന്ദ്രഭരണത്തിന്റെ ഹിതപരിശോധനയുമായി ചിത്രീകരിക്കുകയെന്നത് ആസൂത്രിതമായ അജണ്ട തന്നെയായിരുന്നു. ആഭ്യന്തര ശക്തികള്‍ മാത്രമല്ല, ചില ബാഹ്യശക്തികളും ഇതില്‍ സമര്‍ത്ഥമായി ഇടപെട്ടിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 282 സീറ്റ് സ്വന്തമായി നേടിയാണ് ബിജെപിയും നരേന്ദ്രമോദിയും അധികാരത്തില്‍ വന്നത്. ഇതിലുള്‍പ്പെടുന്ന വെറും ഏഴ് സീറ്റാണ് ദല്‍ഹിയിലുള്ളത്. ഈ ലോക്സഭാ സീറ്റുകളുടെ പരിധിയില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളിലെ ജയപരാജയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് എതിരായ വിധിയെഴുത്തായി പര്‍വതീകരിച്ചു കാണിക്കുന്നത് അസംബന്ധമാണ്.
യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയുണ്ടായി. അപ്പോഴൊന്നും അത് കേന്ദ്രസര്‍ക്കാരിന്റെ ഹിതപരിശോധനയാണെന്ന് അംഗീകരിക്കാത്തവരാണ് ഇപ്പോള്‍ നിയതമായ അര്‍ത്ഥത്തില്‍ ഒരു സംസ്ഥാനംപോലുമല്ലാത്ത ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലംവച്ച് മോദിസര്‍ക്കാരിന് മാര്‍ക്കിടുന്നത്. തരംഗത്തിന്റെ അന്ത്യമായി ദല്‍ഹി തെരഞ്ഞെടുപ്പുഫലത്തെ ചിത്രീകരിക്കുന്നവരുടേത് ഇരട്ടത്താപ്പാണ്. ഇക്കൂട്ടര്‍ തന്നെയാണ് മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചത് മോദി തരംഗമാണെന്ന് ബിജെപി പറഞ്ഞപ്പോള്‍ അങ്ങനെയല്ലെന്നും പ്രാദേശിക ഘടകങ്ങളാണ് വിജയകാരണമെന്നും വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: