കൊല്‍ക്കത്ത: നിലനില്‍പ്പിനായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസും ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു. വര്‍ഗീയശക്തികള്‍ക്കെതിരെയുള്ള മതേതര കൂട്ടുകെട്ട് എന്ന മറവിലാണ് സപിഎം, കോണ്‍ഗ്രസ് സഖ്യത്തിന് മമത വേദിയൊരുക്കുന്നത്.
യുപിഎ സര്‍ക്കാരില്‍ നിന്നും 2012ല്‍ പിന്‍വാങ്ങിയശേഷം ഇപ്പോഴാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ പിന്നില്‍ മമത അണിനിരക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന രണ്ട് ദിവസത്തെ സെമിനാറിലാണ് ശത്രുത മറന്ന ഈ ഒത്തുചേരല്‍.
ഇത് പശ്ചിമബംഗാളിന്റെ മാത്രം കാര്യമല്ല, ദേശീയപ്രശ്നമാണെന്നും മമത പറഞ്ഞു. വര്‍ഗീയവാദത്തിനെതിരെ ആശയവൈരുദ്ധ്യങ്ങള് മാറ്റിവച്ച് ഒന്നിക്കാനാകും. അതിനുള്ള വേദിയാണിതെന്നും മമത പറയുന്നു. താന്‍ ധര്മാചാര്യന്മാരെ ബഹുമാനിക്കുന്നതായും എന്നാല്‍ വര്‍ഗീയ ആചാര്യന്മാരെ പിന്തുണക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ബിജെപിക്കും ഇതില്‍ അണിചേരാമെന്നും മമത പറഞ്ഞു.
ബിജെപിയെ ക്ഷണിച്ചത് അവരുടെ കൗശലമാണെന്നും അവര്‍ പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലായെന്നും പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് തഥാഗത റാവു പറഞ്ഞു.
സപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി.രാജ, ജെഡിയു നേതാവ് ശരത് യാദവ് എന്നിവരുമായി വേദി പങ്കിട്ട മമത ബംഗാളിലെ ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ച് യെച്ചൂരിയുമായി ഉത്കണ്ഠ പങ്കുവെക്കുന്നുണ്ടായിരുന്നു.
സോമനാഥ് ചാറ്റര്ജിയുമായും സിപിഐ നേതാക്കളായ ഗീത മുഖര്‍ജി, ഇന്ദ്രജിത് ഗുപ്ത എന്നിവരുമായി നല്ലബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് നയിക്കുന്ന മുന്നേറ്റത്തില്‍ ചേരണമെന്നാണ് ഇടത് കക്ഷികളോട് മമതയുടെ അഭ്യര്‍ത്ഥന.
പശ്ചിമബംഗാള്‍ ഭീകരവാദികളുടെ കേളീരംഗമായി മാറിക്കഴിഞ്ഞു. ഇതിനനുകൂലമായുളള മമതയുടെ നടപടികള്‍ അവരെ ജനങ്ങളില്‍നിന്നും അകറ്റുകയാണ്. അതുപോലെ കുപ്രസിദ്ധമായ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ്കേസിന്റെ അന്വേഷണം മമതയിലേക്കാണ് നീങ്ങുന്നത്.
എല്ലാതെളിവുകളും മമതക്ക് എതിരാണ്. നിരവധി തൃണമൂല്‍ നേതാക്കള്‍ക്കും ഇതില്‍ പങ്കുള്ളതായി തെളിഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിലനില്‍പ്പിനായുള്ള നീക്കങ്ങളാണ് മമത നടത്തുന്നതെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: