അറുപത്താറാം റിപബ്ലിക് ദിനത്തിന്റെ തലേന്നാളായ ഇന്ന്, ഭാരതത്തിലും, വിദേശത്തുമുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നു. സായുധസേനകളിലെയും, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും, ആഭ്യന്തര സുരക്ഷാ സേനകളിലെയും അംഗങ്ങളെ ഞാന്‍ പ്രത്യേകമായി അഭിവാദ്യം ചെയ്യുന്നു.
ആധുനിക ഭാരതം ജന്മംകൊണ്ട നാള് എന്ന നിലയ്ക്ക് ജനുവരി 26ന് നമ്മുടെ ദേശീയ സ്മൃതിപഥത്തില്‍ അനശ്വരമായ സ്ഥാനമുണ്ട്. മഹാത്മാ ഗാന്ധിയുടെ ധാര്‍മ്മിക, രാഷ്ട്രീയ നേതൃത്വത്തിനു കീഴില്‍ നാഷണല്‍ കോണ്‍ഗ്രസ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പൂര്‍ണ്ണ സ്വരാജ് പ്രമേയം 1929 ഡിസംബറില്‍ പാസ്സാക്കി. 1930 ജനുവരി 26ന് സ്വാതന്ത്ര്യ ദിനമെന്ന നിലയില്‍ ഗാന്ധിജി ദേശവ്യാപകമായി ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. അന്നു മുതല്‍ എല്ലാ വര്‍ഷവും ഇതേ ദിവസം സ്വാതന്ത്ര്യം ലഭിക്കും വരെ സ്വാതന്ത്ര്യ സമരം തുടരുമെന്ന് രാജ്യമൊന്നടങ്കം പ്രതിജ്ഞയെടുത്തു പോന്നു.
കൃത്യം 20 വര്‍ഷത്തിനു ശേഷം, 1950ല്‍, ഭരണഘടനയെന്ന നമ്മുടെ ആധുനികതയുടെ പ്രമാണപത്രത്തിന് നാം അംഗീകാരം നല്കി. ഇതിനും രണ്ടു വര്‍ഷം മുന്‍പ് ഗാന്ധിജി ദാരുണമായി രക്തസാക്ഷിത്വം വരിച്ചെങ്കിലും, ഇന്നത്തെ ലോകത്ത് ഭാരതത്തെ ഒരു ആദര്ശമാതൃകയാക്കിത്തീര്ത്ത ഭരണഘടനയുടെ ചട്ടക്കൂട് അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രങ്ങളില്‍ നിന്ന് നിര്‍മ്മിച്ചെടുത്തതായിരുന്നു. അതിന്റെ സത്ത നാലു തത്ത്വങ്ങളില്‍ അധിഷ്ഠിതമാണ്: ജനാധിപത്യം, വിശ്വാസ സ്വാതന്ത്ര്യം, ലിംഗസമത്വം; കടുത്ത ദാരിദ്ര്യത്തില്പെട്ടുഴലുന്നവര്ക്ക് സാമ്പത്തിക ഉന്നതി, ഇവയെല്ലാം ഭരണഘടനാപരമായ ബാധ്യതകളാക്കപ്പെട്ടു. രാജ്യത്തെ ഭരണാധികാരികള്‍ക്ക് ഗാന്ധിജി നല്കിയ ലളിതവും ശക്തവുമായ ഭാഗ്യസൂക്തം ഞാന്‍ ഉദ്ധരിക്കട്ടെ: ‘നിങ്ങള്‍ എപ്പോഴൊക്കെ സംശയാധീനനാകുന്നുവോ… അപ്പോള്‍ നിങ്ങള്‍ കണ്ടിട്ടുള്ള ഈ രാജ്യത്തെ ഏറ്റവും ദരിദ്രനും ദുര്‍ബലനുമായ മനുഷ്യന്റെ മുഖം ഓര്‍ക്കുക, എന്നിട്ട് സ്വയം ചോദിക്കുക..ഇത് വിശക്കുന്നവരും ആത്മീയപരമായ പട്ടിണി അനുഭവിക്കുന്നവരുമായ ദശലക്ഷക്കണക്കിനാളുകളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമോ..’ സമഗ്ര വികസനത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടത്തുന്നതിനുള്ള നമ്മുടെ നിശ്ചയദാര്‍ഢ്യം ഈ വഴിക്കുള്ള ചുവട് വെപ്പാകണം.
സഹ പൗരന്മാരേ,
പോയ വര്‍ഷം പല വിധത്തില്‍ സവിശേഷമായിരുന്നു. മൂന്നു ദശാബ്ദത്തിനു ശേഷം രാജ്യത്തെ ജനങ്ങള്‍ ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നല്കി സുസ്ഥിര ഗവണ്മെന്റ് ഉണ്ടാക്കുന്നതിന് അധികാരത്തിലേറ്റുകയും അതുവഴി, രാജ്യത്തെ ഭരണത്തെ കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പ് പരിണതി തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന് അവരുടെ ഭൂരിപക്ഷം ഉപയോഗിച്ച് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിനും നിയമ നിര്‍മ്മാണം നടത്തി ഈ നയങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള അധികാരം നല്കി. വോട്ടര്‍മാര്‍ അവരുടെ ചുമതല നിര്‍വഹിച്ചു; ഇനി അവരുടെ വിശ്വാസത്തെ ആദരിക്കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ടവരുടെ കടമയാണ്. പരിശുദ്ധവും, കാര്യക്ഷമവും, ഫലപ്രദവും, ലിംഗ സംവേദനാത്മകവും, സുതാര്യവും, ഉത്തരവാദപൂര്‍ണ്ണവും, പൗരസൗഹൃദവുമായ ഭരണത്തിനുള്ള വോട്ടായിരുന്നു അത്.
സഹ പൗരന്മാരേ,
പ്രവര്‍ത്തനക്ഷമമായ നിയമനിര്‍മ്മാണ സഭയില്ലാതെ ഭരണമുണ്ടാവില്ല. സാംസ്കാരിക സംവാദത്തിലൂടെയുള്ള പുരോഗമനാത്മകമായ നിയമനിര്‍മ്മാണംവഴി ജനാഭിലാഷം നിറവേറ്റുന്നതിനുള്ള സംവിധാനം സൃഷ്ടിക്കപ്പെടേണ്ട വേദിയാണത്. ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച്, നിയമനിര്‍മ്മാണത്തില്‍ അഭിപ്രായസമന്വയം സാധ്യമാക്കണമെന്നും അത് ആവശ്യപ്പെടുന്നു. ചര്‍ച്ച കൂടാതെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് പാര്‍ലമെന്റിന്റെ നിയമ നിര്‍മ്മാണ പദവിയെ ബാധിക്കും. പാര്‍ലമെന്റില്‍ ജനങ്ങള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തെ അത് തകര്‍ക്കും. ഇത് ജനാധിപത്യത്തിനോ, അത്തരം നിയമങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കോ ഗുണകരമല്ല.
സഹപൗരന്മാരേ,
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രബീന്ദ്രനാഥ ടാഗോര്‍, സൂബ്രഹ്മണ്യ ഭാരതി തുടങ്ങിയ ഒട്ടേറെ പേര്‍ക്ക്, വ്യത്യസ്തങ്ങളായ പ്രവര്‍ത്തന രീതികളും, സമീപനങ്ങളും ഉണ്ടായിരുന്നെങ്കിലും, അവരെല്ലാം പറഞ്ഞത് ദേശസ്നേഹത്തിന്റെ ഭാഷയാണ്. ദേശീയതയുടെ ഈ മഹാത്മാക്കളായ സേനാനികളോട് നമ്മുടെ സ്വാതന്ത്രത്തിന് നാം കടപ്പെട്ടിരിക്കുന്നു. ഭാരത മാതാവിന്റെ വിമോചനത്തിനായി ജീവന് ബലിയര്‍പ്പിച്ച അറിയപ്പെടാത്ത വീരനായകരെയും നാം അഭിവാദ്യം ചെയ്യുന്നു. എന്നാല്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഭാരത മാതാവിനെ സ്വന്തം മക്കള്‍ ബഹുമാനിക്കുന്നില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു.
ബലാല്സംഗങ്ങള്, കൊലപാതകങ്ങള്‍, യാത്രക്കിടയിലെ പീഡനങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണങ്ങള് എന്നിവ സ്ത്രീകള്‍ക്ക് സ്വന്തം വീടിനുള്ളിലും പോലും ഭയം സൃഷ്ടിക്കുന്നു. രബീന്ദ്രനാഥ ടാഗോര്‍ സ്ത്രീകളെ കുടുബത്തിന്റെ ദേവതമാര്‍ ആയി മാത്രമല്ല അത്മാവിന്റെ നാളങ്ങളായും കണ്ടു.
നമ്മുടെ കുട്ടികള്‍ സ്ത്രീകളോടുള്ള അന്തസ്സുറ്റ പെരുമാറ്റത്തിന്റെയും, ബഹുമാനത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ മറന്നു പോകുന്ന വിധത്തില്‍ രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, നേതാക്കള്‍ എന്നീ നിലകളില്‍ നാം എവിടെയാണ് പരാജയപ്പെട്ടത്? നമ്മള് നിരവധി നിയമങ്ങള്‍ നടപ്പാക്കി, പക്ഷെ ബെഞ്ചമിന്‍ ഫ്രാങ്ക്ലിന് ഒരിക്കല്‍ പറഞ്ഞതു പോലെ, ‘ബാധിതരല്ലാത്തവരും ബാധിതരെപ്പോലെ പ്രതിഷേധിക്കും വരെ നീതി നടപ്പാക്കപ്പെടുന്നില്ല.’ ഏതുതരം അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളുടെ അഭിമാനത്തെ സംരക്ഷിക്കുമെന്ന് എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞ ചെയ്യണം. സ്ത്രീകളെ ആദരിക്കുകയും, ശാക്തീകരിക്കുകയും ചെയ്ത രാഷ്ട്രങ്ങള്‍ മാത്രമേ ലോകശക്തികളായി മാറിയിട്ടുള്ളു.
സഹപൗരന്മാരേ,
ജനാധിപത്യത്തിന്റെ വിശുദ്ധപുസ്തകമാണ് ഭാരത ഭരണഘടന. വൈവിധ്യങ്ങളെ ആഘോഷിക്കുകയും, സഹിഷ്ണുതയ്ക്കായി വാദിക്കുകയും, വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം പ്രോത്സാഹിക്കുകയും ചെയ്ത സംസ്കാരമുള്ള ഭാരതത്തിന്റെ, സാമൂഹിക-സാമ്പത്തിക പരിവര്‍ത്തന പ്രക്രിയയില്‍ ധ്രുവനക്ഷത്രമായി നിന്നത് ഈ ഭരണഘടനയാണ്. എന്നിരുന്നാലും ഈ മൂല്യങ്ങളെ നാം അതീവ ശ്രദ്ധയോടെയും, ജാഗ്രതയോടെയും സംരക്ഷിക്കണം.
രാഷ്ട്രീയ സംവാദങ്ങള്‍, ധാര്‍മികതയ്ക്ക് വിരുദ്ധമായി, ഉന്മാദത്തിന്റെ പ്രകടനങ്ങളായി മാറുമ്പോള്‍, ജനാധിപത്യത്തില്‍ അന്തര്‍ലീനമായ സ്വാതന്ത്യം, അസന്തുഷ്ടങ്ങളായ ഉപോത്പന്നങ്ങളെ സൃഷ്ടിക്കുന്നു. വാക്കുകളിലെ ഹിംസാത്മകത ജനഹൃദയങ്ങളില്‍ മുറിവേല്‍പ്പിക്കുന്നു. ഗാന്ധിജി പറഞ്ഞതു പോലെ മതം ഒരുമയ്ക്കായുള്ള ശക്തിയാണ്, അതിനെ സംഘട്ടനത്തിനുള്ള കാരണമാക്കി മാറ്റരുത്.
സഹപൗരന്മാരേ
ഭാരതത്തിന്റെ മൃദുലാധികാര ശീലം കേഴ്വി കേട്ടതാണ്. മറ്റു നിരവധി രാജ്യങ്ങള്‍ മതാത്മക ഹിംസയിലേക്ക് മുങ്ങിത്താഴുമ്പോള്‍, വിശ്വാസത്തിനും, ഭരണപദ്ധതിക്കുമിടയിലെ ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ നിര്‍വചനം ഈ മൃദുലാധികാര ശീലത്തിന്റെ ശക്തമായ ഉദാഹരണമാണ്. എല്ലാ വിശ്വാസങ്ങളും നിയമത്തിനു മുന്നില്‍ തുല്യമാക്കിക്കൊണ്ടും, എല്ലാ സംസ്കാരങ്ങളൂം പരസ്പരം സമന്വയിപ്പിച്ചുകൊണ്ടും അനുകൂലമായ ഊര്‍ജ്ജം സൃഷ്ടിക്കുന്ന തരം വിശ്വാസ സമത്വത്തില്‍ നാം എല്ലായ്പ്പോഴും പ്രത്യാശ അര്‍പ്പിക്കുന്നു. ഐക്യമത്യം ശക്തിയാണെന്നും, ആധിപത്യം ദൗര്‍ബല്യമാണെന്നും ആര്‍ഷഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നു.
സഹപൗരന്മാരേ,
രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അതിര്‍ത്തികളെ രക്തക്കളമാക്കിയിരിക്കുന്നു. ഭീകരതയെ വിനാശകരമായ ഒരു വ്യവസായമാക്കി അത് മാറ്റിയിരിക്കുന്നു. ഭീകരതയും അക്രമവും നമ്മുടെ അതിര്‍ത്തിക്കുള്ളിലേക്കും കടന്നെത്തിയിരിക്കുന്നു. സമാധാനം, അഹിംസ, നല്ല അയല്‍പ്പക്ക ഇംഗിതങ്ങള്‍ എന്നിവ നമ്മുടെ വിദേശ നയത്തിന്റെ ഭാഗമായിരിക്കെതന്നെ, സമ്പല്‍സമൃദ്ധവും പക്ഷപാതരഹിതവുമായ ഭാരതത്തിലേക്കുള്ള നമ്മുടെ പുരോഗതിയില്‍ തടസ്സം സൃഷ്ടിക്കുന്ന പ്രതിയോഗികള്‍ക്കെതിരെ അലംഭാവത്തോടെയിരിക്കാന്‍ നമുക്കാവില്ല.
നമ്മുടെ ജനങ്ങള്‍ക്കെതിരായ ഈ യുദ്ധത്തിന്റെ ശില്‍പ്പികളെ തോല്‍പ്പിക്കാനുള്ള ശക്തിയും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും നമുക്കുണ്ട്. നിയന്ത്രണരേഖയിലുടനീളം നടക്കുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കും, ഭീകരാക്രമണങ്ങള്‍ക്കും മൂര്‍ച്ചയുള്ള നയതന്ത്രം വഴിയും, അപ്രതിരോധ്യമായ സുരക്ഷാസംവിധാനങ്ങളൊരുക്കിയും മറുപടി നല്‍കണം. ഭീകരതയെന്ന വിപത്തിനെതിരായ പോരാട്ടത്തില്‍ ലോകം ഭാരതത്തോടൊപ്പം ചേരണം.
സഹപൗരന്മാരേ,
സാമ്പത്തിക പുരോഗതി എന്നത് ജനാധിപത്യത്തിന്റെ ഒരു പരീക്ഷ കൂടിയാണ്. 2015 പ്രതീക്ഷ നല്കുന്ന വര്‍ഷമാണ്. പ്രധാന സാമ്പത്തിക സൂചകങ്ങളെല്ലാം വളരെ പ്രതീക്ഷ നല്കുന്നു. വിദേശനാണ്യശേഖരത്തിന്റെ ശക്തിപ്പെടല്‍, സാമ്പത്തിക സമാഹരണത്തിലേക്കുള്ള നീക്കം, വിലനിലവാരം നിയന്ത്രിക്കല്‍, നിര്‍മ്മാണമേഖലയുടെ കുതിപ്പ്, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് കാര്‍ഷിക ഉല്‍പ്പാദനം എന്നിവ നമ്മുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ശുഭസൂചകങ്ങളാണ്.
2014-15 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടുപാദങ്ങളിലും അഞ്ചു ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ചനിരക്ക് കൈവരിക്കാന്‍ സാധിച്ചത് ഏഴു മുതല്‍ എട്ടുവരെ വളര്‍ച്ചനിരക്കെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് പ്രതീക്ഷ പകരുന്നു.
ഒരു സമൂഹത്തിന്റെ വിജയം അളക്കുന്നത് അതിന്റെ മൂല്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ഭരണ ഉപകരണങ്ങളുടെയും നിലനില്‍പ്പിന്റെയും അതിജീവനത്തിന്റയും അടിസ്ഥാനത്തിലാണ്. നമ്മുടെ ദേശീയ ആഖ്യാനം രൂപപ്പെട്ടത് അതിന്റെ ഭൂതകാലത്തെ തത്വങ്ങളിലൂടെയും ഇന്നത്തെ വിജയങ്ങളിലൂടെയുമാണ്. അനന്തര്ലീനമായ ശക്തിക്ക് കരുത്തേകിക്കൊണ്ട് ഇപ്പോഴത് ഭാവിയെ സ്വന്തമാക്കാന്‍ തയ്യാറായിക്കഴിഞ്ഞു.
സഹപൗരന്മാരേ,
പഠനം, രാജ്യസ്നേഹം, ദയ, സത്യസന്ധത, ഉത്തരവാദിത്ത്വബോധം എന്നിവയാല്‍ ബോധവല്‍ക്കരിക്കപ്പെട്ട തലമുറകളെ വളര്‍ത്തിയെടുക്കുകയും ഭാരതീയരുടെ ജീവിതനിലവാരം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ദേശീയ അഭിലാഷം.
തോമസ് ജെഫേഴ്സണ്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്: ”ജനങ്ങള്‍ക്ക് വിദ്യാഭ്യാസവും അറിവും കൊടുക്കൂ… നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനുള്ള ഒരേയൊരു അവലംബമാണത്.” 21-ാം നൂറ്റാണ്ടിലെ വൈജ്ഞാനിക നേതാക്കള്‍ക്കിടയില്‍ സമീപഭാവിയില്‍ നമുക്ക് നമ്മുടെ സ്ഥാനം നേടിയെടുക്കുന്നതിന് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിനായി നമുക്ക് പരിശ്രമിക്കാം.
ക്ലാസ്സ് മുറികള്‍ക്ക് പുറത്തേക്ക് വിജ്ഞാനത്തെ കൊണ്ടുപോകുന്ന തരത്തിലുള്ളതും ഇന്നത്തേക്ക് പ്രയോജനപ്രദമായവയുടെ മാനസികപിരിമുറുക്കത്തില്‍ നിന്ന് ഭാവനയെ സ്വതന്ത്രമാക്കുന്നതുമായ പുസ്തകങ്ങളുടെയും വായനയുടെയും സംസ്ക്കാരത്തിന് നാം പ്രതേ്യക ഊന്നല്‍ കൊടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
എണ്ണമറ്റ ആശയനദികളുടെ സംയോജനത്താല്‍ പരിപോഷിപ്പിക്കപ്പെട്ട സര്‍ഗ്ഗാത്മക ജനതയാകണം നാം. കൈപ്പത്തിയില്‍ സൂക്ഷിക്കാവുന്ന കമ്പ്യൂട്ടറിനുള്ളില്‍ വിപുലമായ അവസരങ്ങള്‍ കാത്തിരിക്കുന്ന, മതിലുകളില്ലാത്ത ഒരു ഗ്രന്ഥശാലതന്നെയായിമാറിയ ക്ലൗഡ് സാങ്കേതികവിദ്യയിലും, ആശയവിനിമയത്തിലും ആധിപത്യം നേടാന്‍ നമ്മുടെ യുവാക്കള്‍ വഴി കാട്ടണം. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റെ കൈപ്പിടിയിലാണ്.
സഹപൗരന്മാരേ,
സാമൂഹിക തിന്മകളിലും പിന്തിരിപ്പന് ശീലങ്ങളിലും നിന്ന് നമ്മെ തുടര്‍ച്ചയായി ശുദ്ധീകരിക്കുന്നതിനുള്ള കഴിവ് നാം കണ്ടെത്തിയില്ലെങ്കില്‍, ഈ ഭാവി ഒരേ സമയം ദൃശ്യവും, പിടികൊടുക്കാത്തതുമായി നിലകൊള്ളും. കഴിഞ്ഞ നൂറ്റാണ്ടിനിടെ ചിലര്‍ മരണമടഞ്ഞു, ചിലര്‍ നിറംമങ്ങി, പക്ഷേ പലരും ഇന്നും അവശേഷിക്കുന്നു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗാന്ധിജി ഭാരതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ശതാബ്ദി ഈ വര്‍ഷം നാം ആഘോഷിക്കുകയാണ്. ഒരു മഹാത്മാവില്‍ നിന്നുള്ള പഠനം നമുക്കൊരിക്കലും അവസാനിപ്പിക്കാനാവില്ല. 1915-ല്‍ അദ്ദേഹം ആദ്യം ചെയ്ത കാര്യം തന്റെ കണ്ണുകള്‍ തുറന്നുവെയ്ക്കുകയും അധരങ്ങള്‍ മൂടിവെയ്ക്കുകയുമാണ്.അദ്ദേഹത്തിന്റെ മാതൃക പിന്തുടരുന്നത് അഭിലഷണീയമാണ്.
1915-ല്‍ നാം ശരിയായി ശ്രദ്ധ ഊന്നവേ തന്നെ, 1901-ല്‍ ഗാന്ധിജി നാട്ടിലേക്ക് ആദ്യമായി വന്നപ്പോള്‍ എന്ത് ചെയ്തു എന്നതില്‍ നാം കണ്ണോടിക്കണം. ആ വര്‍ഷത്തെ വാര്‍ഷിക കോണ്‍ഗ്രസ്സ് സമ്മേളനം നടന്നത് ബ്രിട്ടീഷ് ഭാരതത്തിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന കല്‍ക്കട്ടയിലായിരുന്നു. ഗാന്ധിജി അതിലൊരു പ്രതിനിധിയായിരുന്നു. റിപ്പണ്‍ കോളേജില്‍ ഒരു സമ്മേളനത്തിനായി അദ്ദേഹം ചെന്നു. അവിടെ അദ്ദേഹം കണ്ടത് തന്റെ സഹപ്രതിനിധികളാല് ആ പ്രദേശം മുഴുവന്‍ മലിനമാക്കപ്പെട്ടതാണ്.
സ്തബ്ധനായ ഗാന്ധിജി, തനിക്കുവേണ്ടി അനുവദിച്ച ഏതെങ്കിലും ശുചീകരണ തൊഴിലാളിക്കായി കാത്തുനിന്നില്ല. ഒരു ചൂലെടുത്ത് അദ്ദേഹം ആ പ്രദേശം വൃത്തിയാക്കി. 1901-ല്‍ ആരും അദ്ദേഹത്തിന്റെ മാതൃക പിന്തുടര്ന്നില്ല. 114 വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്ക് ആ മാതൃക പിന്തുടര്ന്നുകൊണ്ട് മഹാനായ ഒരു പിതാവിന്റെശ്രേഷ്ഠരായ മക്കളാകാം.
ജയ് ഹിന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: