ന്യൂദല്‍ഹി: കുപ്രസിദ്ധമായ ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും എംപിയുമായ മുകുള്‍ റോയ്ക്ക് സിബിഐ സമന്‍സ് അയച്ചു. ഒരോദിവസം ചെല്ലുംതോറും ചിട്ടിതട്ടിപ്പ്കേസില് കൂടുതല്‍ കൂടുതല്‍ തൃണമൂല്‍ നേതാക്കള്‍ പിടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.തട്ടിപ്പില്‍ തൃണമൂലിന്റെ പങ്കാണ് വ്യക്തമാകുന്നത്.
ചിട്ടി തട്ടിപ്പ് കേസിലെ സിബിഐ അന്വേഷണം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഏറെ അസ്വസ്ഥയാക്കിയിരിക്കുകയാണ്. അന്വേഷണം അവസാനം മമതയില്‍ എത്തിച്ചേരുമോയെന്നും അവര്‍ ഭയപ്പെടുന്നുണ്ട്. മമതയുടെ വിശ്വസ്തരായ ആളുകളാണ് സിബിഐ പിടിയിലാവുന്നത്.
സംസ്ഥാന ഗതാഗതമന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ നേതാവുമായ മദന്‍ മിത്രയെ ഡിസംബറില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മിത്രയെക്കൂടാതെ തൃണമൂല്‍ എംപിമാരായ കുനാല്‍ ഘോഷ്, സൃഞ്ജോയ് ബോസ് എന്നിവരെയും പാര്‍ട്ടി വൈസ് പ്രസിഡന്റ് രജത് മജുംദാറിനെയും നേരത്തെതന്നെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
2015 ല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പലരും ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്നത്. ശാരദാ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള 200 ഓളം ചിട്ടി സ്ഥാപനങ്ങള്‍ 17 ലക്ഷത്തോളം നിക്ഷേപകരില്‍നിന്ന് കോടികള്‍ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
അതേസമയം സിബിഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചന നല്കി. ഇത് തത്ക്കാലം മുഖം രക്ഷിക്കാനുള്ള പരിപാടയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: