തിരുവനന്തപുരം: തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ശ്രീപാര്‍വതീദേവിയുടെ നടതുറപ്പുത്സവം ജനുവരി നാലുമുതല്‍ 15 വരെ ആഘോഷിക്കുമെന്ന് ക്ഷേത്രട്രസ്റ്റ് സെക്രട്ടറി പി.ജി. സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശിവനും പാര്‍വതിയും അനഭിമുഖമായി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസം മാത്രമേ ശ്രീപാര്‍വതീദേവിയുടെ നട തുറന്ന് ദര്‍ശനം അനുവദിക്കുകയുള്ളൂ.
കേരളത്തില്‍ നിന്നുമാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ദര്‍ശനത്തിനായി എത്തിച്ചേരുന്നത്. ദര്‍ശനം നടത്തുന്നവരില്‍ ഏറിയപങ്കും സ്ത്രീകളായതിനാല്‍ മംഗല്യവരദായിനി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ഭക്തജനങ്ങള്‍ക്കായി നിരവധി സൗകര്യങ്ങളാണ് ക്ഷേത്രട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്.
50,000 പേര്‍ക്ക് സുരക്ഷിതമായി ക്യൂനില്ക്കുന്നതിന് 20,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 1500 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യുന്നതിന് 4 പര്‍ക്കിംഗ് സ്ഥലം സജ്ജമാക്കി. ഭക്തജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് ദക്ഷിണ റെയില്‍വേ ആലുവായില്‍ നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. കൂടാതെ കെഎസ്ആര്‍ടിസി ആലുവാ, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ കൊല്ലം ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തും.
രണ്ട് താത്ക്കാലിക സ്റ്റാന്‍ഡുകളും ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിക്കുന്നു. പ്രത്യേക സുരക്ഷയ്ക്കായി ആലുവ റൂറല്‍ എസ്പിയുടെയും പെരുമ്പാവൂര്‍ ഡിെൈവസ്പിയുടെയും നേതൃത്വത്തില്‍ 250 ല്‍പരം പോലീസുകാരുടെ സേവനം ലഭ്യമാണ്. ദര്‍ശനത്തിനെത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് 12 ദിവസവും അന്നദാനം നടത്തുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ആലുവ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
നിര്‍ദ്ധനകുടുംബത്തിലെ പെണ്‍കുട്ടികളുടെ മംഗല്യസാക്ഷാത്ക്കാരത്തിനായി ക്ഷേത്രട്രസ്റ്റ് മംഗല്യനിധി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി നിര്‍ദ്ധനകുടുംബത്തിലെ ഇരുപത് പെണ്‍കുട്ടികളുടെ വിവാഹം ക്ഷേത്രട്രസ്റ്റ് നടത്തി. നടതുറപ്പുത്സവത്തിന്റെ വിജയത്തിനായി കെ.എ. പ്രവീണ്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.വി. സജികുമാര്‍ സെക്രട്ടറി പി.വി. വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: