ദല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്നാണ്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 130ലക്ഷം വോട്ടര്‍മാര്‍ അവിടെ ഉണ്ട്. അതില്‍ ഒരുകോടിയെങ്കിലും വോട്ടുചെയ്യാനെത്തുമെന്നാണ് പ്രചാരണ പ്രവര്‍ത്തനങ്ങളിലെ’കോളിളക്കം’ ശ്രദ്ധിച്ചാല്‍ തോന്നുക. ജയപരാജയം എങ്ങിനെയെന്നൊക്കെ അറിയാന്‍ രണ്ടു ദിവസംകൂടി കാക്കണം. തോല്ക്കാന് പോകുന്നത് ബിജെപിയാണെന്ന് ചിലര്‍ പ്രവചിച്ചിട്ടുണ്ട്. അതല്ല ബിജെപി തന്നെ വരുമെന്ന് മറുഭാഗവും. കാണാന്‍ പോകുന്ന പൂരം കേട്ടറിയേണ്ടല്ലോ. കാത്തിരിക്കാം രണ്ടു ദിവസം കൂടി.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്ഷീണമുണ്ടായാല്‍ ഇന്നലെവരെ ബിജെപി ദേശവ്യാപകമായുണ്ടാക്കിയ നേട്ടം കൈവിട്ടുപോവുകയൊന്നുമില്ല. എന്നാല്‍ ദല്‍ഹിയില്‍ ബിജെപിയെ തോല്‍പ്പിച്ചിട്ട് മറ്റ് കാര്യം എന്ന തീവ്രതീരുമാനത്തിലാണ് ചിലര്‍. അതിന് രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല ചില മാധ്യമങ്ങളും കക്ഷിചേര്‍ന്നിരിക്കുന്നു. ബിജെപിക്കെതിരായി ശക്തിസമാഹരിക്കാന്‍ ആവുന്ന തന്ത്രങ്ങള്‍ മാത്രമല്ല കുതന്ത്രങ്ങളും പ്രയോഗിച്ചിരിക്കുന്നു. ക്രൈസ്തവ പള്ളികള്‍ക്കെതിരായ അക്രമങ്ങള്‍ ആസൂത്രണം ചെയ്തവരുടെ ദുഷ്ടലാക്ക് വ്യക്തം. ന്യൂനപക്ഷങ്ങളെ മൊത്തമായി ബിജെപിക്കെതിരെ അണിനിരത്തുക.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കുമ്പോള്‍ പതിനായിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളെ തെരുവിലിറക്കിയതിന്റെ ലക്ഷ്യം മറ്റൊന്നല്ല. ദല്‍ഹിയില്‍ അഞ്ചുമാസത്തിനിടെ അഞ്ചു പള്ളിക്കെതിരെ അക്രമങ്ങളുണ്ടായി എന്നാണ് പറയുന്നത്. വിശ്വാസികളെ വികാരംകൊള്ളിക്കാന് ഇതൊക്കെ ധാരാളം. രാജ്യത്താകമാനം പതിനായിരക്കണക്കിന് പള്ളികളുണ്ട്. അവിടെയൊന്നും അക്രമങ്ങളില്ല. പിന്നെന്തേ ദല്‍ഹിയില്‍മാത്രം! അവിടെയാണ് കാര്യങ്ങളുടെ ഗുട്ടന്‍സ്.
പള്ളികള്‍ക്ക് രക്ഷയില്ലെന്നാണ് ചില പുള്ളികള്‍ വിളിച്ചുകൂവുന്നത്. ബിജെപിയാണിതിന് പിന്നിലെന്ന് കൊണ്ടുപിടിച്ച പ്രചാരണവും. സമചിത്തതയുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ?തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ട കക്ഷി ഏതെങ്കിലും ജനവിഭാഗത്തെ എതിരാക്കുന്ന പണിയെക്കുറിച്ച് ചിന്തിക്കുമോ? ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിട്ടാല്‍ നേട്ടം പ്രതീക്ഷിക്കുന്നവരറിയാതെ, അവര്‍ നിയോഗിക്കാതെ ഇങ്ങിനെയൊരു സംഭവം നടക്കില്ല. അരാജകവാദികളായ ആപ്പുകളും ആശയറ്റ കോണ്‍ഗ്രസ്സും ഒറ്റക്കൊറ്റയ്ക്കോ ഒറ്റക്കെട്ടായോ ചെയ്ത പണിയാണിതെന്നതില് സംശയമില്ല. പക്ഷെ അതിനെ തുറന്നുകാട്ടാനും കുറ്റവാളികളെ കണ്ടെത്താനും അമാന്തം പാടില്ല.
ക്രൈസ്തവരെ പ്രകോപിപ്പിക്കാന്‍ മറ്റൊരു കാരണം കൂടി കോണ്‍ഗ്രസ് കണ്ടുപിടിച്ചിരിക്കുന്നു. ബംഗളൂരുവില്‍ നടക്കാന്‍ പോകുന്ന ഇന്ത്യയിലെ ബിഷപ്പുമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് വിസ നിഷേധിച്ചു എന്നതാണത്. മതസമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ടൂറിസ്റ്റ് വിസ പോരെന്ന് അറിയാത്തവരല്ല കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പല വിദേശ മിഷണറി പ്രവര്‍ത്തകരെയും അറസ്റ്റുചെയ്ത് നാടുകടത്തിയിട്ടുണ്ട്.
സമാനമായ വിസ നിഷേധം രണ്ടുവര്‍ഷം മുമ്പ് നടന്നിട്ടുണ്ട്. എന്നിട്ടും മലയാളിയായ ഒരു കോണ്‍ഗ്രസ് വക്താവാണ് മാധ്യമങ്ങള്‍ക്ക് വിസ നിഷേധ വാര്‍ത്ത എത്തിച്ച് വിവാദത്തിന് വഴിയൊരുക്കിയത്. ഈ വിവാദംകൊണ്ട് കോണ്‍ഗ്രസ്സിന് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് മാത്രമല്ല കോട്ടം കൂടുമെന്നും ഉറപ്പാണ്. മകന് ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീര് കണ്ടാല്‍മതി എന്ന് ചിന്തിക്കുന്ന ദുഷ്ടമനസ്സാണ് കോണ്‍ഗ്രസ്സിനിപ്പോള്‍. അതിനെക്കാള്‍ ദുഷിച്ചിരിക്കുന്നു കാരാട്ടിന്റെ ബുദ്ധി.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ 55 സീറ്റില്‍ സിപിഎം ആപ്പിന് പിന്തുണ നല്കുമത്രേ. 15 സീറ്റില്‍ ഇടതുപക്ഷം മത്സരിക്കുന്നു. ബാക്കി സീറ്റാണ് കേജ്രിവാളിന് ദാനം ചെയ്യുന്നത്. ഇതിലും വലിയ തമാശ മുമ്പ് കേട്ടിട്ടുണ്ടോ? ഇനി കേള്‍ക്കാന്‍ കഴിയുമോ? പിന്തുണ പ്രഖ്യാപിക്കും മുമ്പ് 55 മണ്ഡലത്തില്‍ എത്ര ബ്രാഞ്ച് കമ്മറ്റി, എത്ര ലോക്കല്‍ കമ്മറ്റി, ഏര്യാ കമ്മറ്റികളെത്ര. ഇവയിലെല്ലാംകൂടി അണികളും അംഗങ്ങളുമെത്ര. എന്നൊക്കെ കൂടി വിശദീകരിച്ചെങ്കില്‍ എത്തുംപിടിയും കിട്ടുമായിരുന്നു.
ഇത്രത്തോളം ദാനംചെയ്യാനുള്ള മനസ്സ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഉണ്ടായിക്കാണില്ല. കര്ണനെക്കാള് ദാനശീലരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് തെളിയിക്കുന്നതായി ഈ പ്രഖ്യാപനം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കവചകുണ്ഡലങ്ങളാണല്ലോ വോട്ടും സീറ്റും. ഇത് രണ്ടും കര്‍ണന്റെ ശക്തിയും സംരക്ഷണങ്ങളുമായിരുന്നല്ലോ. ഇവ ദാനംചെയ്യുമ്പോള്‍ ഒരായുധം കര്ണന് നേടിയിരുന്നു അര്‍ജ്ജുനനെ കൊല്ലാന്‍ .
അന്തിമയുദ്ധത്തില്‍ അതും കര്ണന് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. കര്ണനുമുന്നില് ശത്രു അര്‍ജ്ജുനനാണെങ്കില്‍ കാരാട്ടും കോണ്‍ഗ്രസ്സും കേജ്രിവാളും ശത്രുവായി മുന്നില്‍ കാണുന്നത് നരേന്ദ്രമോദിയാണ്. നരേന്ദ്രമോദിക്കെതിരെ വോട്ടല്ലാതെ മറ്റേതെങ്കിലും ആയുധവരം കാരാട്ട് നേടിയിട്ടുണ്ടാകുമോ? എങ്കില്‍ കര്ണനെപ്പോലെ അതും ആവശ്യമുള്ള സമയത്ത് ഉപയോഗപ്പെടുത്താന്‍ കാരാട്ടിന് കഴിയാതെ വരും. ആള്‍മാറാട്ടം നടത്തി പരശുരാമന്റെ ശിഷ്യനായതിനുള്ള ശാപമായിരുന്നു കര്ണന് വിനയായതെങ്കില്‍ ആശയം വിറ്റ് അണികളെയും ജനങ്ങളെയും പറ്റിച്ച ശാപമായിരിക്കും കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ പോകുന്നത്.
ദല്‍ഹിയില്‍ കേജ്രിവാളിനെ മോഹിപ്പിക്കാനാണ് പിന്തുണ വാഗ്ദാനം. പശ്ചിമബംഗാളില്‍ പിന്തുണ നല്കാന് പോകുന്നത് കോണ്‍ഗ്രസ്സിനാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു. മതനിരപേക്ഷ ജനാധിപത്യശക്തികളുടെ മുന്നേറ്റം ഉറപ്പാക്കാന്‍ സിപിഎം ആശ്രയിക്കുന്നത് കോണ്‍ഗ്രസ്സിനെയാണ്. മതഭീകരതയില്‍ മറ്റാരെക്കാളും മികച്ചുനില്ക്കുന്നത് മാര്‍ക്സിസ്റ്റുകാരാണെന്ന് ആര്‍ക്കാണറിയാത്തത്. മുമ്പ് തലശേരിയില്‍ വര്‍ഗീയ ലഹള നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ നോക്കിയവര്‍ തളിപ്പറമ്പിലും നാദാപുരത്തും ആവര്‍ത്തിച്ചത് മറക്കാറായിട്ടില്ല. ബിജെപിക്ക് ബദലുണ്ടാക്കാമെന്നാണ് അവരുടെ മോഹം.അതിമോഹമെന്നല്ലാതെ എന്തുപറയാന്‍.
ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം എന്നപോലെ സിപിഎം തുള്ളിയാല്‍ ഇപ്പോള്‍ കേരളം വരെ. പിന്നെ തുള്ളിയാല്‍ ത്രിപുരയോളം. പിന്നെയും തുള്ളിയാല്‍ വറചട്ടിയിലെത്തും. അനുദിനം ശോഷിക്കുന്ന പാര്‍ട്ടിയാണ് ബദലുണ്ടാക്കാന്‍ മോഹിക്കുന്നത്. ആനമെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ലെന്നാണ് പറയാറ്. ഇന്നിപ്പോള്‍ തൊഴുത്തിലല്ല കോഴിക്കൂട്ടിലേക്കാണ് നടന്നുനീങ്ങുന്നത്. ചാണകം ചാരിയാല്‍ ചന്ദനം മണക്കില്ല. കമ്മ്യൂണിസ്റ്റുകാര്‍ ചാരിയ സ്ഥലത്തെല്ലാം ദുര്‍ഗതിയേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടുതന്നെ കേജ്രിവാളും ഗുണം പിടിക്കില്ല. കോണ്‍ഗ്രസ്സും രക്ഷപ്പെടില്ല.സ്വന്തം നിലനില്‍പ്പുപോലും വെല്ലുവിളിയായി തീരുമെന്ന കാര്യമാണ് കാരാട്ടിന് ബോധ്യപ്പെടാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: