കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനിച്ച എം.വി.രാഘവന് വളര്‍ന്നത് പരുക്കനായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നടുവിലാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചായക്കട നടത്തിയിരുന്ന പിതാവ് മേലേത്ത് വീട്ടില്‍ ശങ്കരന് നമ്പ്യാരുടെ ഏക വരുമാനമായിരുന്നു ജീവിതമാര്‍ഗ്ഗം. എല്‍പി സ്കൂളില്‍ പഠനം നിര്‍ത്തിയ രാഘവന് പിന്നെ നെയ്ത്തുതൊഴിലാളിയായി. ഇന്നാണെങ്കില്‍ ബാലവേലയ്ക്ക് കേസ് വരുന്ന പ്രായം. ഒരു രൂപ കൂലി കിട്ടിയാലായി. നെയ്ത്തുശാലയോട് മടുപ്പ് തോന്നിയപ്പോള്‍ പ്ലൈവുഡ് ഫാക്ടറിയില്‍ കയറി. അതും മടുത്തപ്പോഴാണ് പൊതുരംഗത്തിറങ്ങിയത്. അവിടെ മടുപ്പെന്ന അവസ്ഥ രാഘവന് അനുഭവപ്പെട്ടതേയില്ല. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്ക് തൊഴിലാളി പ്രസ്ഥാനങ്ങളുടെയും സമരങ്ങളുടെയും ഈറ്റില്ലമാണ്. ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് ഭരണത്തിലെത്തിയ പഞ്ചായത്തും ഇവിടെ തന്നെ. മോസ്കോ റേഡിയോ പോലും അത് വാര്‍ത്തയാക്കി.
ബാസല്‍ മിഷനായിരുന്നു കണ്ണൂരില്‍ നെയ്ത്ത് കമ്പനികള്‍ക്ക് തുടക്കമിട്ടത്. ആദ്യത്തെ സ്വദേശി കമ്പനിയായിരുന്നു ആറോണ്‍ കമ്പനി. തിയ്യ സമുദായത്തില്‍ നിന്നും മതംമാറിയ ആറോണിന് ബാസല്‍ മിഷന്റെ അകമഴിഞ്ഞ സഹായം ലഭിച്ചിരുന്നു. ആറോണ്‍ കമ്പനിയായിരുന്നു തൊഴിലാളി സമരത്തിന്റെ കേന്ദ്രബിന്ദു. പി.കൃഷ്ണപിള്ളയും എകെജിയുമായിരുന്നു സമരത്തിന്റെ ആസൂത്രകര്‍. കൃഷ്ണപിള്ളയുമായി സൗഹൃദത്തിലായ രാഘവന് അന്ന് കുട്ടിസഖാവായിരുന്നു. പിന്നെ എകെജിയുടെ ശിഷ്യനായി. കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരുടെ സമരം പലരെയും പ്രാരബ്ധത്തിലാക്കി. പലരും ജീവനോപാധിതേടി വണ്ടികയറി. മുംബൈയിലേക്കും ചെന്നൈയിലേക്കും ഒരുപാടുപേര് പോയി. ആ സമരങ്ങളില്‍ ഊതിക്കാച്ചിയ രാഘവന് കമ്മ്യൂണിസ്റ്റുകാരിലെ കാര്‍ക്കശ്യക്കാരനായി. ഇന്ത്യയില്‍ തന്നെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഏറ്റവും സ്വാധീനമുള്ള ജില്ലയായി കണ്ണൂരിനെ മാറ്റിയതില്‍ മുഖ്യപങ്ക് എംവിരാഘവനാണെന്ന് പറയുന്നതില്‍ തെറ്റില്ല.
പതിനഞ്ചാം വയസ്സില്‍ കമ്മ്യൂണിസ്റ്റായ രാഘവന് പഠിച്ച കമ്മ്യൂണിസം മറ്റാര്‍ക്കും തിരിച്ചറിയാനാവാത്തതായി. ആ ശൈലിയും രീതിയും മുറുകെ പിടിച്ചു മുന്നോട്ടു പോയപ്പോള്‍ പലര്‍ക്കും കഷ്ടനഷ്ടങ്ങള്‍ ഏറെയുണ്ടായി. ആദ്യം പിഎസ്പിക്കാരായിരുന്നു എതിരാളികളെങ്കില്‍ പിന്നെ അതില്‍ എല്ലാ പാര്ട്ടികളെയുംപെടുത്തി വിപുലീകരിച്ചു. കോണ്‍ഗ്രസ്സും ജനസംഘവും ആര്‍എസ്എസും മുസ്ലീംലീഗും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുമായി സിപിഎം സംഘര്‍ഷത്തിലായി. ‘അവനെ പേടിച്ചാരും ആ വഴി നടപ്പീല’ എന്ന സ്ഥിതിയായി. സിപിഎമ്മിനുവേണ്ടി എം .വി. രാഘവന് വളര്‍ത്തിയെടുത്ത ശൈലി പിന്നെ രാഘവനെ തന്നെ തേടി ആ ശൈലിയെത്തി.
ബദല്‍രേഖയുടെ പേരില്‍ 1986 ല്‍ സിപിഎം വിടേണ്ടിവന്നപ്പോള്‍ രാഘവന്റെ ചോരക്കു വേണ്ടി സിപിഎം ഉറഞ്ഞാടിയ ദിവസങ്ങളാണ് കണ്ടത്. നിയമസഭയില്‍ പോലും രാഘവന് സിപിഎം അംഗങ്ങളുടെ കായബലം അനുഭവിക്കേണ്ടിവന്നു. പാപ്പിനിശേരിയിലെ സ്വന്തം വീട് താന്‍ പോറ്റിവളര്‍ത്തിയ സിപിഎം സഖാക്കള്‍ അടിച്ച് തകര്‍ത്തപ്പോഴാണ് രാഘവന് കണ്ണൂര്‍ നഗരത്തിലെ ബര്‍ണശേരിയിലേക്ക് പലായനം ചെയ്തത്.
1980-82 കാലഘട്ടങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ ഭ്രാന്ത് പിടിച്ച് സിപിഎം അക്രമികള്‍ പരക്കം പാഞ്ഞപ്പോള്‍ ശക്തമായ ചെറുത്തുനില്‍പ്പുണ്ടായി. അന്നത്തെ രാഘവന്റെ പ്രസംഗം ‘സിപിഎം പ്രവര്‍ത്തകര്‍ നിരന്നു നിന്ന് മൂത്രമൊഴിച്ചാല്‍ ഒലിച്ചുപോകുന്നത്രയേയുള്ളു ആര്‍എസ്എസ്’ എന്നൊക്കെയായിരുന്നു. അതിന് കണ്ണൂരുകാരന് തന്നെയായ ബിജെപി നേതാവ് കെ.ജി.മാരാര്‍ നല്കിയ മറുപടി ‘ആര്‍എസ്എസുകാരെ മുന്നില്‍ കണ്ടാല്‍ സിപിഎമ്മുകാര്‍ക്ക് മൂത്രം വരില്ല രാഘവാ……….’ എന്നായിരുന്നു. ആ രാഘവന് ആര്‍എസ്എസിന്റെ സഹായം പ്രതീക്ഷിച്ച എത്രയോ മുഹൂര്‍ത്തങ്ങളുണ്ട്.
പ്രസംഗത്തില്‍ കഠിനവാക്കുകള്‍ ഉപയോഗിക്കും. പരുക്കനെന്ന് തോന്നിക്കും. ചിരിക്കാന്‍ ഏറെ പഞ്ഞം കാണിക്കുന്ന രാഘവന് പച്ചപ്പാവമാണെന്ന് തെളിയിച്ച എത്രയോ മുഹൂര്‍ത്തങ്ങളുണ്ട്. ഏറെ അടുപ്പമുള്ളവരോട് മനസ്സ് തുറക്കും. വിശേഷങ്ങള്‍ ചോദിച്ചറിയും. സഹായിക്കാന്‍ കഴിയുന്നതാണെങ്കില്‍ അകമഴിഞ്ഞ് ചെയ്യും. രാഘവന്റെ മനുഷ്യസ്നേഹത്തിന് തെളിവാണ് അദ്ദേഹം പടുത്തുയര്‍ത്തിയ സ്ഥാപനങ്ങള്‍. കണ്ണൂരിലെ എകെജി സഹകരണ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ്. ഉത്തര മലബാറിലെ പരിമിതമായ ചികിത്സാ സൗകര്യങ്ങള്‍ ബോദ്ധ്യപ്പെട്ട രാഘവന്റെ മനസ്സിലുദിച്ചതാണ് സഹകരണ ആശുപത്രി പ്രസ്ഥാനം.
സഹകരണ ആശുപത്രികള്‍ക്ക് മുമ്പ് തന്നെ പാപ്പിനിശേരിയില്‍ വിഷ ചികിത്സാകേന്ദ്രവും രാഘവന് തുടങ്ങിയിരുന്നു. അത് വളര്‍ന്ന് സ്നേക്ക് പാര്‍ക്കായി വിപുലപ്പെടുത്തി. സിപിഎം പിന്നെ രാഘവനോടുള്ള പക തീര്‍ക്കാന്‍ സ്നേക്ക് പാര്‍ക്ക് അടിച്ചുതകര്‍ക്കുകയും മിണ്ടാപ്രാണികളെ ചുട്ടുകൊല്ലുകയും തുറന്നുവിടുകയുമൊക്കെ ചെയ്തത് സമീപകാല സംഭവങ്ങള്‍. ഉന്നത വിദ്യാഭ്യാസവും ബഹുഭാഷാ പാണ്ഡിത്യവുമൊന്നുമില്ലെങ്കിലും പ്രായോഗിക രാഷ്ട്രീയത്തില്‍ അഗ്രഗണ്യനായിരുന്നു രാഘവന്. പത്തു മണ്ഡലങ്ങളിലായി പത്തു നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ട രാഘവന് മന്ത്രിയെന്ന നിലയിലും മികച്ച പ്രവര്‍ത്തനം തന്നെയാണ് നടത്തിയത്. തുറമുഖത്തിന്റെ ചുമതലയും രാഘവനുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് രാഘവനായിരുന്നു. രാഘവന് തുടങ്ങിവച്ചതില്‍ നിന്ന് ഒരടിപോലും മുന്നോട്ടു കൊണ്ടുപോകാന്‍ ഇനിയും കഴിഞ്ഞിട്ടുമില്ല.
മികച്ച നിയമസഭാംഗം, നിയമസഭാ കക്ഷി സെക്രട്ടറി എന്ന നിലയിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച രാഘവന് മന്ത്രിയാകാന്‍ സിപിഎം വിടേണ്ടിവന്നു എന്നതാണ് വസ്തുത. രാഘവന്റെ ഭാഷ വേണം, ശീലം വേണം, ശബ്ദം വേണം എന്നാല്‍ രാഘവനെ വേണ്ടെന്ന സമീപനം സിപിഎം സ്വീകരിച്ചത് ഇഎംഎസിന്റെ സമീപനംകൊണ്ടായിരുന്നുവെന്ന് പരക്കെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഘവനെയും സംഘത്തെയും പുറത്താക്കിയതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാന്‍ കേരളമാകെ ഇഎംസിന് സഞ്ചരിക്കേണ്ടിവന്നു. പരുക്കനായി തോന്നിപ്പിച്ചിരുന്ന രാഘവനെയല്ല അടുത്തിടപഴകിയപ്പഴൊക്കെ തോന്നിയത്. മുള്ളുകള്‍ക്കിടയിലെ പനീര്പുഷ്പംപോലൊരു മനസ്സ് രാഘവനുണ്ടായിരുന്നു. തനിക്ക് നേരിടാന്‍ കഴിയാതിരുന്ന ഉന്നതവിദ്യാഭ്യാസം മക്കള്‍ക്ക് നേടിക്കൊടുക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെയാകും രാഘവന് സജീവ രാഷ്ട്രീയത്തോട് വിടപറഞ്ഞിട്ടുണ്ടാവുക. ഇപ്പോള്‍ ജീവിതത്തിന്റെ പൂര്‍ണ്ണവിരാമവുമായി. എങ്കിലും എക്കാലവും മറക്കാത്ത ചരിത്രം ബാക്കി നിര്ത്താനദ്ദേഹത്തിനായി എന്നാശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: