മെല്‍ബണ്‍’ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസ് ജേത്രി. ഫൈനലില്‍ സെറീന റഷ്യന്‍ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവയെ 6-3, 7-6ന് കീഴടക്കി. മെല്‍ബണ്‍ പാര്‍ക്കില്‍ സെറീനയുടെ ആറാം കിരീട നേട്ടമാണിത്. ഇതോടെ മാര്‍ട്ടിന നവരത്ലോവയെയും ക്രിസ് എവര്‍ട്ടിനെയും (ഇരുവരും 18 വീതം) പിന്തള്ളി ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഗ്രാന്റ് സ്ലാം വേട്ടക്കാരിയായി മാറാനും സെറീനയ്ക്ക് (19) കഴിഞ്ഞു.
ജര്‍മന്‍ ഇതിഹാസം സ്റ്റെഫി ഗ്രാഫ് (22) മാത്രമേ ഇനി സെറീനയ്ക്ക് മുന്നിലുള്ളു. ഷറപ്പോവ സെറീനയ്ക്കു മുന്നില്‍ മുട്ടുകുത്തുന്നത് ഇതു തുടര്‍ച്ചയായ 16-ാം തവണ.
സെറീനയുടെ പവര്‍ ടെന്നീസിനു മുന്നില്‍ ഷറപ്പോവയ്്ക്ക് ഒരിക്കല്‍ക്കൂടി പിടിച്ചുനില്‍ക്കാനായില്ല. 18 എയ്സുകളും 38 വിന്നറുകളും സെറീനയുടെ റാക്കറ്റില്‍ നിന്ന് മൂളിപ്പറന്നപ്പോള്‍ റഷ്യന്‍ പ്രതിയോഗി ചൂളിപ്പോയി.
ആദ്യ സെറ്റില്‍ ഷറപ്പോവയുടെ സര്‍വ് സെറീന മൂന്നു തവണ ഭേദിച്ചു. ഒരു മറുപടി ബ്രേക്ക് സെറ്റ് പിടിച്ചെടുക്കാന്‍ ഷറപ്പോവയെ സഹായിച്ചില്ല. രണ്ടാം സെറ്റില്‍ മത്സരാധിക്യമേറി. സര്‍വില്‍ മികവുകാട്ടിയ ഇരുവരും ഗെയിമുകള്‍ നിലനിര്‍ത്തിയപ്പോള്‍ കളി ടൈബ്രേക്കറിലേക്ക്. ഒടുവില്‍ 7-5 എന്ന സ്കോറിന് ഷറപ്പോവയെ മറികടന്ന സെറീന ട്രോഫി കൈപ്പിടിയിലൊതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: