തിരുവനന്തപുരം: കെഎസ്ആര്‍ടിയില്‍ ശമ്പളംമുടങ്ങിയതില് പ്രതിഷേധിച്ച് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തു. ഇതോടെ കോഴിക്കോട്,ആലപ്പുഴ,കോട്ടയം ജില്ലകളില്‍ സര്‍വ്വീസുകള്‍ മുടങ്ങി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്നറിയിപ്പില്ലാതെയുള്ള നീക്കം യാത്രക്കാരെ വലച്ചു.
ജീവനക്കാരുടെ ശമ്പളകുടിശികയും പെന്‍ഷനും ഉടന്‍ വിതരണംചെയ്യുമെന്നും ഇതിനായി 69 കോടിരൂപ വകയിരുത്തിയിട്ടുണ്ടെന്നുമാണ് മന്ത്രി തിരുവഞ്ചൂര്‍ നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നത്. വെള്ളിയാഴ്ച ശമ്പളം നല്‍കുമെന്നും പറഞ്ഞിരുന്നു. സര്‍ക്കാര്‍ സഹായവും കെടിഡിഎഫ്സിയില്‍ നിന്നുള്ള വായ്പയും ചേര്‍ത്താണ് ഇതിനുള്ള പണം കണ്ടെത്തിയത്. 40 കോടിയാണ് സര്‍ക്കാര്‍ ധനസഹായം. എന്നാല്‍ കെഎസ്എഫ്ഡിസിയില്‍ നിന്നുള്ള ലോണ്‍ തുക ലഭിച്ചിരുന്നില്ല. ഇതോടെ ശമ്പളം വൈകി. മന്ത്രി വാക്ക് തെറ്റിച്ചതോടെ ജീവനക്കാര്‍ കൂട്ടത്തോടെ ലീവെടുക്കുകയായിരുന്നു.
കരുനാഗപ്പള്ളി ഡിപ്പോയിലെ 78 ഷെഡ്യൂളുകളില്‍ മൂന്ന് സര്‍വ്വീസുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ ഒഴികെയുള്ള ആറ് ഡിപ്പോകളിലെയും ജീവനക്കാര്‍ കൂട്ടഅവധിയിലാണ്. ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം, എടത്വ, മാവേലിക്കര ഡിപ്പോകളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ ഇതേത്തുടര്‍ന്ന് മുടങ്ങി. ശബരിമല സര്‍വീസുകളെ ബാധിക്കുമെന്നതിനാല്‍ ചെങ്ങന്നൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ കൂട്ടഅവധിയെടുത്തിട്ടില്ല.
ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പിഎസ്സിയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികളെ ബസ് സര്‍വീസുകള്‍ മുടങ്ങിയത് ബാധിച്ചു. കൊല്ലത്തെ കൂട്ടഅവധി പദ്ധതി പിഎസ്സി പരീക്ഷയുടെ പേര് പറഞ്ഞ് യൂണിയന് നേതാക്കള്‍ തടഞ്ഞു. കോഴിക്കോട് ജില്ലയില്‍ 70 ശതമാനം സര്‍വീസുകളും മുടങ്ങി. വയനാട് മേഖലയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങി. കോട്ടയം ജില്ലയിലും ജീവനക്കാര്‍ അവധിയെടുത്ത് പ്രതിഷേധിച്ചു. ഇതോടെ സംസ്ഥാനത്തെ മിക്കയിടങ്ങളിലും യാത്രക്കാര്‍ വലഞ്ഞു. ജീവനക്കാര്‍ കൂട്ടമായി പ്രതിഷേധിച്ചതോടെ സര്‍ക്കാര്‍ മുടങ്ങിയ ശമ്പളം നല്കി തുടങ്ങി. ഉച്ചയോടെയാണ് ശമ്പള വിതരണം തുടങ്ങിയതെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: