ന്യൂദല്‍ഹി: പ്രതിപക്ഷത്തെക്കൂടി സിബിഐ ഡയറക്ടര്‍ നിയമന സമിതിയില്‍ അംഗമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഉള്‍പ്പെടെ തടസ്സപ്പെടുത്തി പാര്‍ലമെന്റില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം. ബഹളത്തെതുടര്‍ന്ന് ഇരുസഭകളും പലവട്ടം നിര്‍ത്തിവെച്ചെങ്കിലും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വൈകുന്നേരംവരെ സഭാസമ്മേളനം തുടര്‍ന്നു.
മുഖ്യപ്രതിപക്ഷനേതാവിനുപകരം ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ സിബിഐ ഡയറക്ടര്‍ നിയമനസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കൊണ്ടുവന്ന ഭേദഗതിയെയാണ് കോണ്‍ഗ്രസ് എതിര്‍ത്തത്. ചര്‍ച്ച ബഹിഷ്ക്കരിച്ച പ്രതിപക്ഷാംഗങ്ങള്‍ കള്ളപ്പണവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ബഹളംവെച്ച് സഭാനടപടികള്‍ തടസ്സപ്പെടുത്തി. നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കണമെന്ന സഹഅംഗങ്ങളുടെ ആവശ്യം അംഗീകരിക്കാതിരുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് പരാതി നല്കി. കറുത്തകുടകള്‍ വിടര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി എംപിമാരും നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി.
കേരളവും തമിഴ്നാടും തമ്മിലുള്ള ജലതര്‍ക്കം തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാര്‍ ശൂന്യവേളയില്‍ ഉന്നയിച്ചത് ലോക്സഭയെ ബഹളമയമാക്കി. ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ കേരളം പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു എഐഎഡിഎംകെ അംഗങ്ങളുടെ പ്രതിഷേധം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് തമിഴ്നാട് എംപിമാര്‍ ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ ആവശ്യത്തിനെതിരായി കേരളത്തില്‍നിന്നുള്ള എംപിമാരും നിലപാട് സ്വീകരിച്ചു.
രാജ്യസഭയില്‍ ഇന്നലെ തൊഴില്‍ നിയമഭേദഗതി പാസായി. ചെറുകിട തൊഴില്‍ സ്ഥാപനങ്ങളുടെ സൗജന്യം അനുവദിക്കുന്നതിന് 19 തൊഴിലാഴികള്‍ എന്നതിനുപകരം തൊഴിലാളികളുടെ എണ്ണം 40 ആക്കി ഉയര്‍ത്തിയ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചു. ബില്ല് ഇന്ന് ലോക്സഭയുടെ പരിഗണനയില്‍ വരും.
സെലക്ട് കമ്മറ്റിയുടെ റിപ്പോര്‍ട്ടിനായി അയച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് ബില്ലിന്മേല് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഡിസംബര്‍12ലേക്ക് മാറ്റിയതിന് രാജ്യസഭ അനുമതി നല്കി. സമിതി ചെയര്മാന് ചന്ദര്‍ മിത്രയുടെ ആവശ്യം സഭാ അദ്ധ്യക്ഷന്‍ അനുവദിച്ചു. സമിതിയിലെ ബിജെപി പ്രതിനിധികളായിരുന്ന ജെ.പി നദ്ദ, മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ക്ക് പകരം വി.പി സിങ് ബദാനര്, രംഗസായി രാമകൃഷ്ണന് എന്നിവരെ ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: