തിരുവനന്തപുരം: ബധിരമൂക വിദ്യാലയങ്ങളിലേക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന അലവന്‍സ് അപര്യാപ്തമെന്ന് പരാതി. തിരുവനന്തപുരത്തുമാത്രം 36 കുട്ടികള്‍ താമസിച്ച് പഠിക്കുന്നു. ഭിന്നശേഷിയുള്ളവര്‍ക്കായി സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്കിവരുന്നു എന്ന് കൊട്ടിഘോഷിക്കുമ്പോഴാണ് നിത്യവൃത്തിക്കുപോലും വക കണ്ടെത്താനാകാതെ ബധിര മൂക വിദ്യാലയങ്ങള്‍ ദുരിതമനുഭവിക്കുന്നത്.
ഓരോ കുട്ടിക്കും പ്രതിമാസം 900 രൂപമാത്രമാണ് അനുവദിച്ചിട്ടുള്ളത്. നാലുനേരത്തെ ആഹാരത്തിന് ഈ തുക തികയില്ല. കഴിഞ്ഞ വര്‍ഷം തന്നെ 6,000 രൂപ അധികം ചെലവായി. ഈ തുക പോലും ഇതുവരെയും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഭക്ഷണം കൂടാതെ എണ്ണ, സോപ്പ്, വാഷിംഗ് സോപ്പ് എന്നിവയ്ക്കെല്ലാം ഈ തുകയില്‍ നിന്നാണ് കണ്ടെത്തേണ്ടത്.
ഗ്യാസ് സിലിണ്ടര്‍ സബ്സിഡി പിന്‍വലിച്ചതോടെ മുഴുവന്‍ തുകയും നല്കി സിലിണ്ടര്‍ വാങ്ങുകയാണിപ്പോള്‍. മൂന്നു മാസങ്ങളോളമായി ഈ ദുരിതം തുടരുകയാണ്. ആ തുകയും ഇപ്പോള്‍ വേറെ കണ്ടെത്തേണ്ടിവരുന്നു. 40 ദിവസത്തേക്ക് 10 ഗ്യാസ് സിലിണ്ടറാണ് ആവശ്യമായി വരിക.
സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 14 അന്ധ വിദ്യാലയങ്ങളും 30 ബധിര മൂക വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നു. ഒരു കുട്ടിക്ക് ദിവസം നൂറു രൂപ നിരക്കില്‍ ലഭിച്ചാല്‍ മാത്രമേ ദൈനംദിന ചെലവുകള്‍ ഒരുവിധം നടത്തിക്കൊണ്ടുപോകാനാകൂ എന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.
അതേസമയം പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ ഒരു കുട്ടിക്ക് പ്രതിമാസം 1,800 രൂപ നിരക്കില്‍ സര്‍ക്കാര്‍ നല്കിവരുന്നു. വൈകല്യമുള്ള കുട്ടികളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണന ന്യായീകരിക്കാനാകില്ല. ഈ പ്രശ്നങ്ങള്‍ കാണിച്ച് ഡിപിഐയില്‍ പലതവണ രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നിട്ടും തുക അനുവദിച്ചുകിട്ടിയില്ല. സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂള്‍ അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: