തിരുവനന്തപുരം: കേരളത്തിന്റെ മനസ്സാക്ഷിയായിരുന്നു ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
പാവപ്പെട്ടവരുടെ തണല്‍മരമായിരുന്നു അദ്ദേഹമെന്നും കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
കൃഷ്ണയ്യരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖര്‍
ഗവര്‍ണര്‍ പി. സദാശിവം
പണത്തിനും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത ന്യായാധിപനായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍. നീതിവഴിയില്‍ കരുത്തനായ പോരാളിയായിരുന്നു അദ്ദേഹം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
നീതിയുടെ ഗോപുരമാണ് രാജ്യത്തിന് നഷ്ടമായത്. ആ ഗോപുരം ഇന്നില്ല. കേരളത്തിന് തീരാ നഷ്ടമാണത്.
പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്
എക്കാലത്തും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച അഭിഭാഷകനായിരുന്നു വി.ആര് കൃഷ്ണയ്യര്‍. അഭിഭാഷകവൃത്തി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയായി അദ്ദേഹം സമൂഹത്തിനുവേണ്ടി ജീവിച്ചു.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്
എന്നും സ്നേഹബന്ധങ്ങള്‍ കാത്ത് സൂക്ഷിച്ച വ്യക്തിത്വമായിരുന്നു കൃഷ്ണയ്യര്‍
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്
നീതിന്യായ സംവിധാനത്തിന് മാനുഷിക മുഖം നല്കിയ മഹോന്നതനായ നിയമജ്ഞനായിരുന്നു ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍. ജനലക്ഷങ്ങളിലേക്ക് പുരോഗമനാശയങ്ങളും സാമ്രാജ്യത്വവിരുദ്ധ ചിന്താഗതിയും കൈമാറുന്നതില്‍ അദ്ദേഹം വിജയിച്ചു. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അംഗമെന്ന നിലക്ക് മൗലികവും സര്‍ഗാത്മകവുമായ സംഭാവനകള്‍ അദ്ദേഹം നല്കി. കൃഷ്ണയ്യരുടെ വിയോഗം ഇന്ത്യക്കാകെയും കേരളത്തിന് വിശേഷിച്ചും അപരിഹാര്യമായ നഷ്ടമാണ്.
സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്
ജസ്റ്റിസ് കൃഷ്ണയ്യര്‍ ദീര്‍ഘദര്‍ശിയായ നിയമജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് മൊത്തത്തില്‍ വന്‍ നഷ്ടമാണ്. തന്റെ നീതിന്യായ ജീവിതത്തിലുടനീളം സാമൂഹിക നീതിക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം നിലകൊണ്ടു. ചരിത്ര പ്രാധാന്യമുള്ള പല വിധികളും അദ്ദേഹം നടത്തി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.
സി.പി.എം പി.ബി അംഗം സീതാറം യെച്ചൂരി
രാജ്യം കണ്ട ഏറ്റവും മികച്ച ന്യായാധിപന്മാരിലൊരാളായിരുന്നു ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍.
എ.കെ. ആന്റണി
പൊതുസമൂഹത്തിന്റെ ഉറച്ച ശബ്ദമായിരുന്നു ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍. നിയമവ്യവസ്ഥയെ സാധാരണക്കാര്‍ക്ക് വേണ്ടി എങ്ങനെ വിനിയോഗിക്കാമെന്ന് അദ്ദേഹം പ്രവൃത്തിയിലൂടെ തെളിയിച്ചു. ജനകീയ വിധികള്‍ പ്രസ്താവിക്കുന്നതില്‍ മറ്റ് ജഡ്ജിമാര്‍ക്ക് അദ്ദേഹം മാതൃക കാണിച്ചു.
കെ ആര് ഗൗരിയമ്മ
മികച്ച മന്ത്രിയും അഭിഭാഷകനുമായിരുന്ന കൃഷ്ണയ്യര്‍ ജീവിതാവസാനം വരെ പ്രത്യേക ശൈലി കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നെന്ന് മുന്‍ മന്ത്രി ഗൗരിയമ്മ.
ചലച്ചിത്ര താരം മമ്മൂട്ടി
മനുഷ്യത്വത്തിന് വന്‍ നഷ്ടമാണ് കൃഷ്ണയ്യരുടെ മരണം.
മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, വി.എസ് ശിവകുമാര്‍, കെ.സി. ജോസഫ്, ഷിബു ബേബി ജോണ്‍, എം.കെ. മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.ബാബു, അടൂര്‍ പ്രകാശ്, പി.കെ. ജയലക്ഷ്മി എന്നിവരും കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: