തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്നലെ മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര ആരംഭിച്ചു. അതേസമയം ശമ്പളം മുടങ്ങിയിരിക്കെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. മുന്‍കൂര്‍ പണം അടച്ച് വിദ്യാര്‍ഥികള്‍ എടുത്തിട്ടുള്ള കണ്സഷന് കാര്‍ഡിന്റെ കാലാവധി ഈ മാസം കൂടിയുള്ളതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ഈ അധ്യയനവര്‍ഷം സൗജന്യം പ്രയോജനപ്പെടില്ല. നിലവില്‍ കണ്സഷന് കാര്‍ഡുള്ള 1,30000 കുട്ടികളാണ് സൗജന്യയാത്രക്ക് അര്‍ഹരായവര്‍. മൂന്നുമാസം കൂടുമ്പോള്‍ കാര്‍ഡ് പുതുക്കണം. ഇത്തരത്തില്‍ അധ്യയനം ആരംഭിച്ച ജൂണില്‍ കാര്ഡെടുത്തവര് ഡിസംബറില്‍ മുന്‍കൂര്‍ പണം അടച്ച് പുതുക്കിയിട്ടുണ്ട്. ഫെബ്രുവരിവരെയാണ് ഇതിന്റ കാലാവധി.
ക്ലാസ് കുറവായതിനാല്‍ മാര്‍ച്ചില്‍ മിക്കവരും പുതുക്കാറില്ല. അതുകൊണ്ടുതന്നെ ജൂണിന് ശേഷം കാര്ഡെടുത്തിട്ടുള്ളവരും ജനുവരി 31ന് കാലാവധി കഴിഞ്ഞതുമായ വളരെ ചുരുക്കും പേരേ സൗജന്യയാത്രക്കുണ്ടാകു. എങ്കിലും സാമ്പത്തിക നഷ്ടമില്ലാതെ തന്നെ സൗജന്യയാത്ര അനുവദിച്ചെന്ന ഇമേജാകും സര്‍ക്കാരിന്. ഒരു വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷം അടുത്ത വര്‍ഷം ആലോചിച്ചിട്ടേ സൗജന്യ യാത്രയുണ്ടാകൂവെന്നാണ് കെ എസ് ആര് ടി സി നിലപാട്. ഡീസല്‍ വിലയിലെ കുറവ് മൂലം ലഭിച്ച തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ഒരു ദിവസം രണ്ടു യാത്ര സൗജന്യമായിരിക്കും. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി മുതല്‍ സൗജന്യ യാത്ര അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാതെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യം അനുവദിച്ചതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമാണ്. പാലക്കാട് സഹകരണബാങ്കില്‍ നിന്ന് വായ്പ കിട്ടാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണം. സര്‍ക്കാര്‍, ഗ്യാരണ്ടി കരാര്‍ നല്‍കാത്തതാണ് തടസം. വെള്ളിയാഴ്ചയേ ഇനി ബാങ്ക് ഭരണ സമിതിയുള്ളു. കരാര്‍ കിട്ടിയാലും അത് അംഗീകരിച്ച് വായപ അനുവദിക്കാന്‍ ഇനിയും ഒരാഴ്ചയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: