പ്രതിപക്ഷ നേതാവിന്റെ റോളിലിരുന്ന് തികച്ചും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരോട് സുപ്രീം കോടതിക്ക് പറയാവുന്നതിന്റെ അങ്ങേയറ്റമാണ് കഴിഞ്ഞ ദിവസമുണ്ടായ പരാമര്‍ശം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് നേതാക്കള്‍ക്കും അടുത്തിടെ ജുഡീഷ്യറിയില്‍ നിന്ന് കിട്ടിയ ശിക്ഷ കനത്തതാണ്.
ഒരാളെ ജയിലിലടക്കാന്‍ ഉത്തരവിട്ടെങ്കില്‍ മറ്റെയാളെ അതിനടുത്ത് എത്തിക്കുന്ന മാനസികാവസ്ഥയിലാക്കി. രാഷ്ട്രീയനേട്ടം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് മൊത്തത്തില്‍ ഒരു പാഠം പഠിക്കാനുള്ള അവസരമാണ് പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായിട്ടുള്ളത്. ആനുഷംഗികമായ പരാമര്‍ശമാണെങ്കിലും അത് ലക്ഷ്യമിടുന്നത് രാഷ്ട്രീയവിശുദ്ധിയുടെ സുതാര്യവും സുന്ദരവുമായ വഴിയാണ്.
പാര്‍ട്ടിയിലും പൊതുരംഗത്തും പ്രതിപക്ഷ നേതൃത്വമാണെന്ന് പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്ന വി.എസ്. അച്യുതാനന്ദനെതിരെ അതിശക്തമായ ഭാഷയിലാണ് സുപ്രീംകോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടായിട്ടുള്ളത്. രാഷ്ട്രീയ നേട്ടത്തിനായാണ് അദ്ദേഹം പാമൊലിന്‍ കേസ് ഉപയോഗപ്പെടുത്തുന്നതെന്ന് കോടതി പറഞ്ഞുവെച്ചു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമത്തിന് കനത്ത പിഴ ചുമത്തുമെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി.
കേസില്‍ രണ്ടാഴ്ച വാദം കേട്ടു കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ഇതേ വിലയിരുത്തലാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ടി.എസ്. ഠാക്കൂര്‍, ആദര്‍ശ്കുമാര്‍ ഗോയല്‍ എന്നീ ജഡ്ജിമാര്‍ പ്രതിപക്ഷ നേതാവിന്റെ പ്രചരണാസക്തിയിലേക്കാണ് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുള്ളത്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള കളികള്‍ക്ക് ജുഡീഷ്യറിയെ കരുവാക്കരുതെന്നും അത്തരം കാര്യങ്ങള്‍ക്ക് പുറത്തുള്ള വേദികളാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സ്വീകാര്യമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അച്യുതാനന്ദന് സുപ്രീംകോടതിയെ സമീപിച്ചത്. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്നാണ് ഹര്‍ജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി അതിലെ രാഷ്ട്രീയം തിരിച്ചറിയുകയായിരുന്നു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന ആവശ്യം തള്ളിയ കോടതി കേസ് ഉടനെ പരിഗണിക്കുകയാണുണ്ടായത്. തുടരന്വേഷണം എന്ന രാഷ്ട്രീയ അജണ്ടയ്ക്കനുസരിച്ച് കേസ് നടത്താന്‍ കോടതിയെ കിട്ടില്ലെന്ന് മുഖത്തടിച്ച മറുപടിയാണ് ഉണ്ടായത്. ഇത് പ്രതിപക്ഷ നേതാവിന്റെ ഉദ്ദേശ്യശുദ്ധിയിലേക്ക് ചാട്ടൂളി കണക്കെ തറഞ്ഞുകയറി.
എന്നാല്‍ തന്റെ നിലപാട് ശരിയെന്നാണ് അച്യുതാനന്ദന്റെ ഇതു സംബന്ധിച്ച അഭിപ്രായ പ്രകടനത്തില്‍ നിന്ന് വ്യക്തമാവുന്നത്. കോടതിയുടെ തെറ്റിദ്ധാരണ നീക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
മാര്‍ക്സിസ്റ്റുകളുടെ എക്കാലത്തെയും സ്വഭാവമാണ് തങ്ങള്‍ പിടിച്ച മുയലിന് കൊമ്പ് മൂന്നുണ്ടെന്നത്. സിപിഎമ്മില്‍ എന്നും വിവാദമുണ്ടാക്കുന്ന മറ്റൊരു നേതാവായ എം. വി. ജയരാജനും കോടതിക്കെതിരെ തന്നെയാണ് അവസാന നിമിഷവും തിരിഞ്ഞതെന്നതുകൂടി ഇവിടെ ചേര്‍ത്തുവെച്ച് വായിക്കണം. മാന്യമല്ലാത്ത പദം കൊണ്ട് ജഡ്ജിമാരെ വിശേഷിപ്പിക്കുകയും ഒടുവില്‍ നില്ക്കക്കള്ളിയില്ലാതായ അവസ്ഥയില്‍ തന്റെ പദപ്രയോഗത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുകയുമായിരുന്നല്ലോ അദ്ദേഹം. അതെല്ലാം തള്ളിയ കോടതി രാഷ്ട്രീയത്തില്‍ മാന്യതയ്ക്ക് പ്രമുഖ സ്ഥാനമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. ജയരാജന് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.
എം. വി. ജയരാജന്റെ അനുഭവം തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് എന്തു പറഞ്ഞാലും മനസ്സിലാവാന്‍ ബുദ്ധിമുട്ടാണ്. സ്വന്തം പ്രചാരണത്തില്‍ മാത്രമാണ് അത്തരക്കാരുടെ ശ്രദ്ധ. ജുഡീഷ്യറിയെ എന്നും അവമതിക്കുന്ന സമീപനമുള്ള മാര്‍ക്സിസ്റ്റുകളില്‍ നിന്ന് മാനവികതയും വകതിരിവും പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്.
അച്യുതാനന്ദന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.അദ്ദേഹം രാഷ്ട്രീയം കളിക്കാതെ നേരെ ചൊവ്വെ കേസ് മുന്നോട്ടു കൊണ്ട് പോകാനാണ് ശ്രമിക്കേണ്ടത്. കോടതിയെ സംബന്ധിച്ച് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരു പ്രശ്നമല്ല. കേസിന്റെ കാര്യങ്ങളില്‍ എന്തൊക്കെ നൂലാമാലകളും അവിഹിത ഇടപെടലുകളുമാണ് നടന്നതെന്നേ നോക്കുകയുള്ളൂ.
രാഷ്ട്രീയ പ്രചാരണത്തേക്കാള്‍ കേസിന്റെ സത്യസന്ധതയ്ക്കാണ് മുന്‍ഗണന കൊടുക്കുക. പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ ഉപദേശികളും കാണാതെ പോകുന്നതും അതാണ്. അച്യുതാനന്ദന്റേത് ആത്മാര്‍ത്ഥമായ ഇടപെടലാണെങ്കില്‍ വ്യക്തമായ തെളിവും രേഖകളും കോടതിക്കു മുമ്പാകെ എത്തിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ജനപക്ഷത്തുള്ളവര്‍ അതിനാണ് കൈമെയ് മറന്ന് രംഗത്തിറങ്ങേണ്ടത്. അല്ലാതുള്ളതൊക്കെ തികഞ്ഞ രാഷ്ട്രീയ ഗിമ്മിക്കുകള്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: