ന്യൂദല്‍ഹി : അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അസാധാരണമായ പ്രചാരണ തന്ത്രത്തിന് രൂപം നല്കുന്നു. ഓരോ നേതാക്കളും വിവിധ വിഷയങ്ങളെ അധികരിച്ചാണ് സംസാരിക്കുക. മന്ത്രിമാരായ പീയുഷ് ഗോയല്‍, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്, ജെ. പി. നദ്ദ, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദി എന്നിവര്‍ യഥാക്രമം വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീസുരക്ഷ, സാമ്പത്തികം എന്നീ വിഷയങ്ങളില്‍ സംസാരിക്കും.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നിത്യേന ഒരുമണിക്കൂര്‍ പാര്‍ട്ടി ഓഫീസില്‍ ചെലവഴിച്ച് പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കും. പത്രസമ്മേളനങ്ങള്‍ നടത്തുന്നതും അദ്ദേഹമായിരിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതാക്കളുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരവുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി 17 നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാരെ ജനുവരി 31ന് റാലിയിലൂടെ അഭിസംബോധന ചെയ്യും. ദ്വാരക, രോഹിണി എന്നിവിടങ്ങളിലും മോദി പങ്കെടുക്കുന്ന റാലികള്‍ ഉണ്ടായിരിക്കും.
ഇതിനിടെ ഇന്നലെ നടന്ന റോഡ്ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ഭരിക്കാന്‍ സമയമില്ലെന്നും മറിച്ച് വ്യക്തിഗത സമ്പര്‍ക്ക പരിപാടി നടത്തുകയാണെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
മോദി വ്യക്തിഗത പൊതുജന സമ്പര്ക്കപടിപാടിയല്ല നടത്തുന്നതെന്നും മറിച്ച് ജനങ്ങളെ സ്നേഹിക്കുകയാണെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന് മറുപടി നല്കി. ഈയാഴ്ച മോദി പങ്കെടുക്കുന്ന നാലുറാലികള് ദല്‍ഹിയില്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: