ആലപ്പുഴ: ആധുനിക ഭാരതത്തില്‍ ഘര്‍വാപസിക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ. ഭാ. സുരേന്ദ്രന്. വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദുമഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
921ല്‍ ഖിലാഫത്ത് പ്രക്ഷോഭകാലത്ത് മുസ്ലിം ഭീകരവാദികള്‍ ഹിന്ദുക്കളെ കൂട്ട മതപരിവര്‍ത്തനം നടത്തിയിരുന്നു. ഇവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് നേതാവായിരുന്ന സ്വാമി ശ്രദ്ധാനന്ദയായിരുന്നു.
1922ല്‍ കോഴിക്കോട് സാമൂതിരിയുടെ നേതൃത്വത്തിലാണ് പരാവര്‍ത്തന ചടങ്ങുകളിലെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് തീരുമാനം എടുത്തത്. ഭാരതത്തിന് നേരെ വിദേശ ആക്രമണം ഉണ്ടായകാലം മുതല്‍ തന്നെ ഘര്‍വാപസിയും ആരംഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ദേവനാംസ്മൃതിയില് വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ ശ്രീനാരായണഗുരുവും മഹാകവി കുമാരനാശാനും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഈഴവരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കുമാരനാശാന് വിവേകോദയം മാസികയില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഘര്‍വാപസിയെ എതിര്‍ക്കുന്നവര്‍ ഇരകള്‍ നഷ്ടപ്പെടുന്നതിലുണ്ടായ വേദനയാണ് പ്രകടിപ്പിക്കുന്നത്. ഭാരതത്തെ മുഴുവന്‍ സുവിശേഷവത്കരിക്കുമെന്നാണ് മാര്‍പ്പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇവിടെയത് വിജയിച്ചില്ല. കാരണം ഭാരതവും ഹിന്ദുസംസ്കാരവും നിലനില്‍ക്കുന്നത് ലോകത്തിനു വേണ്ടിയാണ്. അനേകം ദൈവങ്ങളെ ആരാധിക്കാവുന്ന സമ്പ്രദായം ലോകത്ത് നിലനില്ക്കണമെങ്കില് ഹിന്ദുമതം നിലനില്‍ക്കണം.
മതസൗഹാര്‍ദം ഹിന്ദുവിന്റെ സംഭാവനയാണ്. അല്ലാതെ മറ്റേതെങ്കിലും മതം ഉണ്ടായതുകൊണ്ടല്ല. മതം മാറ്റത്തിലൂടെ മണ്ണ് നഷ്ടമാകും. മണ്ണ് നഷ്ടപ്പെട്ടാല്‍ സ്വാതന്ത്ര്യം നഷ്ടപ്പെടും. ഇതിന്റെ അനന്തരഫലം അടിമത്തമാണ്. നമ്മള് അടിമത്തത്തിലേക്ക് നീങ്ങാതിരിക്കാന്‍ ഓരോ ഹിന്ദുവും ഘര്‍വാപസിക്ക് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ചെങ്ങന്നൂര്‍ ജില്ലാ പ്രസിഡന്റും സ്വാഗതസംഘം അദ്ധ്യക്ഷനുമായ അഡ്വ. പ്രതാപ് ജി. പടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: