ചെന്നൈ: തനിക്ക് രാഷ്ട്രീയത്തെ ഭയമില്ലെങ്കിലും രാഷ്ട്രീയ പ്രവേശനത്തില്‍ ആശങ്കയുണ്ടെന്ന് തമിഴ് മെഗാ സ്റ്റാര്‍ രജനീകാന്ത്. തന്നോട് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് നിരവധി പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയം അപകടവും ആഴം നിറഞ്ഞതുമാണ്. രാഷ്ട്രീയത്തെ ഭയമില്ലെങ്കിലും അതില്‍ പ്രവേശിക്കുന്നതില്‍ ആശങ്കയുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ ശക്തമായ വേരുകള്‍ വേണമെന്നും 63കാരനായ നടന് തന്റെ പുതിയ ത്രിഭാഷാ ചിത്രമായ ആക്ഷന്‍ ത്രില്ലര്‍ ലിംഗയുടെ ആഡിയോ പ്രകാശനത്തില്‍ പങ്കെടുക്കവെ പറഞ്ഞു.
താന്‍ ദൈവനിയോഗം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവനാണ്. ദൈവം ഇച്ഛിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്യും. നല്ല സാമൂഹ്യസന്ദേശം ഉള്‍ക്കൊള്ളുന്ന സിനിമകള്‍ ചെയ്യുന്നതും സാമൂഹ്യസേവനമാണെന്ന് മെഗാ സ്റ്റാര്‍ കൂട്ടിച്ചേര്‍ത്തു.
ലിംഗയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സംവിധായകന് കെ.എസ്. രവികുമാര്‍ അടക്കമുള്ള എല്ലാവരെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. അവര്‍ സെറ്റില്‍ തന്നെ ഒരു കുഞ്ഞിനെ ലാളിക്കും വിധം സംരക്ഷിച്ചു. അവരുടെ ഇടപെടല്‍ തന്നെ ഒരുപാട് സ്വാധീനിച്ചെന്നും ആരാധകരുടെ വന്‍സംഘത്തെ സാക്ഷി നിര്‍ത്തി രജനി പറഞ്ഞു. ചിത്രത്തിലെ രണ്ട് ഗാനങ്ങളും ട്രെയ്ലറുമാണ് റിലീസ് ചെയ്തത്.
ചടങ്ങില്‍ സോനാക്ഷി സിന്‍ഹ, അനുഷ്ക ഷെട്ടി എന്നിവരെ കൂടാതെ നിര്‍മാതാവ് റോക്ക്ലൈന് വെങ്കിടേഷും പങ്കെടുത്തു. രജനീകാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12ന് ലിംഗ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്നു ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന് ഒസ്കാര്‍ ജേതാവ് എ.ആര്. റഹ്മാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: