തൃശൂര്‍: വനവാസികളെ മാമോദീസ മുക്കാന്‍ ക്രൈസ്തവ സഭ കൈക്കലാക്കുന്നത് കോടികളുടെ വിദേശഫണ്ട്. മതപരിവര്‍ത്തനം ശക്തമാക്കുന്നതിനും ആദിവാസി മേഖലകള്‍ കയ്യടക്കുന്നതിനും വിദേശഫണ്ട് നേടുന്നതിന് ദക്ഷിണേന്ത്യയില്‍ പ്രത്യേക സംഘടനയും സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സൗത്ത് ഇന്ത്യ ആദിവാസി ഫെഡറേഷന് (സിയാഫ്) എന്ന സംഘടനയാണ് സഭയുടെ വനവാസി വഞ്ചനക്ക് പണം സ്വരൂപിക്കുന്നത്.
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വനവാസി നേതാക്കളെ രംഗത്തിറക്കിയാണ് സിയാഫിന്റെ പ്രവര്‍ത്തനം. കേരളത്തില്‍ ആദിവാസി ഫോറം എന്ന പേരിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. വയനാട്ടിലെ നീതിവേദിയാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വനവാസികള്‍ക്ക് സൗജന്യ നിയമസഹായമാണ് നീതിവേദിയുടെ വാഗ്ദാനം. സംസ്ഥാനത്തൊട്ടാകെ നാല്പതോളം വനവാസികള്‍ ഫീല്‍ഡ് സ്റ്റാഫുകളായുണ്ട്. നിയമസഹായം ആവശ്യമുള്ളവരെ തേടിപ്പിടിച്ച് നീതിവേദിയിലെത്തിക്കുകയാണ് ഇവരുടെ ജോലി.
കോളനികളില്‍ എളുപ്പത്തില്‍ കടന്നുകയറുന്നതിനാണ് വനവാസികളെതന്നെ നിയോഗിക്കുന്നത്. തുഛമായ ശമ്പളമാണ് ഇവര്‍ക്ക് നല്‍കുക. പ്രതിമാസം നാലായിരം രൂപ. ആവശ്യത്തിന് കേസുകള്‍ കണ്ടെത്തിയില്ലെങ്കില്‍ ശമ്പളം വീണ്ടും കുറയും. ജോലി ചെയ്യുന്നതില്‍ അധികവും സ്ത്രീകളാണ്. എന്നാല്‍ വന്‍തുക കൈപ്പറ്റുന്ന ഓഫീസ് ജിവനക്കാര്‍ മുഴുവന്‍ ക്രൈസ്തവ വിഭാഗക്കാരും. കേസുകളുടെ എണ്ണം പെരുപ്പിച്ച് റിപ്പോര്‍ട്ട് നല്കി വിദേശ ഏജന്‍സികളില്‍ നിന്നും ഫണ്ട് കൈക്കലാക്കുകയാണ് നീതിവേദി ചെയ്യുന്നത്. ഇതിന് പുറമെ ആദിവാസി ഫോറത്തിന്റെ നേതാക്കളെ ഉപയോഗിച്ച് ഇടക്കിടെ സര്‍വ്വേ നടത്തും. ഇതോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ ക്ലാസ്, ട്യൂഷന് തുടങ്ങിയ ചില്ലറ പരിപാടികളും ഉണ്ടാകും.
ഇതും വിദേശഫണ്ട് നേടാനുള്ള റിപ്പോര്‍ട്ടുകളായി മാറും. വനവാസികളുടെ വിയര്‍പ്പില്‍ കോടികള്‍ കൊയ്യുന്ന സഭ തുഛമായ തുകയാണ് അവരുടെ ഉന്നമനത്തിനായി ചെലവഴിക്കുന്നത്. പള്ളികളിലൂടെ മതപരിവര്‍ത്തനത്തിനാണ് ഭൂരിഭാഗം തുകയും ചെലവഴിക്കുന്നത്.
നേരത്തെ സൗത്ത് ഇന്ത്യ ആദിവാസി നെറ്റ്വര്‍ക്ക് (സിയാന്) എന്ന സംഘടനയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. സഭാ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ പലതും വനവാസി നേതാക്കളില്‍ എതിര്‍പ്പുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് 2010-ല്‍ സിയാഫ് രൂപീകരിച്ചത്. സംഘടനയില്‍ വനവാസി നേതാക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്യം നല്‍കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇത്. എന്നാല്‍ സംഘടനകളുടെ മേലുള്ള നിയന്ത്രണം ഉപേക്ഷിക്കാന്‍ ഇപ്പോഴും സഭ തയ്യാറായിട്ടില്ല
. വിദേശഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ വനവാസി നേതാക്കള്‍ അറിയാറുമില്ല. ഇതില്‍ പ്രതിഷേധിച്ച് അടുത്തിടെ ഒരു വിഭാഗം സംഘടന വിടുകയും ചെയ്തു.
വനവാസികളെ ചൂഷണം ചെയ്ത് കോടീശ്വരന്മാരാകുകയാണ് സഭാധികൃതരെന്ന് ആദിവാസി ഫോറത്തിന്റെ മുന്‍ നേതാവ് ബാബു ജന്മഭൂമിയോട് പറഞ്ഞു. ഇപ്പോള്‍ ഇടുക്കി ആദിവാസി ഭൂമി സംരക്ഷണ സമിതി കണ്‍വീനറാണ് ബാബു. ക്രൈസ്തവ വിഭാഗത്തിലെ അശരണരായവരെ സഹായിക്കാത്ത സഭ വനവാസികള്‍ക്ക് പിന്നാലെ വരുന്നത് ഫണ്ട് നേടാനാണ്. ഇത്തരക്കാരെ വനവാസികള്‍ അകറ്റിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: