തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടി മേഖലയില്‍ മരിച്ചത് 63 ശിശുക്കള്‍. പോഷാകാഹാരക്കുറവ് മൂലവും വേണ്ടത്ര വളര്‍ച്ചയില്ലാതെയും മാസം തികയാതെയുമുള്ള പ്രസവവുമാണ് ശിശുമരണങ്ങള്‍ക്ക് പ്രധാനകാരണമെന്ന് മന്ത്രി ജയലക്ഷ്മി നിയമസഭയില്‍ അറിയിച്ചു.
കടുത്ത പോഷഹാരക്കുറവുള്ളതായി കണ്ടെത്തിയ 200 കുട്ടികള്‍ക്ക് പ്രത്യേക പരിചരണം നല്കി വരികയാണ്. മാസം തികയാതെയുള്ള ജനനം, ശ്വാസതടസം, ന്യൂമോണിയ, ഹൃദയതകരാര്‍, തലച്ചോറിന്റെ വളര്‍ച്ചക്കുറവ് തുടങ്ങിയ കാരണങ്ങളാല്‍ ഈവര്‍ഷം ഇതുവരെ 13 ശിശുക്കള്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച നിലപാട് സര്‍ക്കാര്‍ മാറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോഷകഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ ശിശുക്കള്‍ മരിച്ചിട്ടില്ലെന്നായിരുന്നു. ഈ കാരണത്താല്‍ പ്രത്യേക പാക്കേജ് അനുവദിക്കാനാവില്ലെന്ന് ലോക്സഭയില്‍ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാര്‍ നിലപാടുമൂലം കേന്ദ്രഫണ്ട് നഷ്ടപ്പെടാന്‍ ഇടയായതിന് പിന്നാലെയാണ് മന്ത്രിയുടെ നിലപാട് മാറ്റം.
മത്സ്യത്തില്‍ രാസവസ്തു കലര്‍ത്തുന്നതിനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. വിപണിയില്‍ വിറ്റഴിക്കുന്ന മത്സ്യത്തില്‍ ഫോര്‍മലിന്‍ കലര്‍ത്തി വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതു കഴിക്കുന്നതുകൊണ്ടുള്ള ദോഷങ്ങളെക്കുറിച്ച് ഇതുവരെ പരിശോധന നടത്തിയിട്ടില്ല. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ശേഖരിക്കുന്ന മത്സ്യത്തിന്റെ സാംപിളുകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലറ്റിക്കല്‍ ലാബുകളിലും കൊച്ചിയിലെ കേന്ദ്രസര്‍ക്കാറിന്റെ ലാബിലും പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും മന്ത്രി അറിയിച്ചു. സ്കൂള്‍ പാഠ്യപദ്ധതിയില്‍ സുരക്ഷിത ഭക്ഷണത്തെക്കുറിച്ച് ഉള്‍പ്പെടുത്തുന്നകാര്യം വിദ്യാഭ്യാസവകുപ്പുമായി അലോചിക്കും. ഭക്ഷ്യസുരക്ഷാ പരിശോധനക്കായി എല്ലാ നിയോജകമണ്ഡലങ്ങളിലും ഓഫീസുകള്‍ തുറന്നിട്ടുണ്ട്.57ഉദ്യോഗസ്ഥരുടെ കുറവ് നിലവിലുണ്ട്. പിഎസ്സിവഴി അവരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: