തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ആശങ്കയുണ്ടെന്ന് നിയമസഭാ സമിതി. ഗെയിംസ് ആരംഭിക്കാന്‍ പരിമിത ദിവസങ്ങള്‍ മാത്രം ശേഷിക്കേ പല വേദികളുടെയും പ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ കഴിയുമോ എന്നതിലാണ് ആശങ്കയെന്ന് യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നും 15 വര്‍ഷത്തിനുശേഷം സ്റ്റേഡിയം കേരള സര്‍വ്വകലാശാലയ്ക്ക് വിട്ടുകൊടുക്കാനുമുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. ഹോക്കി അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നതിനായി ഏറ്റവും മികച്ച ഹോക്കി ടീമിനെ പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം.
അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി താരങ്ങളെ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ഗെയിംസില്‍ പങ്കെടുപ്പിക്കുന്നതിനായി അവര്‍ക്ക് എന്‍ഒസിയും ലീവും ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം. ദേശീയ ഗെയിംസില്‍ വോളന്റിയര്‍മാരായി പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണം, വെള്ളി, വെങ്കലമെഡലുകള്‍ നേടുന്നവര്‍ക്ക് യഥാക്രമം പത്തുലക്ഷം, അഞ്ചുലക്ഷം, മൂന്നുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കണം. ഗെയിംസിന്റെ പ്രചാരണത്തിന് ഒരു നല്ല പബ്ലിക് റിലേഷന്‍സ് ഏജന്‍സിയെ അടിയന്തരമായി നിയമിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ഗെയിംസിന്റെ ഗുഡ്വില് അംബാസഡറായി സച്ചിന് തെണ്ടുല്‍ക്കറെ പങ്കെടുപ്പിക്കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമിതി മുന്നോട്ടുവച്ചു.
ദേശീയ ഗെയിംസിനായി നിര്‍മ്മിക്കുന്ന സ്റ്റേഡിയങ്ങള്‍ സ്ഥിരമായി പ്രസ്തുത ഗെയിംസുകള്‍ക്കായി ഉപയോഗിക്കണമെന്നും അവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു നിശ്ചിത തുക എല്ലാവര്‍ഷവും ബജറ്റില്‍ വകയിരുത്തണമെന്നും ഇതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഇത് മോണിറ്റര്‍ ചെയ്യുന്നതിന് കായിക വകുപ്പില്‍ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
സമിതി അംഗങ്ങളായ ജോസഫ് വാഴയ്ക്കന്, കെ.എം. ഷാജി, ആര്. രാജേഷ്, ജി.എസ്. ജയലാല്‍ എന്നിവര്‍ സമിതി ശുപാര്‍ശകള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: