ഇറാനിലെ റാംസാറില്‍ വച്ച് 1971 ല്‍ ലോകരാഷ്ട്രങ്ങള്‍ കാസ്പിയന്‍ കടലിന്റെ തീരത്ത് ചേര്‍ന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ 98 രാജ്യങ്ങള്‍ ഫെബ്രുവരി രണ്ടിന് തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുവാനാണ് റാംസാര്‍ കരാര്‍ ഒപ്പിട്ടത്.
1997 ന് ശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കുന്നത് ഫെബ്രുവരി രണ്ടിനാണ്. തണ്ണീര്‍ത്തടങ്ങള്‍ സുസ്ഥിരമായി നിലനിര്‍ത്തുകയാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം. നമ്മുടെ ഭാവിക്കുവേണ്ടി തണ്ണീര്‍ത്തടങ്ങള്‍ എന്നതാണ് ഈ വര്‍ഷത്തെ ലോകതണ്ണീര്‍ത്തട ദിനത്തിന്റെ ആപ്തവാക്യം. തണ്ണീര്‍ത്തടങ്ങള്‍ ഏറ്റവും വൈവിധ്യമായ ഇക്കോസിസ്റ്റമാണ്.
തടാകങ്ങള്‍, നദികള്‍, ഭൂഗര്‍ഭ ജലാശയങ്ങള്‍, ചതുപ്പുകള്‍, നനവുള്ള പുല്‍മേടുകള്‍, മരുപ്പച്ച, കായലുകള്‍, തുരുത്തുകള്‍, കണ്ടല്‍ക്കാടുകള്‍, പവിഴപ്പുറ്റുകള്‍, തീരദേശ മേഖല, കുളങ്ങള്‍, പാടശേഖരങ്ങള്‍, അണക്കെട്ടുകള്‍, ഉപ്പുകുളങ്ങള് എന്നിവയെല്ലാം തണ്ണീര്‍ത്തടങ്ങളാണ്. ഒരു പ്രദേശത്തെ പ്രളയം കുറയ്ക്കുന്നത് തണ്ണീര്‍ത്തടങ്ങളാണ്. ജലമലിനീകരണം കുറയ്ക്കുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അവ തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നു.
എണ്ണിയാലൊടുങ്ങാത്തത്ര ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥ നല്‍കുന്നത് തണ്ണീര്‍ത്തടങ്ങളുടെ ധര്‍മമാണ് ദേശാടനപക്ഷികളുടെ മരുപ്പച്ചയാണ് മിക്കവാറും തണ്ണീര്‍ത്തടങ്ങള്‍. പ്രാദേശിക സമൂഹത്തിന്റെ ജീവസന്ധാരണത്തിനുള്ള ഉപാധിയാണ് തണ്ണീര്‍ത്തടങ്ങള്‍. പ്രാദേശിക കാലാവസ്ഥാ നിയന്ത്രണത്തിലും അവയ്ക്ക് വലിയ പങ്കുണ്ട്. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരാതെ നോക്കുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.
മിസ്സിസ്സിപ്പി നദീതടത്തിന്റെ ഉപയോഗം 47 ശതകോടി ഡോളറിന് സമാനമാണത്രെ! ലോകത്തെ തണ്ണീര്‍ത്തടങ്ങള്‍ പ്രതിവര്‍ഷം 4.9 ആയിരം ശതകോടി ഡോളറിന് സമാനമായ ഉപയോഗമാണ് നമുക്ക് നല്‍കുന്നത്. ഒരു രാജ്യത്തിന്റെ തണ്ണീര്‍ത്തടങ്ങളുടെ നാശം ആ രാജ്യത്തെ പ്രളയക്കെടുതിയില്‍ നിന്നും രക്ഷിക്കുവാന്‍ ശതകോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് തുല്യമായിരിക്കും.
മിക്കവാറും കടല്‍ജീവികളുടെ ഈറ്റില്ലമാണ് കായലുകള്‍. ഞണ്ടുകള്‍, ചെമ്മീനുകള്‍, മുരിങ്ങകള്‍, പാമ്പുകള്‍, വിവിധയിനം മത്സ്യങ്ങള്‍ എന്നിവയുടെ പ്രജനന കേന്ദ്രങ്ങളാണ് തീരദേശ തണ്ണീര്‍ത്തടങ്ങള്‍. ഭൂമിയുടെ ഒമ്പത് ശതമാനവും തണ്ണീര്‍ത്തടങ്ങളാണ്. കാര്‍ബണ്‍ഡയോക്സൈഡ് അന്തരീക്ഷത്തില്‍നിന്നും ആഗിരണം ചെയ്യുവാന്‍ തണ്ണീര്‍ത്തടങ്ങള്‍ അത്യാവശ്യമാണ്. അതിനായി കണ്ടല്‍ക്കാടുകള്‍ വഹിക്കുന്ന പങ്ക് അവര്‍ണനീയമാണ്. ഉപ്പു കുളങ്ങള്‍ക്ക് ഹെക്ടറില്‍ 1.51 ടണ്‍ ജൈവ കാര്‍ബണ്‍ വലിച്ചെടുത്ത് കാലാവസ്ഥാ വ്യതിയാനത്തില്‍നിന്നും ആഗോളതാപനത്തില്നിന്നും ഹരിഗ്രഹ പ്രതിഭാസത്തില്‍നിന്നും ഭൂമിയെ രക്ഷിക്കാനാകും.
വിനോദസഞ്ചാരം, സംസ്കാരം, വിദ്യാഭ്യാസമേഖല എന്നിവയ്ക്ക് തണ്ണീര്‍ത്തടങ്ങള്‍ നല്കുന്ന സംഭാവന വളരെ വലുതാണ്. ലോകത്ത് വംശനാശം സംഭവിക്കുന്ന മത്സ്യങ്ങളിലധികവും തണ്ണീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമാകുന്നത് മൂലമാണ്. ഇത് ഏതാണ്ട് 93 ശതമാനത്തോളം വരും. അമേരിക്കയുടെ 80 ശതമാനം പക്ഷികളുടെ എണ്ണവും നിലനില്‍ക്കുന്നത് തണ്ണീര്‍ത്തടങ്ങളുടെ നിലനില്‍പ്പിനെ ആശ്രയിച്ചാണെന്ന് അമേരിക്കന്‍ മത്സ്യവന്യമൃഗ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റാംസാര്‍ കരാറില്‍ ഇന്ന് 168 രാജ്യങ്ങള്‍ ഒപ്പിട്ടുണ്ട്. 2186 തണ്ണീര്‍ത്തടങ്ങള്‍ ലോകത്ത് റാംസാര്‍ കരാറനുസരിച്ച് സംരക്ഷിക്കപ്പെടുന്നുണ്ട്. ഭൂമുഖത്ത് 208674247 ഹെക്ടര്‍ സ്ഥലം തണ്ണീര്‍ത്തടങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിലെ 26 തണ്ണീര്‍ത്തടങ്ങള്‍ റാംസാര്‍ കരാര്‍പ്രകാരം സംരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്. അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട ശുദ്ധജല തടാകം, വേമ്പനാട് കോള്‍ എന്നിവ കേരളത്തിലെ റാംസാര്‍ സൈറ്റുകളാണ്.
അന്താരാഷ്ട്ര കരാറനുസരിച്ച് ഇവ സംരക്ഷിക്കുവാനുള്ള ബാധ്യത കേരള-കേന്ദ്ര സര്‍ക്കാരുകള്‍ക്കുണ്ട്. ഒരു തണ്ണീര്‍ത്തടം റാംസാര്‍ സൈറ്റാക്കുന്നതില്‍ ഒമ്പത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. ഒന്നാമതായി ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായും ജൈവപരമായും പ്രാധാന്യമുള്ള പ്രകൃത്യാ ഉള്ള വളരെ അപൂര്‍വമായ തണ്ണീര്ത്തടമായിരിക്കണം. അവിടെ വംശനാശ ഭീഷണി നേരിടുന്നതും അത്യപൂര്‍വമായതും പ്രാദേശികമായി മാത്രം കാണപ്പെടുന്നതുമായ അപൂര്‍വജീവജാലങ്ങള്‍ ഉണ്ടായിരിക്കണം. വലിയ തോതില്‍ ജൈവവൈവിധ്യം സംരക്ഷണത്തിനുതകുന്ന തണ്ണീര്‍ത്തടങ്ങള്‍ റാംസാര്‍ കരാറില്‍ ഉള്‍പ്പെടുത്തും.
ജീവജാലങ്ങള്‍ക്ക് ആവാസ സംരക്ഷണവും അവയുടെ ജീവിതചക്രത്തെ സഹായിക്കുന്നതും അഭയാര്‍ത്ഥികളായ ജന്തുസമൂഹ സംരക്ഷണവും ഉറപ്പാക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ റാംഡാര് സൈറ്റാകും. 20000ത്തിലധികം ജലപക്ഷികള്‍ ഉപയോഗിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍, ഒരു ശതമാനം ഒരേതരം പക്ഷികള്‍ ഉപയോഗിക്കുന്നതുമായ തണ്ണീര്‍ത്തടങ്ങള്‍ എന്നിവ റാംസാര്‍ സംരക്ഷണമേഖലയാക്കും. ചിലതരം മത്സ്യങ്ങള്‍ക്ക് ജീവചക്രം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ തണ്ണീര്‍ത്തടങ്ങള്‍ റാംസാര്‍ സൈറ്റില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡമാണ്. ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ പ്രജനനം, സഞ്ചാരപഥം എന്നിവയായി നിലവില്‍ ഉപയോഗിച്ചുവരുന്ന പ്രകൃതിദത്തമായ തണ്ണീര്‍ത്തടങ്ങള്‍, ഒരു ശതമാനം പക്ഷികളുടെ പ്രജനനത്തിനായി ഉപയോഗിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ റാംസാര്‍ മേഖലയായി അന്താരാഷ്ട്രാതലത്തില്‍ പ്രഖ്യാപിക്കാനാകും.
തണ്ണീര്‍ത്തടങ്ങള്‍ മൂന്നുതരമുണ്ട്. മനുഷ്യനിര്‍മിതം, സമുദ്ര-തീരപ്രദേശം, ഉള്‍നാടന്‍ എന്നിവയാണവ. കനാലുകള്‍, വെള്ളം കെട്ടിനില്‍ക്കുന്ന പാറമടകള്‍, അക്വാകള്‍ച്ചറല്‍ പാടങ്ങള്‍, കുളങ്ങള്‍, നെല്‍വയലുകള്‍ എന്നിവ മനുഷ്യനിര്‍മിതമായ തണ്ണീര്‍ത്തടങ്ങളായി കണക്കാക്കുന്നു. ഫലവത്തായ ജലചംക്രമണം, ഇക്കോസിസ്റ്റങ്ങളുടെ നിലനില്‍പ്പ്, ഭൂഗര്‍ഭ ജല റീചാര്‍ജിംഗ്, സൂക്ഷ്മകാലാവസ്ഥാ നിയന്ത്രണം, ജലവിനോദങ്ങള്‍, കുടിവെള്ളക്ഷാമ പരിഹാരം എന്നിവയ്ക്കെല്ലാം തണ്ണീര്‍ത്തടങ്ങള്‍ അവിഭാജ്യഘടകങ്ങളായി പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെങ്കിലും വികസനത്തിന്റെ പേരില്‍ സംസ്ഥാനത്ത് തണ്ണീര്‍ത്തടങ്ങളുടെ സര്‍വനാശമാണ് നടക്കുന്നത്. വ്യവസായസംരംഭത്തിന്റെ പേരിലും പ്രകൃതിവിഭവ ചൂഷണത്തിന്റെ പേരിലും തണ്ണീര്‍ത്തടങ്ങള്‍ സര്‍വനാശം നേരിടുകയാണിന്ന്. മുതല്‍മുടക്കുകാരന്റെ പോക്കറ്റിന്റെ വലുപ്പമനുസരിച്ച് സര്‍ക്കാര്‍ തന്നെ തണ്ണീര്‍ത്തട നാശത്തിന് നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നു എന്നതാണ് ഏറ്റവും പ്രധാന പ്രശ്നം.
ആറന്മുള വിമാനത്താവളം, കണ്ടെയ്നര്‍ ടെര്‍മിനസ്, ബോള്‍ഗാട്ടി കണ്വെന്ഷന് സെന്റര്‍ പദ്ധതി എന്നിവ ഇവയില്‍ ചിലതുമാത്രം. കായല്‍, പാടശേഖരങ്ങള്‍ എന്നിവ നികത്തി ഉണ്ടാക്കുന്ന ഏതൊരു പദ്ധതിയും തണ്ണീര്‍ത്തട നിയമലംഘനങ്ങളാണ്. ഖരമാലിന്യ നിക്ഷേപം, ദ്രവമാലിന്യനിക്ഷേപം എന്നിവ തണ്ണീര്‍ത്തടങ്ങള്‍ നേരിടുന്ന മറ്റ് വലിയ പ്രശ്നങ്ങളാണ്.
തണ്ണീര്‍ത്തടങ്ങള്‍ക്ക് രൂപാന്തരം വരുത്തിയും മലിനീകരിച്ചും നിയമം നോക്കുകുത്തിയാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാടം നികത്തുവാന്‍ പാടശേഖര ബാങ്ക്, ഏകജാലക സംവിധാനം, പരിസ്ഥിതി സംരക്ഷിച്ച് വികസനം, കൃഷി ചെയ്യാത്തതിനാല്‍ നികത്താം, തെങ്ങ് നട്ടുപിടിപ്പിച്ചാല്‍ കരഭൂമിയാക്കാം എന്നീ പ്രസ്താവനകള്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുവാന്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന ചില ചതിപ്രയോഗങ്ങളാണ്.
പാടം നികത്തിയാല്‍ ചെറിയ ഒരു തുക ഫൈനടച്ചാല്‍ ആ ഭൂമിയ്ക്ക് തണ്ടപ്പേരില്‍ കരഭൂമി സ്റ്റാറ്റസ് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ ഉദ്ദേശിക്കുകയാണ് കേരള സര്‍ക്കാര്‍. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, മിച്ചഭൂമി നിയമം, ഭൂവിനിയോഗ നിയമം, പരിസ്ഥിതി നിയമം, തദ്ദേശ ഭരണ സംവിധാനത്തിന്റെ കെട്ടിടനിര്‍മാണ ചട്ടം തുടങ്ങി ഒട്ടനവധി നിയമങ്ങള്‍ ലംഘിക്കുകയും പ്രകൃതിയുടെ തണ്ണീര്കുടങ്ങളായ കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കി നിര്‍മിക്കുന്ന ആറന്മുള വിമാനത്താവളത്തില്‍ 10 ശതമാനം ഓഹരിയെടുക്കുവാന് വെമ്പല്‍ കൊള്ളുകയാണ് കേരള സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ കേന്ദ്ര തണ്ണീര്‍ത്തട (സംരക്ഷണം, പരിപാലനം)നിയമം നടപ്പാക്കുവാന്‍ തുനിയും എന്ന് വിശ്വസിക്കുക പ്രയാസമാണ്.
2008 ലെ നെയല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പിലാക്കാതിരിക്കാന്‍ ഈ സര്‍ക്കാര്‍ ഡാറ്റാ ബാങ്ക് നിര്‍മാണം പോലും പൂര്‍ത്തീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. സംസ്ഥാനത്തെ വരള്‍ച്ചയിലേക്കും കുടിവെള്ളക്ഷാമത്തിലേക്കും തള്ളിവിടുന്ന ഈ ഭരണം സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളെ നശിപ്പിക്കുന്നതിന് ഒത്താശ ചെയ്യുകയാണെന്ന് തോന്നിപ്പോകും. ഇതോടെ കേരളത്തിലെ ശേഷിക്കുന്ന കൃഷിയും കാര്‍ഷിക വൃത്തിയും നിലയ്ക്കും.
സംസ്ഥാനത്ത് കായല്‍ കയ്യേറ്റങ്ങള്‍ നിരന്തരം പകല്‍ക്കൊള്ള പോലെ നടന്നിട്ടും റവന്യൂ-പോര്‍ട്ട് വകുപ്പുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നടപടി സ്വീകരിക്കുന്നതിന് ആകാത്തത് തണ്ണീര്‍ത്തട സംരക്ഷണ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനങ്ങളാണ്. കൊല്ലം നഗരസഭ നേരിട്ടും അല്ലാതെയും നഗരമാലിന്യങ്ങള്‍ അഷ്ടമുടിക്കായലിലാണെത്തിക്കുന്നത്.
ലോകപൈതൃകങ്ങളായി യുനെസ്ക്കോ പ്രഖ്യാപിച്ച കേരളത്തിലെ മറ്റൊരു തണ്ണീര്‍ത്തടമായ ശാസ്താംകോട്ട ശുദ്ധജല തടാകം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം വേനലിന് മുമ്പ് തന്നെ വറ്റിവരളുന്ന അവസ്ഥ വന്നിരിക്കുന്നു. വേമ്പനാട്ടു കോള്‍ തണ്ണീര്‍ത്തട മലിനീകരണവും കയ്യേറ്റവും വ്യാപകമായി തുടരുന്നു.
ദിനംപ്രതി വിസ്തീര്‍ണ്ണം ചുരുങ്ങിവരുന്ന മൂന്ന് റാംസാര്‍ സൈറ്റുകളാണ് കേരളത്തിലുള്ളതെന്ന് നാം മനസ്സിലാക്കണം. കേന്ദ്ര-കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ നോക്കുകുത്തികളാക്കി സ്വകാര്യ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നിയമലംഘനത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നത് ജനവിരുദ്ധനയമാണ്. ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ കൊടുങ്കാറ്റായും വെള്ളപ്പൊക്കമായും വരള്‍ച്ചയായും നിമിഷപ്രളയമായും അന്തരീക്ഷ ഊഷ്മാവ് വര്‍ധനയായും ഭക്ഷ്യസുരക്ഷാ ഭീഷണിയായും സമുദ്രനിരപ്പിലെ ഉയര്‍ച്ചയായും കടല്‍ക്ഷോഭമായും കാണുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ കായലുകളുടെ വീസ്തീര്‍ണ്ണം കുറയുന്നത് വലിയ ആപത്താണ് സൃഷ്ടിക്കുക.
തണ്ണീര്‍ത്തട സംരക്ഷണത്തിന് വ്യക്തമായ കേരള-കേന്ദ്ര നിയമങ്ങളുണ്ട്, നെല്‍വയല്‍ സംരക്ഷണ നിയമമുണ്ട്, നദീ സംരക്ഷണ നിയമമുണ്ട്, കുളങ്ങള്‍ സംരക്ഷിക്കുവാനുള്ള നിയമമുണ്ട്, ജൈവവൈവിധ്യ സംരക്ഷണ നിയമമുണ്ട്, തീരദേശ പരിപാലന നിയമമുണ്ട്, മലിനീകരണ നിയന്ത്രണ നിയമങ്ങളുണ്ട്.
പക്ഷി സങ്കേത-വന നിയമങ്ങളുണ്ട് എന്നിട്ടും വികസനത്തിന്റെ പേരില്‍ ഭരണക്കാര്‍ എന്നും ആക്രമിക്കുന്നത് ഈ നിയമങ്ങളെയാണ്. നിയമങ്ങളില്‍ വന്‍തോതില്‍ ഇളവുകള്‍ നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്യല്‍ എന്നിവയെല്ലാം തണ്ണീര്‍ത്തടങ്ങളെ കേരളത്തില്‍ നിന്നും സംരക്ഷണത്തിനുതകുന്ന കോടതിവിധികള്‍ തരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കി ആജ്ഞാനുവര്‍ത്തികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭരണമേലാളന്മാര്ക്ക് കൂട്ടുനില്‍ക്കുന്നതാണ് തണ്ണീര്‍ത്തട നാശത്തിന് പ്രധാന കാരണം.
തണ്ണീര്‍ത്തട സംരക്ഷണം ഉറപ്പാക്കുമെന്ന് ഈ ദിനത്തില്‍ പ്രഖ്യാപിക്കാനൊന്നും മന്ത്രിമാര്‍ക്ക് മടി കാണില്ല. കാരണം ‘പ്രായോഗിക’ രാഷ്ട്രീയം തന്നിഷ്ട രാഷ്ട്രീയമാണല്ലോ. പണമുണ്ടാക്കാനുള്ള തത്രപ്പാടില്‍ നാടിന്റെ നിലനില്‍പ്പിനെക്കുറിച്ച് ദീര്‍ഘവീക്ഷണത്തോടെ കാണുവാന്‍ ഭരിക്കുന്നവര്ക്കെവിടെയാ നേരം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: