ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സൗന്ദര്യ പ്രദര്‍ശന മത്സരങ്ങള്‍ സംഘടിപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥികള്‍ക്ക് റാംപ്വാക് ഏതുതരത്തിലാണ് പ്രയോജനപ്പെടുന്നതെന്നും വിചാരണയ്ക്കിടെ കോടതി ചോദിച്ചു.
2013ല്‍ അണ്ണാ സര്‍വ്വകലാശാലയുടെ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ മിസ് ടെക്ഫോസ് എന്ന പേരില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് വിജയിയായ വിദ്യാര്‍ത്ഥിനിയുടെ അമ്മ ലക്ഷ്മി സുരേഷ് നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
വിദ്യാര്‍ത്ഥിനിയുടെ അന്തസ്സിനും അഭിമാനത്തിനും ഇത് കോട്ടമുണ്ടാക്കിയെന്നും പാരിതോഷികമായി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ഇതുവരെ കൈമാറിയിട്ടില്ലെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം കോളേജുകളിലും സര്‍വ്വകലാശാലകളിലും ഇത്തരത്തിലുള്ള മത്സരങ്ങള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേസ് പരിഗണിച്ച ജസ്റ്റിസ് ടി. എസ്. ശിവജ്ഞാനം ആവശ്യപ്പെട്ടു.
ഇത്തരം മത്സരങ്ങള്‍ സര്‍വ്വകലാശാലയുടെ പൂര്‍ണ്ണ അനുമതിയോടെയാണോ നടത്തുന്നതെന്നും വിചാരണയ്ക്കിടെ കോടതി ചോദിച്ചു. കൂടാതെ ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ വാദത്തിനായി മെയ് 22ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: