ന്യൂദല്‍ഹി: ഭാരത വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ന്യൂദല്‍ഹിയിലെ അമേരിക്കന്‍ അംബാസിഡറായി നിയമിതനായി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയ്ക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത 46കാരനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ജനുവരി ആദ്യം ദല്‍ഹിയിലെത്തി ചുമതലയേറ്റെടുക്കും. നിമയനത്തിന് കഴിഞ്ഞയാഴ്ച അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ വൈറ്റ് ഹൗസിലെത്തി ഒബാമയുമായി കൂടിക്കാഴ്ചയും നടത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ദല്‍ഹി സന്ദര്‍ശനത്തിനു മുന്നോടിയായി ജനുവരി പകുതിയോടെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഭാരതത്തിലെത്തുന്നുണ്ട്. ഭാരതവുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതു ലക്ഷ്യമിട്ടെത്തുന്ന കെറിയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയുടെ ഉത്തരവാദിത്വം.
അമേരിക്കയും ഭാരതവുമായുള്ള സിവില്‍ ആണവ കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ചുമതലയേല്‍ക്കുന്നതോടെ പരിഹരിക്കപ്പെടാനാകുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. 2008 മുതല്‍ ഒബാമയുടെ വിശ്വസ്ത സംഘത്തിലുള്ള റിച്ചാര്‍ഡിനെ ഭാരതത്തിലേക്കയക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യവുമായാണ്. ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് പരാജയപ്പെട്ട അംബാസിഡര്‍ നാന്‍സി പവലിനെ അമേരിക്ക പിന്‍വലിക്കുകയായിരുന്നു.
റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയുടെ ഭാരതസ്ഥാനപതിയായുള്ള ചുമതലയേല്‍ക്കല്‍ അമേരിക്കയിലെ ഭാരത സമൂഹത്തെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഈ സന്ദര്‍ഭം അമേരിക്കയിലെ ഭാരതീയര്‍ക്ക് ആഘോഷിക്കാനുള്ളതാണെന്ന് ഇന്ത്യന്‍അമേരിക്കന്‍ ഫോറം ഫോര്‍ പൊളിറ്റിക്കല്‍ എഡ്യുക്കേഷന്‍ പ്രസിഡന്റ് ഡോ.സമ്പത്ത് ശിവാംഗി പറഞ്ഞു.
അമേരിക്കയോടും പ്രസിഡന്റ് ഒബാമയോടുമുള്ള വര്‍മ്മയുടെ പൂര്‍ണ്ണ സമര്‍പ്പണമാണ് പുതിയ സ്ഥാനനിയോഗത്തിനു കാരണമെന്നും ശിവാംഗി പറഞ്ഞു. റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയുടെ മാതാപിതാക്കള്‍ 1960കളില്‍ അമേരിക്കയിലേക്ക് താമസമാക്കിയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: