കോട്ടയം: ഭൂരിപക്ഷഭീകരതയെന്ന ഉമ്മാക്കി കാട്ടി സിപിഎം ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വ്യാപക പ്രചാരണത്തിന്. സംസ്ഥാന സമ്മേളനത്തിനുശേഷമുള്ള ഒരുമാസമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുക. പാര്‍ട്ടിയില്‍ നിന്നും വലിയ വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകുന്നതായി ഏരിയ-ജില്ലാ സമ്മേളനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നത്തെ നില മെച്ചപ്പെടുത്താനായി ന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തണമെന്ന തീരുമാനത്തിന്റെ ഭാഗമാണ് സമ്പര്‍ക്കം.
കൊഴിഞ്ഞുപോക്ക് മൂലമുണ്ടായ ക്ഷീണം തീര്‍ക്കുന്നതിനായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും വിശ്വസ്ഥതയും നേടകുക എന്നതാണ് നിശ്ശബ്ദ പ്രചാരണത്തിലെ ലക്ഷ്യം. പ്രാദേശിക നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചെറുസംഘങ്ങളായി ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് പ്രചാരണ രീതി.
നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ കേരളത്തില്‍ യുവാക്കള്‍ ബിജെപിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് പാര്‍ട്ടിയെ അങ്കലാപ്പിലാക്കിയത്. ഇതിനു തടയിടാന്‍ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോടൊപ്പം അടുപ്പിക്കുക എന്നതാണ് ലക്ഷ്യം. ന്യൂനപക്ഷങ്ങളില്‍ ബിജെപിയോടുണ്ടായിരുന്ന പഴയ എതിര്‍പ്പ് കുറഞ്ഞുവരുന്നതിലും ജില്ലാ സമ്മേളനങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. പരമ്പരാഗതമായി പാര്‍ട്ടിയോടൊപ്പം നിലനിന്നിരുന്ന പിന്നാക്ക വിഭാഗങ്ങള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് ഗൗരവത്തോടെ കാണണം.
പാര്‍ട്ടിയില്‍ നിന്നുള്ള ഇവരുടെ ഒഴുക്ക് തടയിടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായും സമ്മേളനങ്ങള്‍ വിലയിരുത്തി. ലഘുലേഖകളോ പത്രികകളോ പോസ്റ്ററുകളോ ഇല്ലാതെ നിശ്ശബ്ദ പ്രചാരണമാണ് നടത്തുക. ഓരോ സംഘത്തിലും രണ്ടോ മൂന്നോ പേര് മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂവെന്ന് തീരുമാനമായിട്ടുണ്ട്.
സിപിഎം മാത്രമാണ് വ്യവസ്ഥാപിതമായ പാര്‍ട്ടിയെന്നും കൃത്യമായി സംഘടനാതെരഞ്ഞെടുപ്പു നടത്തുകയും തെറ്റുകള്‍ സ്വയം വിമര്‍ശനപരമായി വിലയിരുത്തി തിരുത്തുന്ന പാര്‍ട്ടിയും സിപിഎം മാത്രമാണെന്നും പ്രചാരണം നടത്തും. ബിജെപിയുടെ കടന്നുകയറ്റത്തെ നേരിടാന്‍ കോണ്‍ഗ്രസ് ശക്തമല്ല.
സിപിഎമ്മിനു മാത്രമേ അതിനെ നേരിടാന്‍ കഴിയുകയുള്ളൂ. ദുര്‍ബ്ബലമായ കോണ്‍ഗ്രസിന് ബദല്‍ സിപിഎം മാത്രമാണെന്നും വ്യക്തമാക്കും. സമൂഹത്തിലെ ഒരു വിഭാഗത്തിനിടയില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎം നടത്തുന്ന ശ്രമം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: