കൊച്ചി: അടച്ചുപൂട്ടിയിട്ട് 14 വര്‍ഷം തികയുന്ന പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമി വില്ക്കാന് ഗൂഢനീക്കം. കമ്പനിയുടെ ബാധ്യത തീര്‍ക്കാനെന്ന പേരിലാണ് 20 ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് ലേലം ചെയ്തുകൊടുക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നിര്‍ദ്ദേശം തയ്യാറായിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ തൊഴിലാളി യൂണിയനുകളുടെയും റയോണ്‍സ് സംരക്ഷണ സമിതിയുടെയും നിലപാട് അറിയാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍.
സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി കൈമാറാനുള്ള നീക്കം ജനങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. ചില റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതായും പറയുന്നു. റയോണ്‍സിന്റെ ഭൂമിവില്പന നടത്താനുള്ള നീക്കത്തില്‍ ഇടത്-വലത് മുന്നണികളും ഒറ്റക്കെട്ടാണ്. ഇടത് എംഎല്‍എ സാജുപോളും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും ഇക്കാര്യത്തില്‍ ഒരേനിലപാടാണുള്ളത്.
തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി നല്‍കാനാണെന്ന പേരിലാണ് ഇപ്പോള്‍ വളരെ ധൃതിപിടിച്ച് കമ്പനിയുടെ കണ്ണായ സ്ഥലം ലേലം ചെയ്യാന്‍ ഒരുങ്ങുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിലും തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി ഇനത്തിലും 70 കോടിയോളം രൂപയാണ് കമ്പനിക്ക് ബാധ്യതയുള്ളത്. പെരിയാറിന്റെ തീരത്ത് 75 ഏക്കര്‍ സ്ഥലമാണ് റയോണ്സിനുള്ളത്. ഇതില്‍ അഞ്ച് ഏക്കര്‍ സ്ഥലം കെഎസ്ഇബിക്ക് സബ്സ്റ്റേഷന് സ്ഥാപിക്കാന്‍ നേരത്തെ വിട്ടുനല്കുകയുണ്ടായി. ഇനിയുള്ള 70 ഏക്കറില്‍ 20 ഏക്കര്‍ ഭൂമിയാണ് ലേലത്തിലൂടെ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏക്കറിന് കോടികള്‍ വിലവരുന്ന ഭൂമി ബിനാമി പേരില്‍ ചുളുവിലക്ക് തട്ടിയെടുക്കാന്‍ രാഷ്ട്രീയ ഇടപെടലോടെ അണിയറയില്‍ ഒരുക്കങ്ങളായി കഴിഞ്ഞു.
ഭൂമി വിറ്റാല്‍പോലും കമ്പനിയുടെ നിലവിലുള്ള ബാധ്യത പൂര്‍ണ്ണമായും തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ല. നേരത്തെ പെരുമ്പാവൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ലയണ്‍സ് ക്ലബ്ബിന് സമീപം ഉണ്ടായിരുന്ന റയോണ്‍സിന്റെ ഒരേക്കര്‍ സ്ഥലം ലേലം ചെയ്ത് വിറ്റിരുന്നു. ആറ് കോടിയോളം രൂപ വരുന്ന സ്ഥലം അന്ന് വെറും 48 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ വിറ്റത്. മന്ത്രി കെ.എം. മാണിയുടെ ബന്ധുവാണ് ലേലം പിടിച്ചത്. പി എഫ് കുടിശ്ശിക വന്നതിനെ തുടര്‍ന്നായിരുന്നു ലേലം.
പെരിയാറിന്റെ തീരത്ത് സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ 75 ഏക്കര്‍ സ്ഥലത്ത് 1946ല്‍ സര് സിപിയുടെ പ്രത്യേക അനുമതിയോടെ തമിഴ്നാട്ടുകാരനായ എം.സി. ചിദംബരം ചെട്ടിയാരാണ് റയോണ്‍സ് പടുത്തുയര്‍ത്തിയത്. ഏഷ്യയിലെ ആദ്യത്തെ കൃത്രിമ പട്ടുനൂല്‍ ഉത്പാദന ഫാക്ടറിയായിരുന്നു ഇത്. പെരുമ്പാവൂരിന്റെ സാമ്പത്തിക സ്ഥിതിയില്‍ ഒരുകാലത്ത് നിര്‍ണ്ണായക സ്ഥാനമായിരുന്നു റയോണ്‍സിന്. 80 മുതലാണ് കമ്പനിയുടെ ദുര്‍ഗതി ആരംഭിച്ചത്.
മാനേജ്മെന്റിന്റെ പിടിപ്പുകേട്, കെടുകാര്യസ്ഥത, അഴിമതി തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. സ്വകാര്യ കമ്പനിയായ റയോണ്‍സിന്റെ ബാധ്യതയ്ക്ക് സര്‍ക്കാര്‍ ഗാരന്റി നിന്നതും സംസ്ഥാനത്ത് ആദ്യസംഭവമാണ്. 25 വര്‍ഷം കൂടുമ്പോള്‍ പാട്ടക്കരാര്‍ പുതുക്കണമെന്ന വ്യവസ്ഥയിലാണ് 75 ഏക്കര്‍ സ്ഥലം റയോണ്‍സിന് സര്‍ക്കാര്‍ വിട്ടുനല്‍കിയത്. എന്നാല്‍ പാട്ടക്കരാര്‍ പുതുക്കാത്തതിനെ തുടര്‍ന്ന് സ്ഥലം സര്‍ക്കാരിനുതന്നെ അവകാശപ്പെട്ടതായി തീര്‍ന്നു. ഭൂമി വില്‍പ്പന സംബന്ധിച്ച സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ സംബന്ധിച്ച് തൊഴിലാളി യൂണിയനുകള്‍ ഒന്നുംതന്നെ അഭിപ്രായം പറഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: