കൊച്ചി: നിങ്ങള്‍ക്ക് ഒരുമനസ്സും രണ്ട് കണ്ണുകളുമുണ്ടെങ്കില്‍ ഒരിക്കലും ഈ കാഴ്ചകളെ അവഗണിക്കാനാവില്ല. ഇവിടെ ജീവിതമുണ്ട്. വേദനയും സന്തോഷങ്ങളുമുണ്ട്. പ്രതിഷേധവും കണ്ണീരുമുണ്ട്. ഒരു നിമിഷത്തിന്റെചെറിയ മാത്രയില്‍ ഉറഞ്ഞുപോയ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയ നേര്‍ക്കാഴ്ചകളാണിവ. കൊച്ചിയിലെ പത്ര പ്രവര്‍ത്തകരായ 46 ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പോര്‍ട്ട്ഫോളിയോ എന്ന പേരില്‍ ടിഡിഎം ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നത്.
കരുത്തും കരുതലുമായി രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപൂര്‍വ്വ ചിത്രം മുതല്‍ കൊച്ചിക്കായലിലെ ചതുപ്പില്‍ പുതഞ്ഞ് ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞൊടുങ്ങുന്ന അയ്യപ്പന് എന്ന ആനയുടെ ദയനീയ ചിത്രം വരെ പ്രദര്‍ശനത്തിലിടം പിടിച്ചിട്ടുണ്ട്. ഒരുകാഴ്ചയില്‍ തീരില്ല ഈ ഫ്രെയിമുകളുടെ ആശയ ലോകം. ഒരു ഫോട്ടോഗ്രാഫ് ആയിരം വാക്കുകളേക്കാള്‍ ശക്തമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ് ഈ ചിത്രങ്ങള്‍. കാഴ്ചക്കപ്പുറത്തേക്ക് മനക്കണ്ണിന്റെ യാത്ര ആവശ്യപ്പെടുന്നു അവയോരോന്നും.
വേഗഭ്രാന്തിന്റെ ഇരയായി പിടഞ്ഞു വീണ കാല്‍നട യാത്രക്കാരായ വൃദ്ധകളുടെ ചോരയിറ്റുന്ന ദൈന്യതയും കൂട്ടിലടക്കപ്പെട്ട ഇണക്കിളിക്ക് അന്നവുമായെത്തുന്ന പനംതത്തയുമെല്ലാം വ്യത്യസ്തമായ നൊമ്പരക്കാഴ്ചകളാണ്. ഫോട്ടോഗ്രാഫി രംഗത്തെ വലിയ മനുഷ്യന് എന്‍. എല്‍. ബാലകൃഷ്ണനാണ് പ്രദര്‍ശനം സമര്‍പ്പിച്ചിരിക്കുന്നത്. നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: