അഴിമതിവിരുദ്ധ ദിനത്തില്‍ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ നിയമസഭയെ വിറപ്പിച്ച് മുസ്ലിംലീഗിന്റെ തനിനിറം വെളിപ്പെടുത്തിയിരിക്കുന്നു. മുന്‍മന്ത്രി ഗണേഷ് കുമാര്‍ ഉയര്‍ത്തിയ അഴിമതിയാരോപണം പ്രത്യേകിച്ച് സൂരജ് പിഡബ്ല്യുഡി വകുപ്പില്‍ നടത്തിയ അഴിമതി കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍, ലീഗ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വെട്ടിലാക്കിയിരിക്കുകയാണ്.
സൂരജ് പൊതുമരാമത്ത് വകുപ്പില്‍ നടത്തിയ അഴിമതിയുടെ ഞെട്ടലില്‍നിന്നും കേരളം വിമുക്തമാകാനിരിക്കെ ഇബ്രാഹിംകുഞ്ഞിന്റെ വകുപ്പിലെ ജീവനക്കാരായ നിസാമുദ്ദീന്‍, അബ്ദുള്‍ റഷീദ്, അബ്ദുള്‍ റഹിം എന്നിവര്‍ക്കെതിരെയാണ് ഗണേഷ് കുമാര്‍ അഴിമതിയാരോപിച്ചത്. മറ്റൊരു മന്ത്രിയുടെ പേരും വെളിപ്പെടുത്താനുണ്ടെന്നും ഗണേഷ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളം ഇന്ന് അഴിമതിയുടെ സ്വന്തം നാടാണ്. അനാക്കോണ്ട സര്‍പ്പം ഇരയെ ഭക്ഷിക്കുന്നതുപോലെ അഴിമതി സര്‍പ്പം കേരളത്തെ വിഴുങ്ങുകയാണ്. ജനങ്ങള്‍ക്ക് ഏതുകാര്യം സാധിക്കണമെങ്കിലും കൈക്കൂലി കൊടുക്കേണ്ട ഗതികേടിലാണ്.
സംസ്ഥാനത്തെ മൂവായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ പതിനൊന്ന് ഐഎഎസ്, അഞ്ച് ഐപിഎസ്, നാല് ഐഎഫ്എസ് ഉദ്യോഗസ്ഥരും വിജിലന്‍സ് അന്വേഷണം നേരിടുന്നു. സെക്രട്ടറിയേറ്റും മന്ത്രിസഭയും ഒരുപോലെ അഴിമതിക്കടിമപ്പെടുമ്പോള്‍ അഴിമതിരാജ് രൂപപ്പെടുക സ്വാഭാവികം.
കൂട്ടുകക്ഷിഭരണം നിലനിര്‍ത്താന്‍ മുസ്ലിംലീഗിന്റെ സഹകരണം അനിവാര്യമായതാണ് ആ കക്ഷി കേരളത്തെ അഴിമതിയില്‍ മുക്കുന്നതിനിടയാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി പ്ലസ്ടു കോഴ്സുകള്‍ കൂട്ടാന്‍ തന്ത്രം മെനഞ്ഞതും അഴിമതി ലക്ഷ്യമിട്ടാണ്. ഈ മന്ത്രിയെ പ്രീണിപ്പിക്കാന്‍ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ ഏതറ്റംവരെയും പോകുമെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഇതിനുപുറമെയാണ് സ്വന്തം മണ്ഡലത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ലീഗ് മന്ത്രിമാര്‍ മലപ്പുറത്തിനുവേണ്ടി കൂടുതല്‍ സ്കൂള്‍ ആവശ്യപ്പെട്ടത്. കോഴിക്കോട് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിസമരം 61 ദിവസം കഴിഞ്ഞിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ടില്ല.
മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി നടക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് കാണ്ടാമൃഗക്കൂടായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഗണേഷ് കുമാര്‍ പറഞ്ഞതില്‍ പുതുമയില്ലെന്ന് ജനത്തിനറിയാം. മന്ത്രിമാരുടെ പിഎകളും ഓഫീസില്‍ ചുറ്റിത്തിരിയുന്നവരും നിയമപ്രകാരം ബുദ്ധിമുട്ടായ കാര്യങ്ങള്‍പോലും സാധിച്ചെടുക്കുന്നത് കൈക്കൂലി വാങ്ങിയും കൈക്കൂലി കൊടുപ്പിച്ചുമാണ്. പെണ്ണും പണവും രാഷ്ട്രീയത്തില്‍ സ്ഥിരം സാന്നിധ്യമാണെന്ന് സരിതാ നായരും രുക്സാനയും മറ്റും തെളിയിച്ചുകഴിഞ്ഞതാണ്. ബാര്‍കോഴ വിവാദത്തില്‍ ഉയര്‍ന്ന കോടികളുടെ കൈക്കൂലി ആരോപണം പൊതുമരാമത്ത് വകുപ്പിലെ അഴിമതിയാരോപണം അപ്രസക്തമാക്കി മന്ത്രി മാണിയെ രക്ഷപ്പെടുത്തി. മുസ്ലിംലീഗ് സര്‍വകലാശാലകളെ അഴിമതിവത്ക്കരിക്കുക മാത്രമല്ല, വര്‍ഗീയവത്ക്കരിക്കുകയും ചെയ്തു. കേരളത്തില്‍ ഇപ്പോഴുള്ളത് അഴിമതി സര്‍വകലാശാലകളാണ്. അഴിമതി നടത്തുക മാത്രമല്ല, അഴിമതി എങ്ങനെ നടത്താമെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ലീഗുകാര്‍ക്കും മറ്റും യഥേഷ്ടം വിഹരിരിക്കാന് അവസരമൊരുക്കിയിരിക്കുകയാണ്.
ഈവിധം അഴിമതി അഴിഞ്ഞാടുന്നതില്‍ ജനം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നല്ലേ? കാരണം അവര്‍ തന്നെയാണല്ലോ ‘കാര്യസാധ്യത്തിന് കൈമടക്ക്’ എന്ന ശൈലി ആവിഷ്ക്കരിച്ചത്. എന്തിനും ഏതിനും സമരംചെയ്യുന്ന മലയാളി പക്ഷേ സമൂഹത്തിലെ മൂല്യച്യുതിക്കെതിരെ, അഴിമതിക്കെതിരെ സമരപാതയില്‍ ഇറങ്ങുന്നില്ല. ഇന്ന് എപിഎല്‍, ബിപിഎല്‍ ഭേദമില്ലാതെ അഴിമതി എല്ലാവരെയും പൊതിഞ്ഞിരിക്കുന്നു. പാവങ്ങളെ സഹായിക്കാനുള്ള സപ്ലൈകോപോലും അഴിമതി നടത്തുന്നു. തമിഴ്നാട്ടില്‍നിന്നും കീടനാശിനിയടിച്ച പച്ചക്കറിയും രോഗംബാധിച്ച കോഴികളെയും അറുക്കാനുള്ള മാടുകളെയും വ്യാജചാരായവുമെല്ലാം കടത്തുന്നത് ചെക്പോസ്റ്റുകളില്‍ അഴിമതി നടത്തിയാണ്. ക്വാറിമാഫിയയും മണല്‍ മാഫിയയും ഭൂമാഫിയയും ഉദ്യോഗസ്ഥ മാഫിയയും അഴിമതി സാമൂഹിക വ്യവസ്ഥിതിയാക്കി മാറ്റിയിരിക്കുകയാണ്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ വേരറുക്കാതെ കേരളത്തില്‍ അഴിമതി നിലയ്ക്കുകയില്ല. പക്ഷേ സാക്ഷരത നേടിയ കേരളജനതയ്ക്ക് പൊതുഅവബോധവും നിയമസഭാ സാക്ഷരതയും കുറവാണ്. സ്വന്തം കാര്യം നേടിയെടുക്കുന്നതില്‍ മാത്രം ജാഗ്രത പുലര്‍ത്തുന്നവര്‍ ഭരിക്കുന്നവരെ ഗണേഷ് കുമാര്‍ പറയുന്നപോലെ കാട്ടുപോത്തുകളാക്കുന്നെങ്കില് അതിന്റെ ഉത്തരവാദിത്തം പ്രതികരണശേഷിയില്ലാത്ത ജനങ്ങള്‍ക്കുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: