കോഴിക്കോട്: തൃപ്പൂണിത്തുറ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ പ്രവര്‍ത്തനം അന്വേഷണ വിധേയമാക്കണമെന്ന പുരാവസ്തു വകുപ്പ് ഡയറക്ടറുടെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നതായി പൈതൃക പഠനകേന്ദ്രം മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എം.ജി.എസ്. നാരായണന് ജന്മഭൂമിയോട് പറഞ്ഞു. ഇപ്പോള്‍ അതിന്റെ ചുമതലയേറ്റെടുത്ത പുരാവസ്തു വകുപ്പ് ഡയറക്ടര്‍ തന്നെ അത്തരമൊരാവശ്യം ഉന്നയിച്ചതില്‍ അത്ഭുതം തോന്നുകയാണ്. സാംസ്കാരിക വകുപ്പ് മന്ത്രിയെ സന്തോഷിപ്പിക്കാനുള്ള വര്‍ത്തമാനം മാത്രമാണിത് അദ്ദേഹം പറഞ്ഞു.
പൈതൃകപഠനകേന്ദ്രം മുന്‍ ഡയറക്ടര്‍ ജനറല്‍ എംജിഎസ്സിനെതിരെ പുരാവസ്തുവകുപ്പ് ഡയറക്ടറായ ഡോ. ജി. പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് എംജിഎസ്സിന്റെ പ്രതികരണം. പൈതൃക പഠന കേന്ദ്രത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. ടി.എം. ജേക്കബ് മന്ത്രിയായിരുന്ന കാലത്ത് നല്കിയ സൗകര്യങ്ങള്‍ പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഉണ്ടായിട്ടുള്ളത്. ഗേറ്റ് കളക്ഷന്റെ അമ്പത് ശതമാനം പൈതൃകപഠന കേന്ദ്രത്തിനായി മാറ്റിവെച്ചിരുന്നു. അമ്പതോളം നിത്യവേതനക്കാര്‍ ഇവിടെ ജോലിയെടുക്കുന്നുമുണ്ട്. എന്നിട്ടും കാലങ്ങളായി ലഭിച്ച സാമ്പത്തിക സഹായം മുടക്കാന്‍ ശ്രമമുണ്ടായി.
ആര്‍ക്കിയോളജിവകുപ്പിന്റെ തലവനായി ചുമതലയേറ്റെടുത്തയാള്ക്ക് ഈ മേഖലയില്‍ എന്തടിസ്ഥാന യോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണം. എസ്എസ്എല്‍സി യോഗ്യതയില്‍ ജോലിയ്ക്ക് നിയമിക്കപ്പെട്ടവരാണ് പിന്നീട് വകുപ്പുകളുടെ തലവന്മാരായി പലപ്പോഴും അവരോധിക്കപ്പെടുന്നത്. ആര്ക്കിയോളജിവകുപ്പില് ആ പഠനശാഖയെക്കുറിച്ച് അറിയുന്നവര്‍ ഒന്നോ രണ്ടോ പേര്‍മാത്രമാണുള്ളത്. അവരാകട്ടെ അപ്രധാനമായ ചുമതലകളിലുമാണ്. സാംസ്കാരികവകുപ്പിന് കീഴിലെ നാല് വകുപ്പുകളിലും സ്വന്തക്കാരെയാണ് മന്ത്രി നിയോഗിച്ചിരിക്കുന്നത്.
മ്യൂസിയം, പുരാവസ്തു പഠനം, സ്പെഷ്യല്‍ മ്യൂസിയം എന്നിവയിലെല്ലാം മന്ത്രിയുടെ ആജ്ഞാനവര്ത്തികളെയാണ് കുടിയിരുത്തിയിരിക്കുന്നത്. ആര് അധികാരത്തില്‍ വന്നാലും ചരിത്രം, സംസ്കാരം, പുരാവസ്തു പഠനം എന്നീ സുപ്രധാന മേഖലകളുടെ ചുമതല അവിഹിതമായ രീതിയില്‍ സ്വന്തക്കാര്‍ക്ക് വീതംവച്ചു നല്‍കുകയാണെന്നും എംജിഎസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: