തിരുവനന്തപുരം: സാജന് പ്രകാശിന്റെ റെക്കോഡ് കുതിപ്പില്‍ കേരളത്തിന് ദേശീയ ഗെയിംസിലെ ഏഴാം സ്വര്‍ണം. പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കിലാണ് പുതിയ ദേശീയ റെക്കോഡ് സൃഷ്ടിച്ച് സാജന് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. ഗെയിംസിലെ സാജന്റെ നാലാം സ്വര്‍ണമാണിത്.
അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ 2:0069 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സാജന് നാലാം സ്വര്‍ണം നേടിയത്. രോഹന് പോഞ്ച 2009ല്‍ ടോക്യോയില്‍ കുറിച്ച 2:0070 സെക്കന്‍ഡിന്റെ റെക്കോഡാണ് സാജന് പഴക്കഥയാക്കിയത്. കേരളത്തിന്റെ കെ. സുരേഷ്കുമാര്‍ 1997ല്‍ സൃഷ്ടിച്ച 2:06.88 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡും സാജന് തിരുത്തി. 4-200 മീറ്റര്‍ പുരുഷ-വനിതാ റിലേയിലും കേരളം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു. പുരുഷ വിഭാഗം ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ കേരളത്തിന്റെ എം. ഷിനോജ് വെങ്കലം നേടി. ജിംനാസ്റ്റിക്സില്‍ ചരിത്രത്തിലാദ്യമായാണ് കേരളം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത്.
അമ്പെയ്ത്തിലും കേരളം മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. കോമ്പൗണ്ട് വിഭാഗം വ്യക്തിഗത ഇനത്തില്‍ കേരളത്തിന്റെ എ.കെ. മനാഫ് ക്വാര്‍ട്ടറിലെത്തി.
ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ഡബിള്‍സില്‍ കേരളം വെങ്കലം നേടി. സെമിയില്‍ കേരള ജോഡികളായ മരിയ റോണിയും സെറ ജേക്കബും ദല്‍ഹിയുടെ നേഹ അഗര്‍വാള്‍-മണിക ബത്ര സഖ്യത്തോടാണ് പരാജയപ്പെട്ടതോടെയാണ് വെങ്കലം കൊണ്ട് കേരളം തൃപ്തരായത്.
പുരുഷന്മാരുടെ ഹോക്കിയില്‍ കേരളം പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് കേരളത്തിന്റെ നില പരുങ്ങലിലായത്.
വനിതകളുടെ ബീച്ച് വോളിബോള്‍ മല്‍സരത്തില്‍ കേരള വണ്‍ ഫൈനലില്‍ പ്രവേശിച്ചു. തമിഴ്നാടിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിന് യോഗ്യത നേടിയത്. തമിഴ്നാടിന്റെ നര്‍മദ-ഹേമമാലിനെ സഖ്യത്തെ കേരളം 21-16, 21-15 എന്ന സെറ്റിനാണ് തോല്‍പ്പിച്ചത്.
പുരുഷ വിഭാഗം ഫോര്‍സ് മത്സരത്തില്‍ കേരളം സെമിയില്‍ പ്രവേശിച്ചതോടെ ലോണ്‍ ബൗള്‍സ് മത്സരത്തില്‍ കേരളം മെഡല്‍ ഉറപ്പിച്ചു കഴിഞ്ഞു. ദല്‍ഹിയുമായി നടന്ന മത്സരത്തില്‍ 22-7ന് കേരളം വിജയിച്ചത്.
21 സ്വര്‍ണ്ണവും 8 വെള്ളിയും ഉല്‍പ്പെടെ 33 മെഡലുമായി ഹരിയാനയാണ് മുന്നില്‍. 21 സ്വര്‍ണ്ണവും 5 വെള്ളിയും ഉള്‍പ്പെടെ 35 മെഡലുള്ള സര്‍വീസസ് രണ്ടാമതും മഹാരാഷ്ട്ര (13സ്വര്‍ണ്ണം 18 വെള്ളി, 14 വെങ്കലം) മുന്നാംസ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള കേരളത്തിന് 7 സ്വര്‍ണ്ണവും 8 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 25 മെഡലുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: