ചെന്നൈ:മതപരിവര്‍ത്തനത്തെ സംബന്ധിച്ച് ബിജെപിക്ക് വ്യക്തമായ നിലപാടും കാഴ്ചപ്പാടുമുണ്ട്. ഇതിന്റെപേരില്‍ മോദി സര്‍ക്കാരിനെ വികസന പാതയില്‍നിന്നും വഴിതെറ്റിക്കാമെന്ന് ആരും കരുതേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കി.
രണ്ട് ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മതപരിവര്‍ത്തനത്തെ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് തീവ്രവാദാഭിപ്രായങ്ങള് ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ പങ്കാളിത്തത്തെപ്പറ്റി ചോദിച്ചപ്പോള്‍ മറുപടി സുവ്യക്തമായിരുന്നു. ആര്‍എസ്എസ് ദേശീയ സംഘടനയാണ്. അതിന്റെ നയപരിപാടികളെപ്പറ്റി യാതൊരു സംശയവുമില്ല എന്നായിരുന്നു.
മതപരാവര്ത്തനത്തെപ്പറ്റി പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും, പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുകയുമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബിജെപി എതിരാണ്. ഇതിനെതിരെ നിയമംകൊണ്ടുവരുന്നകാര്യം പരിഗണനയിലുണ്ടെന്ന് പാര്‍ലമെന്ററിമന്ത്രി എം. വെങ്കയ്യനായിഡു ലോകസഭയില്‍ പ്രസ്താവന നടത്തിയതുമാണ്. ഇക്കാര്യത്തില്‍ മതേതരപാര്‍ട്ടികള്‍ എന്നവകാശപ്പെടുന്നവര്‍ പിന്തുണയ്ക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് എഐഎഡിഎംകെയുമായി ബിജെപി മൃദുസമീപനം കൈക്കൊള്ളുന്നുവല്ലോ എന്ന ചോദ്യത്തിന്, ബിജെപിക്ക് ആരുമായും പരോക്ഷസഖ്യം ഇല്ലെന്നായിരുന്നു മറുപടി.
രാഷ്ട്രീയത്തില്‍ പരസ്യമായ സഖ്യങ്ങളേയുള്ളൂ. ബിജെപിക്ക് ഏതെങ്കിലും തരത്തില്‍ സഖ്യമുണ്ടെങ്കില്‍ അക്കാര്യം നിങ്ങളെ അറിയിക്കുമെന്നായിരുന്നു മറുപടി. കഴിഞ്ഞദിവസം നടന്ന റാലിയില്‍ ബിജെപി. രൂക്ഷമായ ഭാഷയില്‍ തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്രാവിഡ പാര്‍ട്ടികളെ താന്‍ കുറ്റപ്പെടുത്തുന്നില്ല.
മറിച്ച് ആ സര്‍ക്കാരുകളുടെ പ്രകടനത്തേയാണ് വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസിന്റെ കേന്ദ്രത്തിലുണ്ടായിരുന്ന ദുര്‍ഭരണവും ഡിഎംകെ, എഐഎഡിഎംകെ സര്‍ക്കാരുകളുടെ ഭരണവുമാണ് തമിഴ്നാടിന്റെ വികസനത്തെ തടസപ്പെടുത്തിയതും തൊഴിലില്ലായ്മ വര്‍ധിപ്പിക്കാനും ഇടയാക്കിയതുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: