കോഴിക്കോട്: ഒരു നൂറ്റാണ്ടിന്റെ ഇതിഹാസജീവിതത്തിന് കോഴിക്കോട്ടുമായി ഉറ്റബന്ധം. ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ ജനനം പാലക്കാട്ടും പ്രാഥമികവിദ്യാഭ്യാസം കൊയിലാണ്ടിയിലും ആദ്യപ്രവര്‍ത്തന കേന്ദ്രം തലശ്ശേരിയിലുമായിരുന്നെങ്കിലും കോഴിക്കോടുമായി ഉറ്റബന്ധം പുലര്‍ത്തിയ ജീവിതമായിരുന്നു വി.ആര്.കൃഷ്ണയ്യരുടേത്.
മലബാറിന്റെ ഹൃദയമറിഞ്ഞ കൃഷ്ണയ്യര്‍ നഗരത്തിന്റെ ഓരോ സംഭവങ്ങളിലും സക്രിയമായി ഇടപെട്ടു. അദ്ദേഹത്തിന്റെ സഹോദരിമാരായ വി.ആര്.വിജയലക്ഷ്മി, വി.ആര്. രംഗനായകി, ഡോ.വി.ആര്. മീനാക്ഷി എന്നിവരുടെ ചാലപ്പുറത്തെ വീടുകളായിരുന്നു വി.ആര്. കൃഷ്ണയ്യരുടെ നഗരത്തിലെ താവളങ്ങള്‍.
അമേരിക്കയില്‍ മറൈന്‍ ബയോളജിസ്റ്റായിരുന്ന ഡോ. വി.ആര്.മീനാക്ഷിയുടെ ഭജനകോവില്റോഡിലെ വീടായിരുന്നു പ്രധാന ഇടം. വളരെ നേരത്തെ ഭര്‍ത്താവ് മരിച്ച മീനാക്ഷി 1974ലാണ് ഭാരതത്തിലേക്ക് തിരിച്ചുവന്നത്. 96ല്‍ മീനാക്ഷി മരിക്കുന്നത് വരെ കൃഷ്ണയ്യര്‍ സഹോദരിയുടെ ഈ വീട്ടിലെത്തിയിരുന്നു.
ഭജനകോവില്‍ ജംഗ്ഷനിലെ വൈജയന്തി അപ്പാര്‍ട്ട്മെന്റിലായിരുന്നു മറ്റൊരു സഹോദരിയായ വി.ആര്.രംഗനായകി താമസിച്ചത്. കോഴിക്കോട്ടെ സന്ദര്‍ശനവേളകളില്‍ പിന്നീട് വൈജയന്തിയിലെ ഒന്നാം നമ്പര്‍ അപ്പാര്‍ട്ട്മെന്റായിരുന്നു കൃഷ്ണയ്യരുടെ ഇടം.
2010ലും പിന്നീട് 2012ല്‍ അവസാനമായും കോഴിക്കോട്ടെത്തിയപ്പോള്‍ തിരക്കിനിടയിലും കൃഷ്ണയ്യര്‍ വീട്ടിലെത്തിയിരുന്നുവെന്ന് മറ്റൊരു സഹോദരി വി.ആര്.ജയലക്ഷ്മിയുടെ ചെറുമകനായ വി. ശ്രീനിവാസന് ഓര്‍ക്കുന്നു. പ്രമുഖ എഞ്ചിനീയര്‍മാരായ എസ്.വി. വെങ്കിട്ടരാമന്റെ മകനാണ് വി.ശ്രീനിവാസന്. കുടുംബാംഗങ്ങളോട് എന്നും ഉറ്റബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹമെന്ന് ചെറുമകന് ഓര്‍ക്കുന്നു.
അച്ഛനും താനും ഇടക്കിടെ എറണാകുളത്തേക്ക് പോയിരുന്നു. ഭാര്യയുടെ മരണശേഷം ഏകാന്തത അദ്ദേഹത്തെ വേട്ടയാടിരുന്നു. ആ ഏകാന്തതയകറ്റാന്‍ അടുത്ത ബന്ധുക്കളുടെ അടുപ്പം ഏറെ സഹായിച്ചു. ഇക്കഴിഞ്ഞ മാസത്തിലും അച്ഛന് അവിടെ പോയിരുന്നു, ശ്രീനിവാസന് പറഞ്ഞു. കോഴിക്കോട് ബാര്‍ അസോസിയേഷന് 2012ല്‍ സംഘടിപ്പിച്ച പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തത് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരായിരുന്നു.
കര്‍മ്മനിരതമായ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും മലബാറിന്റെ സിരാകേന്ദ്രത്തില്‍ അദ്ദേഹമെത്തി. നഗരത്തിന് കൃഷ്ണയ്യര്‍ അതിഥിയായിരുന്നില്ല; നാട്ടുകാരനായിരുന്നു. കൊച്ചിയില്‍ കൃഷ്ണയ്യരോട് അടുപ്പമുള്ളവരും അല്ലാത്തവരുമെല്ലാം ബഹുമാനത്തോടെ സ്വാമിയെന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: