കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തില്‍ ഒരു ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. ബിര്‍ഭൂം ജില്ലയിലെ പാരുയിയിലാണ് തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരെ കടന്നാക്രമിച്ചത്. ചൗമോണ്ടല്പുര ഗ്രാമത്തിലെ ബിജെപി പ്രവര്‍ത്തകനായ ഷെയ്ക് ജാസിം ആണ് ഇന്ന് അതിരാവിലെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ ഗ്രാമത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിഷ്കരുണം ബിജെപിക്കാരെ കടന്നാക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പോലീസ് സൂപ്രണ്ട് ബിര്‍ബും അലോക് രജോരിയ സംഭവസ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം സുരി സദര്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
പാരുയിയിലെ സിര്‍സിത, ചൗമോണ്ടല്പുര, ജദബ്പൂര് എന്നീ ഗ്രാമങ്ങളിലും തൃണമൂല്‍ ഗുണ്ടകള്‍ കഴിഞ്ഞ രാത്രി ബിജെപിക്കാരെ ആക്രമിച്ചു. ഭരിക്കുന്ന പാര്‍ട്ടിയായ തൃണമൂലിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്താന്‍ പോലീസ് ഈ പ്രദേശങ്ങളില്‍ വ്യാപക റെയ്ഡുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ആക്രമണത്തിനിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നാടന്‍ ബോംബുകള്‍ എറിയുകയും നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ വ്യാപകമായി കൊള്ളയടിക്കുകയും ചെയ്തുവെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു. സിര്‍സിത ഗ്രാമത്തിലെ മറ്റൊരാള്‍ക്ക് കഴിഞ്ഞ രാത്രി കാലില്‍ വെടിയേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: