ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ചു. സഭനടപടികള്‍ തടസ്സപ്പെടുത്തിയുള്ള പ്രതിപക്ഷത്തിന്റെ നിസ്സഹകരണത്തിനിടയിലും ലോക്സഭയില്‍ 18 ബില്ലുകളും രാജ്യസഭയില്‍ 12 ബില്ലുകളും കേന്ദ്രസര്‍ക്കാര്‍ പാസാക്കി. രാജ്യസഭയുടെ പകുതിയിലേറെ സമയം ബഹളം വെച്ചു തടസ്സപ്പെടുത്തിയ പ്രതിപക്ഷം രാജ്യത്തോട് തെറ്റാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നടപടി ന്യായീകരണമില്ലാത്തതാണെന്നും പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
നവംബര്‍ 24ന് ആരംഭിച്ച ശീതകാല സമ്മേളനത്തില്‍ ബഹളംമൂലം രാജ്യസഭയ്ക്ക് നഷ്ടമായത് 51മണിക്കൂര്‍ 57 മിനുറ്റാണ്. ലോക്സഭയ്ക്ക് 3മണിക്കൂര്‍ 26 മിനുറ്റും നഷ്ടമായി. സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്ന ഇന്നലെയും ഇരുസഭകളിലും പ്രതിപക്ഷ ബഹളം തുടര്‍ന്നു. ലോക്സഭയില്‍ രാവിലെ ചോദ്യോത്തരവേള തടസ്സപ്പെട്ടു. ശൂന്യവേളയിലെ നടപടിക്രമങ്ങളിലേക്ക് കടക്കാതെ തന്നെ സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
രാജ്യസഭയില്‍ ശൂന്യവേളയും ചോദ്യോത്തരവേളയും പ്രതിപക്ഷം തടസ്സപ്പെടുത്തി. തുടര്‍ന്ന് 1മണിക്ക് സമ്മേളിച്ച രാജ്യസഭ ദല്‍ഹിയിലെ അനധികൃത ചേരികളുടെ കാലാവധി നീട്ടിനല്‍കുന്ന ബില്‍ പാസാക്കി. കോടതി ഉത്തരവു മറികടക്കുന്നതിനായി ബില്‍ പാസാക്കേണ്ടത് അത്യാവശ്യമാണെന്നും ഇല്ലെങ്കില്‍ ആയിരങ്ങള്‍ കൊടുംതണുപ്പത്ത് തെരുവിലേക്കിറങ്ങേണ്ടിവരുമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചതോടെ ബഹളം നിര്‍ത്തിവെച്ച് ബില്‍ പാസാക്കാന്‍ പ്രതിപക്ഷം തയ്യാറായി.
കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡ അവതരിപ്പിച്ച നിയമപരിഷ്ക്കരണബില്ലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച റിപീലിംഗ് ഭേദഗതി ബില്ലും രാജ്യസഭയുടെ സെലക്ട് കമ്മറ്റിക്കു വിട്ടിട്ടുണ്ട്.
ഇന്‍ഷുറന്‍സ് ഭേദഗതിബില്‍, ചരക്കുസേവന നികുതിബില്‍, കല്‍ക്കരിപ്പാടം പുനര്‍ലേല ബില്‍, ജുവനൈല്‍ നിയമഭേദഗതി, ഭൂമി ഏറ്റെടുക്കല്‍ ബില്‍ തുടങ്ങിയവ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യ വിഷയങ്ങളുയര്‍ത്തി നടത്തിയ പ്രതിഷേധം ബില്ലുകള്‍ പാസാക്കുന്നത് തടഞ്ഞു. എന്നാല്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബില്ലും കല്‍ക്കരിപ്പാടം പുനര്‍ലേല ബില്ലും ഓര്‍ഡിനന്‍സുകളായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ പാസാക്കിയേക്കും. പാര്‍ലമെന്റിന്റെ ഇരുസഭകളും ഇനി മാര്‍ച്ചില്‍ ബജറ്റ് സമ്മേളനത്തിനായി സമ്മേളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: