ന്യൂദല്‍ഹി: ഝാര്‍ഖണ്ഡില്‍ അധികാരം പിടിച്ചെടുത്തും ജമ്മുകശ്മീരില്‍ 27 സീറ്റുകളോടെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായും ബിജെപിയുടെ തേരോട്ടം തുടരുന്നു.
81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ ബിജെപി സഖ്യം 42 സീറ്റുകളോടെ അധികാരമുറപ്പിച്ചപ്പോള്‍ ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പിഡിപി-നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വങ്ങള്‍ ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി.
ബിജെപിക്കനുകൂലമായ വിധിയെഴുത്തിനു സഹായിച്ച രണ്ടുസംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരേയും വോട്ടര്‍മാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
87 അംഗ നിയമസഭയില്‍ 28 സീറ്റുകള്‍ നേടിയ പിഡിപി ജമ്മുകശ്മീരില്‍ ഒന്നാമതെത്തി. ജമ്മു മേഖലയുടെ സമ്പൂര്‍ണ്ണ ആധിപത്യവുമായി ബിജെപി 25 സീറ്റുകളാണ് സ്വന്തമാക്കിയത്.
ഭരണപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റുകളും കോണ്‍ഗ്രസ് 12 സീറ്റുകളും വിജയിച്ചു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രണ്ടാമതു മണ്ഡലമായി മത്സരിച്ച ബീര്‍വയില്‍ വിജയിച്ചെങ്കിലും സ്വന്തം മണ്ഡലമായ സോനാവാറില്‍ പരാജയപ്പെട്ടതു നാണക്കേടായി.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി മുസ്ലീമായ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. അതിര്‍ത്തിജില്ലയായ രജൗറിയിലെ കലാകോതയില് അബ്ദുള്‍ ഗനി കോഹ്ലിയാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്ഥിരം സീറ്റ് 6178 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തത്.
പിഡിപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മുഫ്തി മുഹമ്മദ് സെയ്ദ് അനന്ത്നാഗില്‍ വിജയിച്ചു.
തൂക്കുനിയമസഭ ഉറപ്പായതോടെ ബിജെപി അധികാരത്തില്‍ വരുന്നതു തടയുന്നതിനായി ആര്‍ക്കുവേണമെങ്കിലും പിന്തുണ നല്‍കാമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
പിഡിപി,നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവരില്‍ ആര്‍ക്കുവേണമെങ്കിലും പിന്തുണ നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ പിഡിപി-ബിജെപി സഖ്യസാധ്യതകള്‍ സജീവമാക്കി പിഡിപി നേതാക്കള്‍ രംഗത്തെത്തിയത് കോണ്‍ഗ്രസിനെ നിരാശരാക്കിയിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിക്കു പിന്തുണ നല്‍കാമെന്ന വാഗ്ദാനവും രഹസ്യമായി നല്‍കിക്കഴിഞ്ഞു.
ജമ്മുകശ്മീരില്‍ ബിജെപി അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചിട്ടുണ്ട്.
നാഷണല്‍ കോണ്‍ഫറന്‍സിന്റെയും സ്വതന്ത്രരുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ ബിജെപി ദേശീയ നേതൃത്വം പരിശോധിക്കുകയാണ്. ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കും.
ഝാര്‍ഖണ്ഡില്‍ ബിജെപി 37 സീറ്റുകളിലും സഖ്യകക്ഷിയായ ഝാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി യൂണിയന് 5 സീറ്റുകളിലും വിജയിച്ചു കേവല ഭൂരിപക്ഷമെന്ന മാന്ത്രികസംഖ്യ കടന്നു. ഭരണകക്ഷിയായ ജെഎംഎം 19 സീറ്റുകളിലും കോണ്‍ഗ്രസ് 6 സീറ്റുകളിലും ഒതുങ്ങിയപ്പോല് മുന്‍ മുഖ്യമന്ത്രിയായ ബാബുലാല്‍ മറാണ്ടിയുടെ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച 7 സീറ്റുകള്‍ നേടി.
സിപിഎം ലെനിനിസ്റ്റ് ലിബറേഷനുള്പ്പെടെയുള്ള മറ്റു പാര്‍ട്ടികള്‍ക്കെല്ലാമായി അഞ്ചു സീറ്റുകള്‍ ലഭിച്ചു. സംസ്ഥാനം രൂപീകൃതമായ ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്ക് തനിച്ചു ഭൂരിപക്ഷം ലഭിക്കുന്നത്.
കക്ഷിനില
ഝാര്‍ഖണ്ഡ് (81)
ബിജെപി 37+
എജെഎസ്യു 5(എന്‍ഡിഎ)
ജെഎംഎം 19
ജെവിഎം 8
കോണ്‍ഗ്രസ് 6
മറ്റുള്ളവര്‍ 6 (ബിഎസ്പി 1 ,കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എംഎല് 1 , ജയ് ഭാരത് സാമന്ത പാര്‍ട്ടി 1, ഝാര്‍ഖണ്ഡ് പാര്‍ട്ടി 1, മാര്‍ക്സിസ്റ്റ് കോര്‍ഡിനേഷന്‍ 1, നവജീവന്‍ സംഘര്‍ഷ് മോര്‍ച്ച 1)
ജമ്മുകശ്മീര്‍ (87)
പിഡിപി 28
ബിജെപി 25
നാഷണല്‍ കോണ്‍ഫറന്‍സ് 15
കോണ്‍ഗ്രസ് 12
മറ്റുള്ളവര്‍ 7
(സിപിഎം1, ജമ്മുകശ്മീര്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് 2(എന്‍ഡിഎ), പിഡിഎഫ് 1, സ്വതന്ത്രര്‍ 3)
പ്രതികരിക്കാൻ ഇവിടെ എഴുതുക: