ന്യൂദല്‍ഹി: കടല്‍ കൊലക്കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവിക മാസിമിലാനോ ലാത്തോറെയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി പുതിയ ബഞ്ചിലേക്ക് മാറ്റി. ഹൃദ്രോഗ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് പോയ മാസിമില്ലാനോ ലത്തോറ തിരിച്ചെത്തേണ്ട ദിവസം തിങ്കളാഴ്ചയായിരുന്നു. എന്നാല്‍ സാവകാശം തേടി ലാത്തോറെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കേയാണ് ബഞ്ച് മാറ്റം.
ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റീസ് എ.കെ സിക്രി അധ്യക്ഷനായ ബഞ്ചാണ് കേസ് നേരത്തെ പരിഗണിച്ചത്. മുന്‍പ് ഹര്‍ജിയില്‍ ചില പ്രതിബന്ധങ്ങളും നിരീക്ഷണങ്ങളും നടത്തിയിരുന്നതാണെന്നും ഇനി പരിഗണിക്കുന്നത് ഉചിതമല്ലെന്നും ജഡ്ജി വ്യക്തമാക്കി. ഇതേതുടര്‍ന്ന് മറ്റൊരു ബഞ്ചിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു ഉത്തരവിടുകയായിരുന്നു.
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ നാലു മാസം കൂടി ഇറ്റലിയില്‍ തങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു മാസിമിലാനോയുടെ ആവശ്യം. എന്നാലിത് നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. പകരം മാസിമിലാനോയോട് ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്താനാണ് നിര്‍ദ്ദേശിച്ചത്.
കേസിലെ പ്രതിയായ മറ്റൊരു നാവികന് സാല്‍വത്തോറ ജിറോണ്‍, ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോവാന്‍ അവധി ചോദിച്ചതും സുപ്രീംകോടതി നിരാകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: