കോട്ടയം: തത്വത്തിലും പ്രയോഗത്തിലും സര്‍ക്കാര്‍തലത്തില്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന കോര്പ്പറേഷന് പൊതുഖജനാവിന് വന്‍ ബാദ്ധ്യതയാകുന്നു. ഹിന്ദുക്കളില്നിന്നുള്ള മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് കോടികളാണ്. കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗവികസന കോര്പറേഷന് വഴിയാണ് സര്‍ക്കാര്‍ വര്‍ഷംതോറും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത്.
ഹിന്ദുക്കളായ പട്ടികജാതിക്കാര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ കൃഷിഭൂമിക്കും വിദേശത്ത് തൊഴിലിനും വീടുവെക്കുന്നതിനും മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കും വായ്പയെന്നപേരില് ധനസഹായം നല്‍കുന്നതാണ് ഈ കോര്പ്പറേഷന്.
ഹിന്ദുക്കളില്‍നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ട് ക്രൈസ്തവരാകുന്ന ഇവര്‍ക്കു കോടികളാണ് ബജറ്റില്‍ വകയിരുത്തുന്നത്. നടപ്പുബജറ്റില്‍ ആറുകോടിരൂപ നീക്കിവച്ചിട്ടുണ്ട്. വായ്പയെന്ന പേരില്‍ നല്കുന്ന തുക ഇവര്‍ തിരിച്ചടയ്ക്കുന്നില്ല.തിരിച്ചടയ്ക്കാത്തവര്‍ക്കെതിരേ നടപടിയൊന്നുമില്ല. അടിക്കടി സര്‍ക്കാര്‍ ഈ തുക എഴുതിത്തള്ളുകയാണ് പതിവ്.
ഇങ്ങനെ 2010 ല്‍ മാത്രം സര്‍ക്കാര്‍ 159 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നതിനായി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്നുവെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനവും ഇതാണ്. അതായത് മതപരിവര്‍ത്തനം ചെയ്തവര്‍ക്കു നല്കുന്ന സര്‍ക്കാര്‍ സാമ്പത്തിക സഹായമായി വേണം പൊതു ഖജനാവില്‍നിന്നുള്ള ഈ 159 കോടി രൂപയെ കാണാന്‍. അതേസമയം കമ്പനി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വ്യാപകമായ അഴിമതിയും വ്യാജരേഖ ചമച്ചുള്ള പണം തട്ടിയെടുക്കലും വ്യാപകമാണെന്ന് വിജിലന്‍സ് അന്വേഷണവും നിയമസഭാ സമിതിയന്വേഷണവും കണ്ടെത്തിയിട്ടും നടപടിയൊന്നുമില്ല.
പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്ന പേരില്‍ വ്യാജരേഖകള്‍ തയ്യാറാക്കി പണംതട്ടിയെടുത്ത സംഭവങ്ങളില്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ സംഭവങ്ങളുമുണ്ട്. ഇത്തരത്തില്‍ പണംതട്ടിയെടുത്തതിന് വിജിലന്‍സ് കേസുകളുമുണ്ട്. 1994 മുതല്‍ ഇത്തരത്തില്‍ 65 ഓളം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. 53.18 ലക്ഷം രൂപയാണ് തട്ടിയെടുത്തിട്ടുള്ളത്. 1980ലാണ് പരിവര്‍ത്തിത ക്രൈസ്തവര്‍ക്കായി സര്‍ക്കാര്‍ കോര്പറേഷന് രൂപീകരിക്കുന്നത്. കൃത്യമായ ഓഡിറ്റോ, ക്രമക്കേടുകള്‍ തടയുന്നതിനുള്ള സംവിധാനമോ ഇല്ലാതെയാണ് കോര്‍പറേഷന്റെ പ്രവര്‍ത്തനമെന്ന ആക്ഷേപവും ശക്തമാണ്.
നിലവില്‍ 2004-05നു ശേഷം ഇതുവരെ കോര്പറേഷന് ഓഡിറ്റിങ് നടന്നിട്ടില്ല. മുന്‍കാലങ്ങളിലും ഇത്തരത്തില്‍ ഓഡിറ്റുകള്‍ ക്രമമായി നടക്കാത്തിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഓരോ വര്‍ഷവും കോര്‍പറേഷന്റെ നഷ്ടവും വര്‍ദ്ധിക്കുന്നതായാണ് സൂചന. 2002-03 വര്‍ഷത്തില്‍ 12ലക്ഷം രൂപ നഷ്ടമുണ്ടായെങ്കില്‍ അതിനു മുമ്പത്തെ വര്‍ഷം നഷ്ടം 13ലക്ഷമായിരുന്നു. കൃത്യമായ ഓഡിറ്റിങ് നടക്കാത്തിനാല്‍ നഷ്ടങ്ങളുടെ ഇപ്പോഴത്തെ യഥാര്‍ത്ഥ ചിത്രം വ്യക്തമല്ല.
കോര്പറേഷന് ഇപ്പോള്‍ നഷ്ടത്തിലാണ് എന്നുമാത്രമാണ് ഔദ്യോഗിക ഭാഷ്യം.
പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് വായ്പ നല്‍കിയതില്‍ മിക്കതും തിരിച്ചടച്ചിട്ടില്ലെന്നാണ് കണക്കുകള്‍. ഇടുക്കി ജില്ലയില്‍ മാത്രം 17 കോടിരൂപ ഇനിയും പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് വിവരം. വിവിധ വായ്പകള്‍ക്കുള്ള അപേക്ഷകള്‍ കൂടുതലും കോട്ടയം ജില്ലയില്‍ നിന്നാണ്.
സംസ്ഥാനത്തൊട്ടാകെ 40 ലക്ഷത്തോളം പരിവര്‍ത്തിത ക്രൈസ്തവരുണ്ടെന്നാണ് കോര്‍പറേഷന്റെ കണക്ക്. ഇവര്‍ക്ക് ധനസഹായം ചെയ്യുന്നതിലൂടെ ഹിന്ദുക്കളില്‍ നിന്നുള്ള മതപരിവര്‍ത്തനത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: