കോട്ടയം:കേരളാ കോണ്‍ഗ്രസിനെയും പാര്‍ട്ടി ചെയര്മാന് കെ.എം.മാണിയെയും വെട്ടിലാക്കി വീണ്ടും പാര്‍ട്ടി വൈസ് ചെയര്‍മാനും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്ജ് രംഗത്ത്. ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെ.എം. മാണി ആണെന്നാണ് ഇന്നലെ ജോര്‍ജ്ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
മാണി എന്തുതീരുമാനങ്ങള് എടുത്താലും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണ ഉണ്ടാകുമെന്നു പറഞ്ഞ ജോര്‍ജ്ജ,് ബജറ്റവതരിപ്പിക്കാന്‍ മാണിയെത്തിയാല്‍ ചോരപ്പുഴ ഒഴുകുമെന്ന പ്രതിപക്ഷ നിലപാടിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ചോരപ്പുഴ നീന്തിക്കയറാനുള്ള ശക്തി തനിക്കില്ലെന്നാണ് പാര്‍ട്ടി വൈസ് ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.
ജോര്‍ജ്ജിന്റെ നിലപാട് കെ.എം. മാണി ബജറ്റവതരിപ്പിക്കുന്നതില്‍ നിന്നും മാറിനില്‍ക്കണമെന്ന സന്ദേശമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബജറ്റവതരിപ്പിക്കാനെത്തുന്ന ധനമന്ത്രിയെ പ്രതിപക്ഷം തടഞ്ഞാല്‍ അതിനെ അതിജീവിക്കാന്‍ കഴിയില്ലെന്നും ഇതിലൂടെ മാണി രാജിവയ്ക്കണമെന്ന താത്പര്യവുമാണ് ജോര്‍ജ്ജ് പറയാതെ പറഞ്ഞുവെച്ചിരിക്കുന്നത്.
മാണി രാജിവച്ചാല്‍ പകരം സി.എഫ്. തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പകരക്കാരായുണ്ട് എന്ന പ്രസ്താവനയുമായി ജോര്‍ജ്ജ് നേരത്തെയും രംഗത്തെത്തി പാര്‍ട്ടിയെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കിയിരുന്നു.ജോസ് കെ.മാണി പകരക്കാരനല്ലെന്നും അന്ന് വൈസ് ചെയര്മാന് പറഞ്ഞിരുന്നു.
ജോര്‍ജ്ജിന്റെ നിലപാടുകളും പ്രസ്താവനകളും മാണിയെ മന്ത്രിസഭയില്‍ നിന്നും രാജിവയ്പിക്കാനും കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ നിന്നു എല്‍ഡിഎഫ് പാളയത്തില്‍ എത്തിക്കാനുമുള്ള സമ്മര്‍ദ്ദതന്ത്രമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
എല്‍ഡിഎഫില്‍ നിന്നും ശെല്‍വരാജിനെ യുഡിഎഫില്‍ എത്തിച്ചതുപോലെ യുഡിഎഫിലെ അസംതൃപ്തരെയും കേരളാ കോണ്‍ഗ്രസ് എമ്മിനെ മൊത്തമായോ ഒരു വിഭാഗത്തേയോ എല്‍ഡിഎഫില്‍ എത്തിക്കാനുള്ള തന്ത്രമാണ് ജോര്‍ജ്ജ് നടത്തുന്നതെന്ന് കരുതുന്നു. എന്നാല്‍ ജോര്‍ജ്ജിന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ കെ. എം. മാണി തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: