”പശ്ചിമബംഗാളില്‍ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 43 ശതമാനം വോട്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലിത് 41 ശതമാനമായി ചുരുങ്ങി. ഈ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 29 ശതമാനത്തോളം പേര് മാത്രമേ ഇടതുമുന്നണിക്ക് വോട്ട് ചെയ്തുള്ളൂ. എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ നേതൃത്വത്തിന്. അവര്‍ ആ സ്ഥാനങ്ങളില്‍ തുടരുന്നിടത്തോളം പശ്ചിമബംഗാള്‍ ചരിത്രത്തിലെ ഒരു അടിക്കുറിപ്പ് മാത്രമായി സിപിഎം എന്ന പാര്‍ട്ടി ചുരുങ്ങിപ്പോകുമെന്ന അപടകം നിലനില്ക്കുന്നു.”
പത്തുവര്‍ഷക്കാലം ജ്യോതിബസു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോക്ടര്‍ അശോക് മിത്രയുടെ കണക്കുകൂട്ടലാണിത് (മാതൃഭൂമി- 30-10-14) മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതിനാലാണ് മാര്‍ക്സിസ്റ്റുപാര്‍ട്ടിയെ ക്ഷീണം പിടികൂടുന്നതെന്നാണ് അശോക്മിത്രയുടെ നിരീക്ഷണം. മാറ്റുക എന്നത് ഒരു ക്രിയയാണ്. മാറ്റണമെന്നുള്ളവര്‍ ആദ്യം മാറേണ്ടതാവശ്യമാണ്. മാറ്റത്തിന്റെ ഒരുപാധിയാണ് മനസ്സിലാക്കല്‍. തത്വവും പ്രയോഗവും തമ്മില്‍ ഏകപ്പെടുത്തുന്ന മാര്‍ക്സിന്റെ ദര്‍ശനം പിടികിട്ടാത്തവര്‍ മാര്‍ക്സിസവുമായി നടക്കുമ്പോള്‍ സംഭവിക്കാവുന്ന സ്വാഭാവിക ക്ഷീണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മാര്‍ക്സിനുപോലും ഞാന്‍ മാര്‍ക്സിസ്റ്റല്ല എന്നു പറയേണ്ടിവന്നു. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്ന ന്യായം വച്ചുനോക്കുമ്പോള്‍ മാര്‍ക്സിസ്റ്റാണെന്ന് ഞെളിഞ്ഞുനടക്കുന്നവരെകുറിച്ചെന്തു പറയണം? നാടും വീടുമില്ലാത്ത താന്‍ ഒരു ലോകപൗരനാണെന്നാണ് മാര്‍ക്സ് സ്ഥാപിച്ചത്. തൊഴിലാളികള്‍ക്ക് മാതൃഭൂമിയില്ലെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്നു.
അങ്ങനെയെങ്കില്‍ എങ്ങിനെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്നും സ്വയം പേരിട്ട് പോരടിക്കുന്നു.
മാര്‍ക്സ് ജീവിതത്തില്‍ മുറുകെ പിടിച്ച നാലു പ്രമാണങ്ങള്‍ 1. മനുഷ്യന്റേതായ ഒന്നും തനിക്കന്യമല്ലെന്ന് ഞാന്‍ കരുതുന്നു.
2. എല്ലാത്തിനെക്കുറിച്ചും സന്ദേഹമുള്ളവരായിരിക്കണം.
3. ആളുകള്‍ എന്തെങ്കിലും പറഞ്ഞോട്ടെ, നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോവുക.
4. മനുഷ്യവര്‍ഗത്തിന്റെ വേര് മനുഷ്യരാകുന്നു. ഇതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ആത്മാര്‍ത്ഥതയോടെ വികലമായി അനുകരിക്കുന്നത്, മൂന്നാമത് പറഞ്ഞത് മാത്രം. ആളുകളെന്തു പറഞ്ഞാലും ഗൗനിക്കില്ല. തോന്നുന്നത് പറയുക, ചെയ്യുക. അതിനാണ് തോന്ന്യാസം എന്നൊക്കെ പറയുന്നത്. തങ്ങളുടെ മാര്‍ഗം ശരിയെന്ന് ശഠിക്കും. തെറ്റാണെന്നറിയാന്‍ പതിറ്റാണ്ടുകള്‍ പിന്നിടണം.
കോണ്‍ഗ്രസിനെ എതിര്‍ക്കുകയാണ് ജനനോദ്ദ്യേശ്യം എന്നാണയിട്ടവര്‍ കോണ്‍ഗ്രസില്‍ നന്മകണ്ട സന്ദര്‍ഭങ്ങളെത്രയോ? അതൊക്കെ തെറ്റായി എന്ന് തിരിച്ചറിയുന്നത് പലതവണ കണ്ടു. ഇടതായാലും വലതായാലും പറ്റിപ്പോയ അബദ്ധങ്ങളെച്ചൊല്ലി വിലപിക്കുകയാണിപ്പോള്‍. ആരാണ് അബദ്ധം ചെയ്തത്? ആരാണ് പരമാബദ്ധം കാട്ടിയത് എന്നൊക്കെയുള്ള കൂട്ടിക്കിഴിക്കലുകള്‍ വരാന്‍പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കൊഴുപ്പിക്കാനാണെങ്കിലും ആരും പറഞ്ഞുപോകും. ‘ഓടരുതമ്മാവാ ആളെ അറിയാ’ മെന്ന്.
സിപിഎം പിറവിയുടെ 50-ാം വാര്‍ഷികാചരണ തിരക്കിലാണ്. അതിനെതിരെയാണ് സിപിഐ. മുന്നണികളുടെ വാലായി നിന്നത് മോശമായിപ്പോയി എന്നാണ് സിപിഎം വിലയിരുത്തിയത്. കോണ്‍ഗ്രസിന്റെ വാലായി നിന്നത് ക്ഷീണമായി എന്ന് സിപിഐയും പറയുന്നു. ഒരിക്കലും ഇനി വളരാനോ വലുതാകാനോ പറ്റാത്തതിലുള്ള വേവലാതിയാണ് പുറത്തു കാട്ടുന്നതെന്ന് വ്യക്തം.
1964-ല്‍ പാര്‍ട്ടി പിളര്‍ന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദുരന്തമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. പിളര്‍ന്നില്ലായിരുന്നെങ്കില്‍ നല്ലൊരു വിപ്ലവപാര്‍ട്ടി ജനിക്കില്ലായിരുന്നെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിതന്നെ ഇല്ലാതായേനെയെന്നും സിപിഎം വിലയിരുത്തുന്നു.
കെ.എം.മാണിയുടെ സിദ്ധാന്തവും ഏതാണ്ടിതുപോലെയൊക്കെ. പിളരുംതോറും വളരുകയും വളരുംതോറും പിളരുകയും ചെയ്യുന്ന കക്ഷിയെന്ന് മാണി കേരളാ കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് ഇപ്പോള്‍ ചേരുന്നത്. എനിക്കൊന്നു പിളരണേ എന്ന കൊതിയാണ് സിപിഎമ്മിനിപ്പോഴെന്ന് ആര്‍ക്കും തോന്നിപ്പോകും. പ്രകാശ് കാരാട്ടിനെ വെട്ടാന്‍ വാളുമായി നില്ക്കുന്ന സീതാറാം യച്ചൂരി. യച്ചൂരിക്ക് മൂര്‍ച്ചകൂട്ടാന്‍ വിഎസ്. ആകെക്കൂടി കൊഴകൊഴാ പരുവത്തിലായിരിക്കുന്നു ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും.
ഒന്നാംലോക്സഭയില്‍ രണ്ടാം കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പകുതിയിലധികം സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളെ വിജയിപ്പിച്ചിരുന്നതാണ്. മഹാരാഷ്ട്രയും ബീഹാറും ആന്ധ്രയും യുപിയുമൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളാണ്. എന്നാലിന്ന് ദയനീയം എന്നുതന്നെപറയാം. രണ്ടാംസ്ഥാനം അലങ്കരിച്ച സഭയില്‍ സിപിഐ ഒരു സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരിക്കുന്നു. സിപിഎം ആകട്ടെ എട്ടാംസ്ഥാനത്തുപോലുമില്ല. തലയാകാന്‍ പോയിട്ട് ഇനി വാലായിപ്പോലും പരിഗണിക്കാത്ത സ്ഥിതിയിലെത്തി. നെഹ്രുവിനുശേഷം ഇഎംഎസ് എന്ന പഴയ മുദ്രാവാക്യം ഓര്‍ക്കുമ്പോള്‍പോലും ഇന്ന് ഓക്കാനം വരും.
‘പ്രത്യയശാസ്ത്ര ആഭിമുഖ്യമുള്ള ഒരു പാര്‍ട്ടി, വിശിഷ്യാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ പരമ്പരാഗതരീതിയില്‍ മാത്രം ചിന്തിക്കുന്നുവെന്നതും അതായത് പാര്‍ട്ടിയുടെ നിയമങ്ങളോടും നിബന്ധനകളോടും അഗാധമായ ആഭിമുഖ്യം പുലര്ത്തുകമൂലം അംഗങ്ങള്‍ക്ക് പുത്തന്‍ അവസ്ഥകളോട് വേണ്ടത്ര പ്രാധാന്യത്തോടെ പ്രതികരിക്കാന്‍ കഴിയാതെ പോകുന്നു എന്നതുമാണ് ഇപ്പോഴത്തെ പ്രശ്നം’ എന്നാണ് അശോക് മിത്ര സങ്കടപ്പെടുന്നത്.
മാര്‍ക്സ് ചരിത്രത്തിന് പുതിയ ഉള്‍ക്കാഴ്ച നല്‍കിയിരുന്നു എന്നാരോ വിലയിരുത്തിയിട്ടുണ്ട്. മാറ്റത്തിന്റെ നിയാമകശക്തിയായുള്ളത് ഉല്പാദനബന്ധങ്ങളില് വരുന്ന വിപ്ലവമാണെന്ന് മാര്‍ക്സ് വിശ്വസിച്ചു. ‘മഴുവിന് മഴുവിന്റെ കാലം, കൊഴുവിന് കൊഴുവിന്റെ കാലം, ആവിക്ക് അതിന്റെ കാലം, വിദ്യുച്ഛക്തിക്ക് അതിന്റെ കാലം, അണുശക്തിക്ക് അതിന്റെ കാലം’ എന്നൊക്കെ എം. ഗോവിന്ദന്റെ ഉപന്യാസത്തില്‍ വിലയിരുത്തിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ വരുമ്പോള്‍ അതിനെതിരെ, ഉഴുവ്യന്ത്രവും കൊയ്ത്ത് യന്ത്രവും വരുമ്പോള്‍ അതിനെതിരെ, കാലംകഴിയുന്തോറും ഇതിനെതിരായതൊക്കെ അബദ്ധമെന്ന് വിലയിരുത്തല്‍. അന്പതാണ്ടിന്റെ ആഘോഷത്തിനിടയില്‍ പഴയതൊക്കെ മറക്കാനുള്ള പ്രയത്നം. എന്നിട്ട് നാല്ക്കവലയിലെത്തിയപോലെ. ‘വഴി തെറ്റുന്നു വയസ്സാകുമ്പോള്‍’ എന്ന ആത്മഗതവും, ആശയവും ആവേശവും ആത്മാര്‍ത്ഥതയും കൈമോശം വന്ന ഒരു കക്ഷിയുടെ അനിവാര്യമായ പതനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ ജീവനുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനുള്ള വൃഥാശ്രമങ്ങള്‍ മാത്രമാണ് ഈ ഗോഷ്ടികളും ഗോഗ്വാ വിളികളും.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അമ്പതല്ല എഴുപത്തഞ്ചാണെന്നാണ് സിപിഐയുടെ ശാഠ്യം. അതെത്രയായാലും ഉപ്പുവച്ച കലംപോലെ അരിച്ചരിച്ച് തീര്‍ന്നു. മുപ്പത്തഞ്ചുപോലും തികയാത്ത ബിജെപി കേന്ദ്രം മാത്രമല്ല മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നു. ഇതിലപ്പുറം അരിശവും അസൂയയും നിരാശയും സംഭവിക്കാനുണ്ടോ ? മുഖ്യശത്രുവായിരുന്ന കോണ്‍ഗ്രസ്സുപോലും മിത്രമാകുന്നത് സ്വാഭാവികം. ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലോ. എന്തായാലും തമ്മിലടി മുറുകുമ്പോള്‍ ‘ശംഭോ മഹാദേവ’ എന്നല്ലാതെ എന്തുപറയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: