കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തെ ദേശിയോന്മുഖമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ 32-ാം വാര്‍ഷിക സമ്മേളനം ഇന്നുമുതല്‍ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് സര്‍വ്വകലാശാല കാമ്പസില്‍വച്ച് നടക്കുന്നു. മാറിയ ദേശീയ സാഹചര്യത്തില്‍ നടക്കുന്ന ഈ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. ദേശീയവീക്ഷണത്തില്നിന്ന് അകന്നുനില്ക്കുന്ന കേരളത്തിന്റെ ബൗദ്ധിക മണ്ഡലം ഇന്ന് ഒരു മാറ്റത്തിന്റെ വക്കിലാണ്. ഇടതു-വലതു ആദര്‍ശങ്ങളെ വര്‍ഗ്ഗീയ മുന്നണികളുടെ പിന്‍ബലത്തില്‍ പ്രതിഷ്ഠിച്ച് കേരളത്തെ ദേശീയ മനസ്സില്‍നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് ലോകത്തിന്റെ പരാജയത്തോടെ പ്രത്യയശാസ്ത്ര പ്രതിസന്ധിയും കേരളത്തെ വേട്ടയാടുകയാണ്. മാത്രമല്ല, കേരളം ചില നിലപാടുകളില്‍ ഒറ്റപ്പെട്ടുനില്ക്കുന്നു. 1977ല്‍ അടിയന്തിരാവസ്ഥയ്ക്ക് എതിരായി രാജ്യമെമ്പാടും ജനങ്ങള്‍ വിധി എഴുതിയപ്പോഴും 2014ല്‍ അഴിമതി ഭരണത്തിനെതിരായി രാജ്യംമുഴുവനും ജനവിധിയിലൂടെ അണിനിരന്നപ്പോഴും കേരളം പുറംതിരിഞ്ഞുനിന്നു. ജനാധിപത്യത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചും കേരളം ഉത്കണ്ഠപ്പെടുന്നില്ല എന്നത് ഗുരുതരമായ പ്രശ്നമാണ്. വര്‍ഗ്ഗീയതയും വിഭാഗീയതയും ജനാധിപത്യബോധത്തെ തച്ചുടയ്ക്കുന്നതരത്തില് പ്രബലമായിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കേരളത്തിന്റെ സാംസ്കാരികമണ്ഡലം ഒരു തിരുത്തല്‍ ശക്തിയാകാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭാരതീയ വിചാരകേന്ദ്രത്തെ പ്രസക്തമാക്കുന്നത് ഈ ഒരു പശ്ചാത്തലമാണ്.
ആശയസംവാദത്തിലൂടെ പുതിയൊരു ബൗദ്ധിക ഭൂമിക സൃഷ്ടിച്ച് രാഷ്ട്രത്തിന് ദിശാബോധം നല്കുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഭാരതീയ വിചാരകേന്ദ്രം പ്രമുഖ ചിന്തകനായ പി. പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ 1982ലെ വിജയദശമിദിനത്തിലാണ് തിരുവനന്തപുരം ആസ്ഥാനമായി ജന്മം കൊള്ളുന്നത്. രാഷ്ട്രപുനര്നിര്മ്മാണത്തിനായുള്ള പഠനഗവേഷണ സ്ഥാപനം എന്ന നിലയിലാണ് വിചാരകേന്ദ്രം കേരളത്തിന്റെ ബൗദ്ധികരംഗത്ത് തുടക്കം കുറിക്കുന്നത്. വൈദേശിക ചിന്താധാരകളുടെ അതിപ്രസരം കേരളമനസ്സിനെ ഭാരതീയ ചിന്താപദ്ധതികളില്നിന്ന് അകറ്റിയ ഒരു കാലഘട്ടത്തിലാണ് ഭാരതീയ വിചാരകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്. മാത്രമല്ല, ഇവിടെ രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ദേശവിരുദ്ധ ചിന്താധാരകള്‍ക്ക് ഏറെ സ്വാധീനവുമുണ്ട്.
അതുകൊണ്ടുതന്നെ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ദൗത്യം ഏറെ ശ്രമകരമായിരുന്നു. വസ്തുതകളെ തമസ്കരിക്കാനും വൈകാരികത സൃഷ്ടിച്ചും വര്‍ഗ്ഗീയത ആരോപിച്ചും ജനമനസ്സുകളെ ദേശീയധാരയില്‍നിന്ന് അകറ്റിനിര്‍ത്താനും സംഘടിത ശക്തികള്‍ വിജയിച്ചിരുന്നു എന്ന വസ്തുതയും എടുത്തുപറയേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തില്‍ ദേശീയ ചിന്താപദ്ധതികള്‍ക്കെതിരായി സൃഷ്ടിച്ച വന്മതില് തകര്‍ക്കാനും സമൂഹമനസ്സിനെ രാഷ്ട്രോന്മുഖമാക്കാനും ബൗദ്ധിക മേഖലയില്‍ ഒരു പുതിയ സംസ്കാരത്തിന് തുടക്കംകുറിക്കാനുമാണ് ഭാരതീയ വിചാരകേന്ദ്രം ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് ഭാരതീയ വിചാരകേന്ദ്രം ആ രംഗത്ത് വന്‍ മുന്നേറ്റമാണ് നടത്തിയത്. രാജ്യത്തെ മൂന്ന് പ്രമുഖ സര്‍വ്വകലാശാലകളുടെ അംഗീകാരമുള്ള പഠനഗവേഷണസ്ഥാപനമാണ് ഇന്ന് ഭാരതീയ വിചാരകേന്ദ്രം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ബൗദ്ധികരംഗത്ത് വമ്പിച്ച ചലനം സൃഷ്ടിക്കാന്‍ വിചാരകേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസത്തിനു ബദലായി ഏകാത്മമാനവദര്‍ശനത്തെ അവതരിപ്പിച്ചുകൊണ്ട് പ്രത്യയശാസ്ത്രരംഗത്ത് നടത്തിയ ചുവടുവയ്പ് എടുത്തുപറയേണ്ടതാണ്. രാജ്യത്തെ കമ്മ്യൂണിസ്റ്റു കോട്ടകള്‍ ഇന്ന് തകര്‍ച്ചയുടെ വക്കിലായത് ഈ ആശയപ്രചാരണത്തിലൂടെയാണ്. ഭാരതീയ ദര്‍ശനങ്ങളും കര്‍മ്മപദ്ധതികളും മൂല്യങ്ങളും വര്‍ത്തമാനകാല സാഹചര്യത്തിന് അനുയോജ്യമാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ വിചാരകേന്ദ്രത്തിന് കഴിഞ്ഞു.
ശ്രീനാരാണയഗുരുവും മറ്റു സാമൂഹിക പരിഷ്കര്‍ത്താക്കളും തുടക്കം കുറിച്ച സാമൂഹിക നവോത്ഥാന പ്രക്രിയയുടെ ആത്മാവ് തിരിച്ചറിഞ്ഞ് പുനരാവിഷ്കരിക്കാനും ഭാരതീയ വിചാരകേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ഭഗവത്ഗീതാപ്രഭാവത്തില് ആറാടിക്കാനും അതിലൂടെ സമൂഹത്തിന് ദിശാബോധം നല്‍കാനും കഴിഞ്ഞിട്ടുണ്ട്. ഭാരതീയ സാമ്പത്തിക വീക്ഷണവും ശാസ്ത്രശാഖകളും സമൂഹത്തിന് സുപരിചിതക്കമാന് പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ചരിത്രത്തെ വികൃതമാക്കി രാഷ്ട്രത്തിന്റെ ആത്മാഭിമാനം തകര്‍ത്ത ചരിത്രരചനാ പദ്ധതികള്‍ ചോദ്യംചെയ്യപ്പെട്ടു.
രാജ്യംനേരിടുന്ന ആന്തരികവും വൈദേശികവുമായ വിപത്തുകള്‍ ചര്‍ച്ചാവിഷയമാക്കി. ഭീകരവാദത്തിന്റെ അടിവേരുകള്‍ കണ്ടെത്തുന്ന പഠനങ്ങള്‍ നടത്തി. കേരളത്തിന് പുതിയൊരു വികസന സംസ്കാരം മുന്നില്‍ വച്ചു. മതേതരത്വത്തിന്റെ കപടമുഖവും മതകേന്ദ്രീകൃത വ്യക്തിനിയമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണവും നടത്തി. വ്യത്യസ്ത വീക്ഷണങ്ങളെ ഒരേവേദിയില്‍ അവതരിപ്പിച്ച് ബൗദ്ധികരംഗത്ത് പുതിയൊരു ജനാധിപത്യസംസ്കാരത്തിന് തുടക്കം കുറിക്കാനും ഭാരതീയ വിചാരകേന്ദ്രത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഭാരതീയ വിചാരകേന്ദ്രം സമാനതകളില്ലാത്ത പ്രസ്ഥാനമായി ഇന്ന് കേരളത്തില്‍ നിലകൊള്ളുകയാണ്.
(ഭാരതീയ വിചാരകേന്ദ്രം
വൈസ് പ്രസിഡണ്ടാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: