ബെംഗളൂരു: തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമില്ലെന്ന് ഐസിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന മെഹ്ദി മസ്റൂര്‍ ബിശ്വാസ്. താനൊരു സന്ദേശവാഹകന് മാത്രമായിരുന്നെന്നും മെഹ്ദി പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മെഹ്ദി ഒരു അഭിഭാഷകനോട് ഇത്തരത്തില്‍ പ്രതികരിച്ചത്. മെഹ്ദിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടാന്‍ പ്രത്യേക ജഡ്ജി സോമരാജു ഉത്തരവിട്ടു.
പോലീസ് കസ്റ്റഡി നീട്ടിക്കൊണ്ടുളള ഉത്തരവു വരുമ്പോഴും കോടതിമുറിയില്‍ പുഞ്ചിരിച്ച് നില്ക്കുന്ന മെഹ്ദിയെ ആണ് കാണാന്‍ കഴിഞ്ഞത്. കോടതിയില്‍ നിന്ന് പുറത്തേക്കു വരുമ്പോള്‍ ‘എന്തിന് ഇത് ചെയ്തു?’ എന്ന ഒരു അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായാണ് തനിക്ക് പശ്ചാത്താപമില്ല എന്ന് പറഞ്ഞത്.
ഐഎസ് ഭീകരര്‍ക്കായി ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന മെഹ്ദിയെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടനിലെ ഒരു ചാനലാണ് ഐഎസ് ട്വിറ്റര്‍ അക്കൗണ്ടിനു പിന്നില്‍ ബെംഗളൂരുവിലെ ഒരു എക്സിക്യൂട്ടീവാണെന്ന് വെളിപ്പെടുത്തിയത്.
ഷാമി വിറ്റ്നസ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടൊണ് ഇയാള്‍ യുവാക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇയാളെ 17,700 പേര് പിന്തുടരുന്നുണ്ടായിരുന്നു. വാര്‍ത്ത പുറത്ത് വന്നതോടെ അക്കൗണ്ട് നശിപ്പിച്ച് കളഞ്ഞു.
വിദേശ രാജ്യങ്ങളിലെ ജിഹാദികളില്‍ മൂന്നില്‍ രണ്ട് ഭാഗവും മെഹ്ദിയുടെ ട്വിറ്റര്‍ ഫോളോവര്‍മാരാണ്. മാതാപിതാക്കള്‍ തന്നെ ആശ്രയിച്ചല്ല കഴിയുകയായിരുന്നത് എങ്കില്‍ താന്‍ എല്ലാം ഉപേക്ഷിച്ച് ഐഎസില്‍ ചേരുമായിരുന്നെന്നും മെഹ്ദി പറഞ്ഞതായും ചാനല്‍ വെളിപ്പെടുത്തി. ബ്രിട്ടീഷ് ജിഹാദികളുമായി നിരന്തരം ബന്ധപ്പെട്ടു വന്നിരുന്നതായും മെഹ്ദി അവകാശപ്പെട്ടു.
പശ്ചിമ ബംഗാള്‍ സ്വദേശിയായ മെഹ്ദി ബെംഗളൂരുവിലെ ഒരു മള്‍ട്ടി നാഷനല്‍ കമ്പനിയില്‍ എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: