ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പു നടന്ന ഝാര്‍ഖണ്ഡില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം.
ജമ്മു കശ്മീരില്‍ തൂക്കു സഭയും പ്രവചിക്കപ്പെടുന്നു. മോദി തരംഗത്തിന്റെ ചിറകേറി കശ്മീരില്‍ ബിജെപി 27 മുതല്‍ 33 സീറ്റുകള്‍ വരെ നേടുമെന്ന് സീ വോട്ടര്‍ സര്‍വേ പറയുന്നു.
എബിപി-നീല്‍സന്റെ എക്സിറ്റ് പോള്‍, 81 അംഗ ഝാര്‍ഖണ്ഡ് അസംബ്ലിയില്‍ ബിജെപി 52 സീറ്റുകള്‍ നേടി ഭരണം പിടിക്കുമെന്ന് വിലയിരുത്തുന്നു. കോണ്‍ഗ്രസിന് ഏഴും ജെഎംഎമ്മിന് പത്തും ജെഎംവി (ആര്), ആര്‍ജെഡി, ജെഡിയു എന്നിവര്‍ക്ക് ഓരോ സീറ്റുകള്‍ വീതവും ലഭിക്കും.
ജമ്മു കശ്മീരില്‍ പിഡിപി 32-38, നാഷണല്‍ കോണ്‍ഫറന്‍സ് 8-14, കോണ്‍ഗ്രസ് 4-10 എന്നിങ്ങനെ സര്‍വേ പ്രവചിക്കുന്നു. കശ്മീരില്‍ തൂക്കുസഭ വരുമെന്നാണ് സീ വോട്ടറിന്റെ നിഗമനം.
ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് 61 സീറ്റുകള്‍ വരെ ലഭിക്കുമെന്ന്ചാണക്യയുടെ എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസിന് 2 മുതല്‍ 4 സീറ്റു വരെയും ജെഎംഎമ്മിന് 4 മുതല്‍ 12 സീറ്റുവരെയും കിട്ടിയേക്കും. ജെഎംവിക്കും മറ്റുള്ളവര്‍ക്കും രണ്ടും സീറ്റ് വീതമാണ് സര്‍വേ പറയുന്നത്.
ആക്സിസ്-എപിഎം സര്‍വേ ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് 37-43 സീറ്റുകള്‍ നല്കുന്നു. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ ജെവിഎമ്മിന് 12-16 സീറ്റുകളും ജെഎംഎമ്മിന് 10-14 സീറ്റുകളും ലഭിച്ചേക്കും. കോണ്‍ഗ്രസിന് 4 മുതല്‍ 6 വരെ സീറ്റുകള്‍ കിട്ടാന്‍ സാധ്യത. ആര്‍ജെഡി-4, മറ്റുള്ളവര്‍-6 എന്നിങ്ങനെ മറ്റു പ്രവചനങ്ങള്‍.
ഇന്ത്യാടുഡേ ഗ്രൂപ്പ്-സിസെറോ നടത്തിയ സര്‍വേയില്‍ ഝാര്‍ഖണ്ഡില്‍ ബിജെപി 41-49 സീറ്റുകള്‍ നേടുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 7-11, ജെഎംഎം 15-19. മറ്റുള്ളവര്‍ 8-12 എന്നിങ്ങനെയാണ് ഇതര കണക്കുകള്‍.
അവസാന ഘട്ട വോട്ടെടുപ്പ് നടന്ന ജമ്മു കശ്മീരിലെ 20 മണ്ഡലങ്ങളില്‍ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 66 ആയി. കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 54.2 ശതമാനമായിരുന്നു പോളിംഗ്.
ഝാര്‍ഖണ്ഡിലെ ആറു ജില്ലകളിലെ 16 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 71 ശതമാനം പേര് സമ്മതിദാനാവകാശം വിനിയോഗിച്ചു. രണ്ടു സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. ജമ്മു കശ്മീരിലെ സോപോറില്‍ ഭീകരര്‍ ഗ്രാമത്തലവനെ വെടിവെച്ചുകൊന്നത് ഇതിനൊരപവാദം. കഴിഞ്ഞയാഴ്ച മറ്റൊരു ഗ്രാമമുഖ്യനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: