ഭാരതജനത ഒന്നാകെ നെഞ്ചിലേറ്റിയ ഒരു മഹത്തായ കര്‍മ്മമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ പ്രഖ്യാപിച്ച ശുചീകരണ പദ്ധതി. രാഷ്ട്രപിതാവിന്റെ ജന്മദിനം മുതല്‍ ഒരാഴ്ചക്കാലം ചില മേഖലകളില്‍ നേരത്തെ മുതല്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നുവെന്നതു നമുക്കു മുന്നിലുള്ള കാര്യമാണ്. ചടങ്ങുകള്‍ക്കുവേണ്ടി ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന്റെ പട്ടികയിലാണ് സാധാരണ ഇത്തരം പ്രവൃത്തികള്‍ ഉള്‍പ്പെടാറുള്ളത്. സ്കൂളുകള്‍ കേന്ദ്രീകരിച്ചോ ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലോ നാട്ടില്‍ ശുചീകരണ ജോലികള്‍ നിര്‍വഹിക്കുമ്പോള്‍ അവ നിര്‍വഹിക്കപ്പെടുന്ന മേഖലയില്‍ ശ്രദ്ധിക്കപ്പെടുകയാണു സംഭവിക്കുക.
നമ്മുടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും അദ്ദേഹം തന്നെ തന്റെ എല്ലാവിധ തിരക്കുകളും ഔദ്യോഗിക കൃത്യനിര്‍വഹണവും മാറ്റിവച്ചശേഷം മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു കൊണ്ടു ശുചീകരണ ജോലി നിര്‍വഹിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. അതുതന്നെ വെറും ഒരു ചടങ്ങിന്റെ ഭാഗമായിരുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയമായത്.
ശ്രീനാരായണ ഗുരുദേവന് എട്ടു പതിറ്റാണ്ടു മുമ്പ് ലോകത്തിനു സംഭാവന ചെയ്ത മഹത്തായ ഒരു സന്ദേശം ഭാരത പ്രധാനമന്ത്രി ഇവിടെ യാഥാര്‍ത്ഥ്യമാക്കുകയാണുണ്ടായത്. മനുഷ്യസമൂഹം അനുഷ്ടിക്കേണ്ട വിഷയങ്ങള്‍ ഗുരുദേവന് അവിടുത്തെ തിരുമൊഴികളിലൂടെ പലപ്പോഴായി നമുക്കു നല്‍കിയിരുന്നു. പലതും അനുഷ്ഠിക്കുന്ന കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാനായില്ല നമുക്ക്. പിന്നാലെ ഇത്തരം തിരുമൊഴികള്‍ ലംഘിക്കപ്പെട്ടതുമൂലം നേരിടേണ്ടിവന്ന ദുരന്തസംഭവങ്ങള്‍ കുറച്ചൊന്നുമായിരുന്നില്ല.
ജനതയുടെ നിലനില്‍പ്പിന് ഒരു രാജ്യത്തിന്റെ മികവു തെളിയിക്കേണ്ട കര്‍മ്മവീഥികളില്‍ സുപ്രധാനമായപങ്കാണ് ശുചിത്വത്തിനുള്ളത്. ഇതുകണ്ടറിഞ്ഞായിരുന്നു ഗുരുദേവന് ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നത്. അറിവുള്ളവരായിതീരണം ജനതയെന്നും അറിവുള്ളവരാക്കി സമൂഹത്തെ മാറ്റിയെടുക്കുന്നതിനുള്ള പല ഉപാധികളും സമൂഹം സ്വീകരിക്കേണ്ടതുമാണ്. അതിനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയിലാണ് ശിവഗിരി തീര്‍ത്ഥാടനം നടന്നു വരുന്നത്. തീര്‍ത്ഥാടനത്തന് അനുമതി നല്കിയ വേളയില്‍തന്നെ ഗുരുദേവന് അനുമതി തേടിയവരോടായി നിര്‍ദ്ദേശിച്ചത്. ” ഏതു പ്രവൃത്തിക്കും ഒരു ലക്ഷ്യം ഉണ്ടായിരിക്കണ”മെന്നാണല്ലോ. അതു കൊണ്ടുതന്നെ ശിവഗിരിതീര്‍ത്ഥാടനം അതിന്റെ ലക്ഷ്യം കൊണ്ടു ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇത്തരം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു തീര്‍ത്ഥാടനം ശിവഗിരി തീര്‍ത്ഥാടനം ഒന്നു മാത്രമെന്നും സമൂഹം കണ്ടറിയുന്നു.
പൗരാണിക തീര്‍ത്ഥാടനങ്ങളെന്ന പോലെ ശിവഗിരിയിലേക്കും ഒരു തീര്‍ത്ഥാടനം എന്നു മാത്രമെ ശിവഗിരി തീര്‍ത്ഥാടനാനുമതിയ്ക്കായി ഗുരുദേവ സന്നിധിയില്‍ എത്തിയവര്‍ ചിന്തിച്ചുകാണുകയുള്ളൂ. അവരതു സൂചിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാമതവിഭാഗങ്ങള്ക്കും അവരവരുടേതായ തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ട്. പതിതവര്‍ഗങ്ങള്‍ക്കു തടസം കൂടാതെ എത്തിച്ചേരാവുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രം. അതാവണം ശിവഗിരി എന്ന് ചിന്തിച്ചവര്‍ അക്കാലത്തു നിലനിന്ന വ്യവസ്ഥിതിയായിരുന്നു മുന്നില്‍ കണ്ടത്. പക്ഷഭേദചിന്തകളില്ലാതെ ലോകത്തെ മുന്നില്‍ കണ്ട മഹാഗുരു ജനതയും അവരുടെ ജീവിതവും എപ്രകാരമാകണം എന്നായിരുന്നു ചിന്തിച്ചത്. ആ ചിന്തയിലൂടെ ലോകത്തിനു നല്കിയ സന്ദേശങ്ങളില്‍ സുപ്രധാനമായ പങ്കു ‘ശുചിത്വം’ ഉള്‍ക്കൊള്ളുന്നു. ആ സന്ദേശം ഭാരതം ഒന്നാകെ നടപ്പിലാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദേവ ദര്‍ശനം പൂര്‍ണമായി ഉള്‍ക്കൊള്ളുകയാണു ചെയ്തത്.
1928 ജനുവരി 16നു കോട്ടയത്തെ നാഗമ്പടം മഹാദേവ ക്ഷേത്ര സന്നിധിയിലെ തേന്മാവിന് ചുവട്ടില്‍ വിശ്രമിക്കവെയായിരുന്നു തന്നെ സമീപിച്ച വല്ലഭശ്ശേരി ഗോവിന്ദന് വൈദ്യര്‍ക്കും മാലിയില്‍ ടി. കെ. കിട്ടന് റൈറ്റര്‍ക്കും അവര്‍ എഴുതി തയ്യാറാക്കി അവതരിപ്പിച്ച തീര്‍ത്ഥാടന ആശയങ്ങളില്‍ മാറ്റംവരുത്തി ഗുരുദേവന് നവലോക സൃഷ്ടിക്കുതകുന്ന നിര്‍ദ്ദേശങ്ങള്‍കൂടി ചേര്‍ത്ത് ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. ഒരു വര്‍ഷം അവസാനിക്കുന്നതും പുതുവര്‍ഷം വന്നുചേരുന്നതിന്റെയും വേളയാണു ശിവഗിരി തീര്‍ത്ഥാടനത്തിനായി തെരഞ്ഞെടുത്തത്.
വ്യക്തി, സമുദായം, സമൂഹം, രാഷ്ട്രം തുടങ്ങിയ മേഖലകള്‍ കാലാനുസൃതമായി പരിവര്‍ത്തനവിധേയമാകേണ്ടതുണ്ട്. അനിവാര്യമായി വന്നുഭവിക്കുന്ന ഈഅവസ്ഥ മാറ്റങ്ങള്‍ക്കു വിധേയമാകുമ്പോള്‍ സംഭവിക്കുന്ന തിരുത്തലുകള്‍ ചിലപ്പോള്‍ കാതലായ ചലനം സൃഷ്ടിക്കപ്പെടും. ഈവിധമായ ചലനമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും തുടര്‍ന്നുണ്ടായ പ്രവര്‍ത്തനവും മൂലം സംഭവിച്ചത്.
രാഷ്ട്രപിതാവ് മഹാത്മജി ശിവഗിരിയിലെത്തി ഗുരുദേവനെ ദര്‍ശിച്ച ശേഷം അദ്ദേഹത്തില്‍ അന്നുവരെ ചിലകാര്യങ്ങളില്‍ നിലനിന്ന നിലപാടുകളില്‍ മാറ്റം സംഭവിച്ചു. പ്രത്യേകിച്ചും ജാതിവ്യവസ്ഥയോടുള്ള സമീപനത്തില്‍. 1925 മാര്‍ച്ച് 12നാണല്ലോ ശിവഗിരിയില്‍ ഗുരുവിന്റെ സന്നിധിയില്‍ മഹാത്മജി എത്തിയത്. മടങ്ങിപ്പോയ ശേഷം തുടര്‍ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രപിതാവ് ഗുരുദേവനുമായി നടത്തിയ സംഭാഷണത്തിന്റെ ഉള്‍ക്കാമ്പ് പ്രകടിപ്പിച്ചിരുന്നതായും മനസിലാകും.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണല്ലോ നരേന്ദ്രമോദി ശിവഗിരി സന്ദര്‍ശിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായി ചെറുപ്പകാലം കഴിച്ചുകൂട്ടിയപ്പോള്‍ പ്രാതസ്മരണയിലൂടെ ഗുരുദേവനെക്കുറിച്ച് അറിഞ്ഞിരുന്നതായി മോദി അഭിപ്രായപ്പെട്ടിട്ടുണ്ട്. പിന്നീടു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഏറെ വിവാദനായകനായ വേളയിലായിരുന്നു ശിവഗിരിയില്‍ ഇദ്ദേഹം എത്തിയത്. അറിവിന്റെ ദേവതയായി ശിവഗിരിയില്‍ ഗുരുദേവന് ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ ശതാബ്ദിയില്‍ ശാരദാ പ്രതിഷ്ഠയുടെ സുവര്‍ണ്ണജൂബിലി വേളയില്‍ സമാരംഭിച്ച ശ്രീനാരായണ ധര്‍മ്മ മീമാംസാപരിഷത്ത് സുവര്‍ണ്ണജൂബിലിയാഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനനിയോഗം. ഏറെ വിവാദങ്ങള്‍ക്ക് ഈ സന്ദര്‍ശനം വഴിവച്ചെങ്കിലും നരേന്ദ്രമോദി തന്റെ പ്രസംഗത്തില്‍ ഒരു കാര്യം വ്യക്തമാക്കി. ”ഗുരുദേവന്റെ ചിന്തകള്‍ തന്നില്‍ വലിയ സ്വാധീനമുളവാക്കി. മഹാസമാധിയില്‍ പ്രാര്‍ത്ഥനാ നിരതനായി നില്ക്കവേ സന്യാസിശ്രേഷ്ഠരില്‍ നിന്നും പ്രസാദം സ്വീകരിച്ചപ്പോള്‍ മനസിലേക്കു വലിയൊരു പ്രകാശം കടന്നുവന്ന പ്രതീതി അനുഭവപ്പെട്ടു.” കാലം ഏറെ കഴിയുംമുമ്പേ മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി.
ഭാരതജനത ഏറെ പ്രതീക്ഷകളാണ് നരേന്ദ്രമോദിയില്‍ അര്‍പ്പിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പു തന്നെ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം ജനഹിതത്തിനനുസരിച്ചു മുന്നേറുമെന്നു പ്രതീക്ഷിക്കാം. അറിവിന്റെ മഹാതീര്‍ത്ഥാടനത്തിന് കേളികൊട്ടാരംഭിക്കുന്ന ഒക്ടോബര്‍ മാസം തീര്‍ത്ഥാടന കമ്മിറ്റിക്ക് രൂപം കൊടുക്കുന്നതിനായി അറിയിപ്പുകള് നാടാകെ പ്രചരിച്ചവേളയിലാണ് തീര്‍ഥാടന ലക്ഷ്യങ്ങളില്‍ മുഖ്യഇനമായ ”ശുചിത്വം” രാജ്യമാകെ നടപ്പിലാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ദൗത്യം ശ്രദ്ധേയമാക്കിയത്. രോഗമില്ലാത്ത ശരീരത്തിന് മാലിന്യമില്ലാത്ത നാട് ഒഴിവാക്കാനാവില്ല. ശുചിത്വപൂര്‍ണ്ണമാകട്ടെ ഭാരതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: