പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്ല നാളുകള്‍ വരവായി എന്ന നരേന്ദ്രമോദിയുടെ അഭിപ്രായപ്രകടനം കേട്ട് നെറ്റി ചുളിച്ചവരും പരിഹസിച്ചവരും ഇന്ന് പ്രധാനമന്ത്രിപദത്തില്‍ നാലുമാസം പിന്നിട്ട മോദിയെ നോക്കി അത്ഭുതം കൂറുകയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ടീഷാപ്പുകളിലും തൊഴിലിടങ്ങളിലും എന്നുവേണ്ട നാടിന്റെ മുക്കിലും മൂലയിലും മോദി ഇന്ന് വലിയ ചര്‍ച്ചാ വിഷയമാണ്. എല്ലാവരും ഒരുപോലെ പറയുന്നു. ഇദ്ദേഹം രാജ്യത്തിന് നല്ല നാളുകള്‍ സൃഷ്ടിക്കുകതന്നെ ചെയ്യും. ഇങ്ങനെയായിരിക്കണം ഒരു ഭരണാധികാരി.
അതെ, ഇച്ഛാശക്തിയും കര്‍മോത്സുകതയും വ്യത്യസ്ത വികസന കാഴ്ചപ്പാടുംകൊണ്ട് കര്‍മപഥത്തില്‍ നമ്മുടെ പ്രധാനമന്ത്രിയിന്ന് രാജ്യത്തെ 125 കോടി ജനങ്ങളുടെ ആശയും പ്രതീക്ഷയുമായി മാറിയിരിക്കുന്നു. കഴിഞ്ഞകാല പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ അജഗജാന്തരം. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടുകളോ കൃത്യനിര്‍വഹണത്തിലെ അലസതയോ തരംതാണ രാഷ്ട്രീയമോ ഒന്നും തൊണ്ടുതീണ്ടിയിട്ടില്ലാത്ത മോദി പുതിയൊരു ഭാരതസൃഷ്ടിക്കായുള്ള അക്ഷീണ യത്നത്തിലാണിന്ന്.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അവിടുത്തെ പ്രമുഖ പത്രമായ വാള്ട്സ്ട്രീറ്റ് ജേര്‍ണല്‍ എഴുതിയതുപോലെ ‘ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ പ്രാപ്തനായ തലമുറയില്‍ ഒരിക്കല്‍ മാത്രം പിറക്കുന്ന നേതാവ്’. ഇതില്‍പ്പരം ഒരു വിശേഷണം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദിക്ക് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
ദല്‍ഹിയിലെ ഈ മാറ്റങ്ങള്‍ പല സംസ്ഥാന തലസ്ഥാനങ്ങളിലേക്കും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലേക്കും ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നു എന്നത് ശുഭോതര്‍ക്കം തന്നെ. പിന്നീടുള്ള സര്‍ക്കാരിന്റെ നടപടികള്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരെയും അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ളതുമായിരുന്നു. അഴിമതിക്കെതിരായ നിലപാട് ബിജെപിയുടെ പ്രഖ്യാപിത നയം തന്നെയായിരുന്നു. കള്ളപ്പണം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സമിതിയെ നിയോഗിക്കുകയും വിലക്കയറ്റം നേരിടാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം അവരെ ബോധ്യപ്പെടുത്തുകയും കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്കി. സവാള, ഉരുളക്കിഴങ്ങ് എന്നിവക്ക് വിലനിയന്ത്രണം കൊണ്ടുവന്ന് ഇവയുടെ കയറ്റുമതി നിരുത്സാഹപ്പെടുത്തി. അവശ്യസാധനങ്ങളുടെ വില നിലവാരം പിടിച്ചുനിര്‍ത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളേയും എതിര്‍പ്പുകളേയും വകവെക്കാതെ വ്യക്തവും ശക്തവുമായ നീക്കങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. സര്‍ക്കാര്‍ അധികാരമേറ്റു നാലുമാസങ്ങള്‍ പിന്നിടുമ്പോള്‍ ഇതിന്റെ അനുരണനങ്ങള്‍ വിപണിയില്‍ ഇപ്പോള്‍ ദൃശ്യമാകാന്‍ തുടങ്ങിയിരിക്കുന്നു. വിലക്കയറ്റം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ താഴ്ന്നനിലയിലാണിപ്പോള്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2.38 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 3.52 ശതമാനമായും പച്ചക്കറി ഉല്പന്നങ്ങളുടേത് 15 ശതമാനവും കുറഞ്ഞിരിക്കുന്നു. മുട്ട, ഇറച്ചി എന്നിവക്കും വില കുറഞ്ഞുവരികയാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ വില ഇനിയും കുറയുന്നതോടെ വിലക്കയറ്റം നിയന്ത്രണത്തില്‍ വരികയും നല്ലനാളുകള്‍ സംജാതമാകുകയും ചെയ്യുമെന്നതില്‍ സംശയമില്ല. സര്‍ക്കാരിന്റെ നയപ്രഖ്യാപന രേഖയായ പൊതുബജറ്റും ഈ വഴിക്കുള്ളതാണ്.
രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നവരും നിഷ്പക്ഷമതികളും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഇത്തവണത്തെ പൊതുബജറ്റിനെ ഏറെ ശ്ലാഘിക്കുകയുണ്ടായി.
7.8 ശതമാനം വളര്‍ച്ച ലക്ഷ്യം വെക്കുന്ന ബജറ്റ് തീര്‍ച്ചയായും ദേശീയ വീക്ഷണത്തോടുകൂടിയുള്ളതാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണപരാജയവും കെടുകാര്യസ്ഥതയും തളര്‍ത്തിയ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ ചേരുവകളും ഉള്‍ക്കൊള്ളുന്നതാണ് ജെയ്റ്റലിയുടെ ബജറ്റ്. സാധാരണക്കാരനുമേല്‍ പുതിയ നികുതി ഭാരങ്ങള്‍ ഒന്നും ഉണ്ടായില്ല. അതേസമയം, കൃഷി, വ്യവസായം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, പട്ടികജാതി-പട്ടികവര്‍ഗക്ഷേമം എന്നിവക്ക് മുന്തിയ പരിഗണന നല്കിയിരിക്കുന്നു. 82000 കോടി രൂപയാണ് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിനായി നീക്കിവെച്ചത്. അവഗണിക്കപ്പെട്ട് കിടന്നിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളേയും കശ്മീരിനെയും പ്രത്യേകം പരിഗണിച്ചു. ക്ഷേമപെന്‍ഷനുകള്‍ മിനിമം ആയിരം രൂപയാക്കാനുള്ള തീരുമാനമുണ്ടായി. അഞ്ച് ലക്ഷം വിധവകളുള്‍പ്പെടെ 28 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കാന്‍ പോകുന്നത്.
രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷക താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള മോദിയുടെ മറ്റൊരു ധീരമായ തീരുമാനമായിരുന്നു 159 രാജ്യങ്ങള്‍ ഒപ്പുവെച്ച ലോക വ്യാപാര കരാറില്‍ നിന്നുള്ള ഭാരതത്തിന്റെ പിന്മാറ്റം. ഇത് കര്‍ഷകരെ ഒട്ടൊന്നുമല്ല ആശ്വസിപ്പിക്കുന്നത്. ഭൂരിപക്ഷം വരുന്ന കര്‍ഷകരുടെയും ദരിദ്രരുടെയും താല്പര്യങ്ങള് ഹനിച്ചുകൊണ്ട് ബാലി പാക്കേജില്‍ ഒപ്പുവെച്ച യുപിഎ സര്‍ക്കാരിന്റെ നിലപാട് തള്ളിയും അമേരിക്കന്‍ സമ്മര്‍ദ്ദത്തെ മുഖവിലക്കെടുക്കാതെയുമാണ് ഭാരതം ഇപ്പോള്‍ ലോകവ്യാപാര സൗകര്യ കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷയുടെയും കാര്‍ഷിക സബ്സിഡിയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സന്ദേശമാണ് മോദി ലോകത്തിന് നല്‍കിയത്. പ്രത്യേകിച്ചു അമേരിക്കക്ക്. ഈ സമയം ഭാരതത്തിലുണ്ടായിരുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിക്ക് ഭാരത നിലപാട് തിരുത്താനാവാതെ പരിഭവത്തോടെ തിരിച്ചുപോകേണ്ടി വന്നു എന്നുകൂടി നാം ഓര്‍ക്കണം. മോദി സര്‍ക്കാരിന്റെ മറ്റു ജനപ്രിയ പദ്ധതികളും തീരുമാനങ്ങളുമായിരുന്നു സെല്‍ഫ് അറ്റസ്റ്റേഷന്, ജന്‍ധന്‍ യോജന, മേക് ഇന്‍ ഇന്ത്യ എന്നിവ. വിവിധ ജോലിക്കായുള്ള അപേക്ഷകളിന്മേല് സെല്‍ഫ് അറ്റസ്റ്റേഷന് മതിയെന്ന തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുന്നതാണ്.
സ്ത്രീകള്‍ക്ക് സംരക്ഷണവും സുരക്ഷയും അഭിമാനബോധവും തുല്യതയും ലക്ഷ്യമാക്കുന്നതാണ് പോലീസില്‍ 33 ശതമാനം സ്ത്രീ സംവരണ നിര്‍ദ്ദേശം. ബാങ്ക് അക്കൗണ്ടില്ലാത്ത രാജ്യത്തെ എല്ലാ കുടുംബങ്ങളെയും പൊതുമേഖലാ ബാങ്കുകളുമായി നേരിട്ട് ബന്ധിപ്പിച്ചു സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതാണ് ജന്‍ധന്‍ യോജന. റുപേ കാര്‍ഡും ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും മറ്റു നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ജന്‍ധന്‍ യോജന സാധാരണക്കാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
മേക്ക് ഇന്‍ ഇന്ത്യ മറ്റൊരു തുടക്കമാണ്. ഇന്ത്യയില്‍ നിര്‍മിക്കുക എന്നതാണതിന്റെ സന്ദേശം. ഇറക്കുമതി രാജ്യം എന്നതിലുപരി ഗുണമേന്മയുള്ള ഉല്പന്നങ്ങള് നിര്‍മിച്ചു കയറ്റുമതി ചെയ്ത് ലോകവിപണിയില്‍ മത്സരിക്കുകയും അതുവഴി രാജ്യത്ത് ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ആദ്യനീക്കം പ്രതിരോധ വകുപ്പില്‍നിന്ന് തന്നെ തുടങ്ങിക്കഴിഞ്ഞു. പ്രതിരോധ ആയുധങ്ങളുടെ തദ്ദേശീയ നിര്‍മാണങ്ങള്‍ക്കുള്ള പച്ചക്കൊടി ഈ ദിശയിലാണ്. ഇതുവരെ ലോക ആയുധ ഇറക്കുമതിയിലെ 14 ശതമാനവും ഭാരതത്തിലേക്കായിരുന്നു. ഇനി ഇതിന് മാറ്റം വരാന്‍ പോകുകയാണ്. അതുപോലെ ലോക ബാങ്കിന് ബദലായി ബ്രിക്സ് ബാങ്ക് രൂപീകരണവും അതിന്റെ അധ്യക്ഷസ്ഥാനത്തേക്ക് ഭാരതത്തെ തെരഞ്ഞെടുത്തതും ലോകത്തിലെ സാമ്പത്തിക ശക്തികളായ അമേരിക്ക, ഫ്രാന്‍സ്, ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുമായി കരാറുണ്ടാക്കി ഭാരതത്തിലേക്ക് വന്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ധാരണയായതും മോദിയുടെ മികവുതന്നെയായിരുന്നു.
ഇതിന് പിന്നാലെയാണിപ്പോള്‍ സ്വച്ഛ് ഭാരത് മിഷന് തുടക്കം കുറിച്ചിട്ടുള്ളത്. ശുചിത്വഭാരതം എന്ന ഗാന്ധിയന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ബൃഹദ് പരിപാടിയാണിത്. ദല്‍ഹിയിലെ വാല്മീകി കോളനിയില്‍ ചൂലുമായി ശുചീകരണത്തിനിറങ്ങിയ മോദി രാജ്യത്ത് ഇതിനകം വന്‍ അലകള്‍ തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്ന ജനങ്ങള്‍ നമ്മുടെ ശാപവും രാജ്യപുരോഗതിക്ക് വിഘാതവുമാണെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പ്രഖ്യാപനത്തിലൂടെ ക്ലീന്‍ ഇന്ത്യക്കായി ജനങ്ങളെ ആഹ്വാനം ചെയ്തിരിക്കയാണ്. എല്ലാ വിമര്‍ശനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് ഈ സംരംഭത്തില്‍ ഇന്ന് പതിനായിരങ്ങള്‍ അണിചേര്‍ന്നു കഴിഞ്ഞു. ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പൊതുസമൂഹവും ഇതേറ്റെടുത്തിരിക്കുന്നു. സച്ചിന് ടെണ്ടുല്‍ക്കര്‍, യോഗ ഗുരു രാംദേവ് തുടങ്ങിയ പ്രമുഖര്‍ പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നു. കോള്‍ ഇന്ത്യ, ഭാരതി തുടങ്ങിയ നിരവധി പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങള്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അവസാനം രക്ഷയില്ലാതെ കേരളത്തില്‍ സിപിഎമ്മും ഇത്തരം പരിപാടികളെക്കുറിച്ച് പറയാന്‍ തുടങ്ങിയിരിക്കുന്നു. ജയപ്രകാശ് നാരായണന്റെ ജന്മദിനത്തില് പ്രഖ്യാപിച്ച സന്‍സദ് ഗ്രാമവികസന പദ്ധതിയും അടിസ്ഥാന വികസനം ലക്ഷ്യം വെക്കുന്നതാണ്. ഓരോ എംപിമാരും മൂന്ന് ഗ്രാമങ്ങള്‍ വീതം ഏറ്റെടുത്തു വികസിപ്പിക്കുക എന്നതാണത്. 2019 ഓടെ ചുരുങ്ങിയത് പതിനായിരം ഗ്രാമങ്ങളെങ്കിലും ഇങ്ങനെ വികസനോന്മുഖമാക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
ആസൂത്രണ കമ്മീഷന്റെ പൊളിച്ചെഴുത്ത് മറ്റൊരു പരിഷ്കാരമാണ്. 1985 ല്‍ മന്മോഹന് സിംഗ് അദ്ധ്യക്ഷനായുള്ള പ്ലാനിംഗ് കമ്മീഷനെ ‘ജോക്കര്‍മാരുടെ കൂട്ടായ്മ’ എന്ന് വിശേഷിപ്പിച്ചത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. 1950 ല്‍ രൂപം നല്കിയ ആസൂത്രണ കമ്മീഷന് കാലം മാറിയിട്ടും മാറ്റമില്ലാതെ ഖജനാവ് മുടിക്കുന്ന വെള്ളാനകളുടെ താവളമായി തുടരുമ്പോള്‍ കാലഹരണപ്പെട്ട ഈ സംവിധാനത്തില്‍ മോദി കൈവെച്ചത് സ്വാഭാവികം. പകരം ദേശീയ വികസന പരിഷ്കാര കമ്മീഷന് രൂപീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വികസന കാഴ്ചപ്പാടുള്ള ഏതാനും മുഖ്യമന്ത്രിമാരെ കൂടി ഇതില്‍ അംഗമാക്കും എന്നറിയുന്നു. ദ്രുതഗതിയിലുള്ള വളര്‍ച്ചയിലേക്ക് രാജ്യത്തെ കൈപിടിച്ചുയര്‍ത്തി പുതിയ ഭാരതം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.
പ്രകൃതിദുരന്തം, രാജ്യസുരക്ഷ തുടങ്ങി രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലും മോദി സര്‍ക്കാര്‍ വലിയ ജാഗ്രതയാണ് കാണിച്ചത്. കശ്മീര്‍ പ്രളയത്തിലും ആന്ധ്രയിലെ കൊടുങ്കാറ്റിലും രാഷ്ട്രീയം മറന്ന് ദുരിതബാധിതരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. അതിര്‍ത്തിയിലെ കടന്നാക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന് മുമ്പെങ്ങുമില്ലാത്ത വിധം ചുട്ട മറുപടി നല്‍കാനും മടിച്ചില്ല. ഇസ്രായേല്‍ ശൈലിയിലുള്ള തിരിച്ചടിയാണ് ഭാരതം നടത്തിയതെന്ന പാക്കിസ്ഥാന് ആരോപണം വെറുതെയാവില്ല. അതിര്‍ത്തിയില്‍ ചൈന തുടരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടിയെന്നോണം അരുണാചല്‍പ്രദേശില്‍ നിയന്ത്രണ രേഖയോടെ ചേര്‍ന്ന് ഹൈവേ നിര്‍മിക്കാനുള്ള ഭാരതത്തിന്റെ തീരുമാനം ചൈനയുടെ ഭീഷണിക്ക് മുമ്പില്‍ മുട്ട് വിറക്കുന്ന സര്‍ക്കാരല്ലിത് എന്ന് വ്യക്തമാക്കുന്നു.
കഴിഞ്ഞ നാല് മാസത്തെ ഇത്തരം ആയിരം നേട്ടങ്ങള്‍ക്കിടയിലും ഭാരതത്തിന്റെ യശ്ശസ്സ് വാനോളമുയര്‍ത്തിയ ശാസ്ത്രജ്ഞരേയും അദ്ധ്യാപകരെയും അഭിനന്ദിക്കാനും വിദ്യാര്‍ത്ഥികളോട് സംവദിക്കാനും അവരെ ഉപദേശിക്കാനും സമയം കണ്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരേയും അമ്പരപ്പിക്കുകയാണിന്ന്. രാജ്യം ഭരിക്കുന്ന ഭരണാധികാരിയില്‍നിന്ന് ഇതൊക്കെ തന്നെയല്ലേ നാം പ്രതീക്ഷിച്ചത്. ഉളളത് പറഞ്ഞാല്‍ മോദി ഭരണത്തില്‍ നല്ല നാളുകള്‍ തന്നെയല്ലേ വന്നിരിക്കുന്നത്. ആര്‍ക്കാണിത് നിഷേധിക്കാനാവുക.
മോദിയുടെ വാക്കുകള്‍ തന്നെ കടമെടുക്കട്ടെ. ‘രാഷ്ട്രീയത്തേക്കാള്‍ വലുത് രാജ്യമാണ്’ മോദി സര്‍ക്കാരിന്റെ എല്ലാ പ്രവൃത്തികളും ഇത് ശരിവെക്കുന്നതാണ്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് ഫലവും ഇതുതന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: