ഹര്‍ത്താലിനെതിരെ നിയമം വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. ഹര്‍ത്താല്‍ ഈ ജീവിതം ദുഃസഹമാക്കുന്ന സാഹചര്യത്തില്‍ ജനം നേരിടുന്ന അക്രമങ്ങളും അതിക്രമങ്ങളും തടയാന്‍ സമഗ്രനിയമം വേണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നത് പൊതു സ്വകാര്യമുതലിന് ഹര്‍ത്താലിന്റെ പേരില്‍ നാശനഷ്ടമുണ്ടായാല്‍ അത്തരം പരാതികള്‍ പരിഗണിച്ച് ഉത്തരവിറക്കാന്‍ പ്രത്യേക സംവിധാനം വേണം, നഷ്ടപരിഹാര പരാതികള്‍ക്ക് ഫലപ്രദമായ നടപടി വേണം എന്നാണ്. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം ഹര്‍ത്താല്‍ ആഹ്വാനം കുറ്റകരമല്ലെന്നും നിരോധിക്കാന്‍ കഴിയില്ലെന്നുമാണ് കോടതി ഫുള്‍ ബെഞ്ച് അഭിപ്രായപ്പെട്ടത്. ഹര്‍ത്താല്‍ ദിനങ്ങളിലുണ്ടാകുന്ന അക്രമത്തെക്കുറിച്ച് ജില്ലാ ഭരണകൂടവും പോലീസു റിപ്പോര്‍ട്ട് തയ്യാറാക്കി ഹര്‍ത്താല്‍ ഉത്തരവാദികളില്‍നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ സംവിധാനം വേണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്.
ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശമെന്ന നിലയില്‍ പ്രതിഷേധ സൂചകമായി ഹര്‍ത്താലിന് ആഹ്വാനം നടത്തുന്നത് നിരോധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ത്താല്‍ ദിനങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളും ജീവനു നേരെ ഉയരുന്ന ഭീഷണിയും തടയാന്‍ നിയമനിര്‍മാണം നടത്തേണ്ടത് സര്‍ക്കാരാണ്.
ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും എല്ലാം അപ്രതീക്ഷിതമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുമ്പോള്‍ ട്രെയിനില്‍ വന്നിറങ്ങുന്നവരും വിദേശ സഞ്ചാരികളുള്പ്പെടെയുള്ളവരും സ്തംഭിച്ചു നില്ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കാണാം. തുറക്കുന്ന കടകള്‍ തല്ലിപ്പൊളിക്കുക, ഓട്ടോറിക്ഷ, ടാക്സി മുതലായ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സമ്മതിക്കാതിരിക്കുക മുതലായവ കടകളടച്ചാലുള്ള വരുമാന നഷ്ടം സഹിക്കാനാവാത്ത ചെറുകിട സ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരും എല്ലാം വിഷമത്തിലാക്കുന്നു.
നിരത്തില്‍ ആള് സഞ്ചാരം നിലയ്ക്കുമ്പോള്‍ വഴിയോര കച്ചവടക്കാര്‍ക്ക് വരുമാന സ്തംഭനമുണ്ടാകുന്നു. വാഹനങ്ങള്‍ ഓടാന്‍ സമ്മതിക്കാതെ ഗര്‍ഭിണികള്‍ ഓട്ടോയില്‍ പ്രസവിക്കുന്നതും ആശുപത്രിയിലേക്ക് പോകവെ രോഗി മരിക്കുന്നതും എല്ലാം കേരളത്തില്‍ ഇന്ന് സാധാരണ വാര്‍ത്തയാണ്.
ഇപ്പോള്‍ ഹൈക്കോടതിയുടെ സ്വാഗതര്‍ഹമായ നിര്‍ദ്ദേശങ്ങള്‍ ഹര്‍ത്താല്‍ ആഹ്വാനം നിരോധിക്കാനാവില്ലെങ്കിലും ഹര്‍ത്താലിന് മൂന്ന് ദിവസം മുന്‍പെങ്കിലും സര്‍ക്കാരിനെ അറിയിക്കണമെന്നും ആരാണ് ആഹ്വാനം ചെയ്യുന്നതെന്നും ഏത് മേഖലയിലാണെന്നും വ്യക്തമാക്കണമെന്നും പൊതുസ്വത്തിനോ ജീവനോ നഷ്ടമുണ്ടായാല്‍ നഷ്ടപരിഹാര തുക നിശ്ചയിക്കാനും ഉത്തരവാദിത്തം ചുമത്താനും സംവിധാനമേര്‍പ്പെടുത്തി നഷ്ടപരിഹാര ബാധ്യത ഉറപ്പാക്കണമെന്നുമാണ്.
ഹര്‍ത്താല്‍ ആഹ്വാനം പ്രസിദ്ധപ്പെടുത്തുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 503-ാം വകുപ്പ് പ്രകാരം ഹര്‍ത്താല്‍ കുറ്റകരമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് രാഷ്ട്രീയ കക്ഷികളായതിനാല്‍ സര്‍ക്കാര്‍ കക്ഷിരാഷ്ട്രീയം മറന്നു ഹര്‍ത്താല്‍ ദിനത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും പോലീസ് റിപ്പോര്‍ട്ട് തേടാനും ജീവനും സ്വത്തിനും നേരെയുള്ള അതിക്രമങ്ങള്‍ കര്‍ശനമായി തടയാനും സര്‍ക്കാര്‍ സംവിധാനം ഒരുക്കണം.
ഭീഷണി സ്വരത്തിലുള്ള ഹര്‍ത്താല്‍ നിയമപ്രകാരം കുറ്റകരമാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തടയാന്‍ സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍, ഹര്‍ത്താലുകള്‍ക്കെതിരെ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. നിലവിലുള്ള നിയമങ്ങളെങ്കിലും കര്‍ശനമായി നടപ്പാക്കാനുള്ള പ്രതിബദ്ധതപോലും സര്‍ക്കാരുകള്‍ക്കില്ല. ഹര്‍ത്താല്‍ ദിനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ബന്ദായി അവധി ദിനം പോലെയാണ് ആഘോഷിക്കുന്നത്.
ആ ദിനങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് കോടതി നിര്‍ദ്ദേശിക്കുമ്പോള്‍ ജീവനക്കാര്‍ ഹര്‍ത്താല്‍ ആഹ്വാനം അവധി പ്രഖ്യാപനമായി കണക്കാക്കാതെ ഓഫീസുകളില്‍ ഹാജരാകുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരാണ്.
അഭിപ്രായ സ്വാതന്ത്ര്യം മാധ്യമങ്ങള്ക്കുള്ളതിനാല് ക്രിയാത്മകമായ പ്രതിപക്ഷത്തിന്റെ സ്ഥാനം വഹിക്കുന്ന മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മൂടിവയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. നിയമനിര്‍മാണത്തിലൂടെയുള്ള നിയന്ത്രണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രതിഷേധം പൗരാവകാശമാണെങ്കിലും ജനപീഡനം അനുവദനീയമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: