കൂത്തുപറമ്പ് (കണ്ണൂര്‍): തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ വധിച്ച കേസിലെ പ്രതിയായ സിപിഎം നേതാവ് കാരായി രാജന് ജാമ്യവ്യവസ്ഥ ലംഘിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളന വേദിയിലെത്തി. ജില്ലാ സമ്മേളനം നടക്കുന്ന കൂത്തുപറമ്പിലെ സമ്മേളന വേദിയില്‍ ഇന്നലെ രാവിലെ 10.30 ഓടെയാണ് കാരായി രാജന് എത്തിച്ചേര്‍ന്നത്.
കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ലവിട്ട് പുറത്ത് പോകരുതെന്ന വ്യവസ്ഥയോടെയാണ് ഫസല്‍ വധക്കേസില്‍ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ചികിത്സാ ആവശ്യത്തിനായി കാരായി രാജന് കണ്ണൂരില്‍ വരാന്‍ കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നത്. ഇത് എത്രമാത്രം സത്യാമാണെന്ന് ആര്‍ക്കും അറിയില്ല. അതേസമയം ചികിത്സയ്ക്കായി ഇളവ് ലഭിച്ചിട്ടുണ്ടെങ്കില്‍ തന്നെ ജാമ്യവ്യവസ്ഥ ലംഘിച്ച് എന്തിന് പാര്‍ട്ടി സമ്മേളനത്തില്‍ സംബന്ധിച്ചുവെന്നത് ചര്‍ച്ചയായിരിക്കുകയാണ്.
സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്ന തലശ്ശേരിയിലെ ഫസലിനെ കൊലപ്പെടുത്തിയ കാരായി രാജന് എട്ടാം പ്രതിയാണ്. എഴാം പ്രതി ചന്ദ്രശേഖരന് സിപിഎം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയും രാജന് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരിക്കെയാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്യുന്നത്. ഏറെക്കാലം റിമാന്റിലായിരുന്ന ഇവര്‍ക്ക് കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ഇവര്‍ നിരവധി തവണ കണ്ണൂരിലെത്തിയതായി നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകാത്തതിനാല്‍ കാരായിമാര്‍ എറണാകുളം പ്രവര്‍ത്തന കേന്ദ്രമാക്കിയിരുന്നു. അടുത്തിടെ ഇവര്‍ക്ക് എറണാകുളത്ത് തന്നെ സംഘടനാ ചുമതലയും നല്കി. എന്നാല്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തില്‍ കുപ്രസിദ്ധി നേടിയ നേതാക്കള്‍ കണ്ണൂരിലെ നേതൃത്വവുമായുളള ബന്ധം തുടരുന്നുവെന്നാണ് പാര്‍ട്ടി സമ്മേളനവേദിയിലെ കാരായി രാജന്റെ സാന്നിധ്യം വ്യക്തമാക്കുന്നത്. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ മനോജ് കൊല്ലപ്പെട്ടതിന് തലേദിവസവും കാരായി രാജനും, ചന്ദ്രശേഖരനും കണ്ണൂരിലുണ്ടായിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: