ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം തകര്‍ക്കുകയും പ്രതിമ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ഉന്നതരിലേക്ക് നീളുന്നു. ജില്ലാ നേതാക്കളെ അടുത്തദിവസങ്ങളില്‍ ചോദ്യംചെയ്യും. ഒരു മുതിര്‍ന്ന സംസ്ഥാനനേതാവിന്റെ ഫോണിലേക്ക് പ്രതികളിലൊരാള്‍ സംഭവത്തിനുശേഷം ബന്ധപ്പെട്ടതായും ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചിട്ടുണ്ട്.സിപിഎം ജില്ലാസെക്രട്ടേറിയേറ്റ് അംഗങ്ങള്‍, ജില്ലാകമ്മറ്റി അംഗങ്ങള്‍ എന്നിങ്ങനെ 12 പേരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.തോമസ്ഐസക് പക്ഷക്കാരനായ ജില്ലാ കമ്മറ്റിയംഗത്തോടു നാളെ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. തൃശൂരിലെത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
സ്മാരകം തകര്‍ത്തകേസിലെ പ്രതികളുമായി സംഭവത്തിനു മുമ്പ് മണിക്കൂറുകള്‍ നീണ്ട ഫോണ്‍ സംഭാഷണമാണ് ഈ നേതാവ് നടത്തിയിട്ടുള്ളതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നേരത്തെ ജില്ലാസെക്രട്ടറിയേറ്റ് അംഗമാകാന്‍ ഇദ്ദേഹം ശ്രമം നടത്തിയിരുന്നെങ്കിലും വിഎസ് പക്ഷത്തുനിന്ന് അടുത്തിടെ ഔദ്യോഗിക വിഭാഗത്തിലെത്തിയ മറ്റൊരു നേതാവിനാണു നറുക്കുവീണത്.
അക്രമത്തില്‍ പങ്കെടുത്ത പ്രതികളെ കണ്ടെത്തിയെങ്കിലും ഗൂഢാലോചന നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാണ് ക്രൈംബ്രാഞ്ച് ശ്രമം. പ്രധാനപ്രതി ലതീഷ് ബി.ചന്ദ്രനടക്കമുള്ളവരുമായി സ്മാരകം കത്തിക്കലിനു മുമ്പും പിന്നീടുമായി തുടര്‍ച്ചയായി മണിക്കൂറുകള്‍ നീണ്ട ഫോണ്‍ സംഭാഷണം പല പ്രമുഖ സിപിഎം നേതാക്കളും നടത്തിയിട്ടുണ്ട്. ഇതില്‍ പലതിലും അസ്വഭാവികതയുള്ളതായും ക്രൈംബ്രാഞ്ചിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ഐസക് പക്ഷക്കാരനായ ജില്ലയിലെ പ്രമുഖനേതാവിനെയും അടുത്തദിവസം തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സിപിഎമ്മില്‍നിന്ന് 2006ല്‍തന്നെ പുറത്താക്കിയെന്ന് അവകാശപ്പെടുന്ന ലതീഷ് ബി.ചന്ദ്രനുമായി ഇത്രയധികം ജില്ലാനേതാക്കള്‍ തുടര്‍ച്ചയായി ബന്ധംപുലര്ത്തുന്നത് ദുരൂഹതയുയര്‍ത്തുന്നുണ്ട്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെ സാമൂഹ്യമായി ഒറ്റപ്പെടുത്തുന്ന നയമുള്ള നേതൃത്വം ലതീഷുമായി നിരന്തരം ബന്ധം തുടരുന്നത് അണികളെയും ആശയക്കുഴപ്പത്തിലാക്കി. കൃഷ്ണപിള്ള സ്മാരകം കത്തിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കണ്ണര്‍കാടും പരിസര പ്രദേശങ്ങളിലും പ്രമുഖ ജില്ലാ നേതാവിന്റെ വാഹനം കണ്ടതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
പാര്‍ട്ടി വാദിയായ കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായിയെന്നതു മാത്രമല്ല പ്രമുഖ സിപിഎം നേതാക്കള്‍വരെ ചോദ്യംചെയ്യലിന് എത്തേണ്ട ഗതികേടാണുള്ളത്. സിപിഎം സംസ്ഥാന സമ്മേളനത്തിനു ആതിഥേയത്വം വഹിക്കുന്ന ജില്ലയെന്ന നിലയില്‍ ആലപ്പുഴയിലെ പ്രമുഖനേതാക്കളിലേക്ക് അന്വേഷണം നീളുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികളും അവരെ അനുകൂലിക്കുന്നവരും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ എല്ലാ പഴുതും അടച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: