മുഹമ്മ(ആലപ്പുഴ): കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തയാറാകണമെന്നു സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയംഗം ടി.കെ. പളനി ആവശ്യപ്പെട്ടു.
അച്യുതാനന്ദന് അറിയാതെ ഇത്തരത്തില്‍ ഒരു സഭവം നടക്കില്ലെന്നു പളനി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. വിഎസിന്റെ ആരാധകരാണ് അക്രമത്തിനു പിന്നില്‍. സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പിന്നില്‍ എല്ലാക്കാലത്തും വിഎസാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തതിനാല്‍ തന്നോടു വിഎസിന് വ്യക്തിവൈരാഗ്യമുണ്ട്. 1996ലെ വിഎസിന്റെ തോല്‍വിക്കു പിന്നില്‍ താനും സി.കെ. ഭാസ്ക്കരനുമാണെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടില്ല. പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്നു പറഞ്ഞ് തന്നെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നു.
2006ല്‍ സി.എസ്. സുജാതയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പുറത്താക്കുകയായിരുന്നുവെന്ന് പളനി പറഞ്ഞു. വിഎസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ സത്യം പുറത്തുവരും. വിഎസിനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കുമെന്നും പളനി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതുന്നതായും പളനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: