ശുചിത്വം ഉറപ്പുവരുത്താന്‍ കഴിയണം. ‘സ്വച്ഛ് ഭാരത് മിഷന്’ 2019ല്‍ പൂര്‍ത്തിയാക്കുന്നതിന് ബൃഹത്തായ പരിപാടികളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് ഓരോ ഭാരതീയന്റെയും ദൗത്യമായി കാണുകതന്നെ വേണം. അതിനായി ഓരോരുത്തരും കൈക്കൊള്ളേണ്ട പ്രതിജ്ഞയും മുന്നോട്ടുവച്ചിരിക്കുന്നു. ശുചീകരണത്തിനായി വര്‍ഷം 100 മണിക്കൂറെങ്കിലും ഓരോ വ്യക്തിയും മാറ്റിവച്ചാല്‍ ലക്ഷ്യപ്രാപ്തി അനായാസം നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വര്‍ഷം നൂറ് മണിക്കൂര്‍ എന്നുവച്ചാല്‍ ആഴ്ചയില്‍ രണ്ടുമണിക്കൂറേ ആകുന്നുള്ളൂ. സമയത്തിന്റേതല്ല ദൗത്യബോധമാണ് പ്രധാനം.
രാജ്യവികസനത്തിനും ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനും വേണ്ടി നമ്മള് കിണഞ്ഞു പരിശ്രമിക്കുമ്പോഴും കുറച്ചുക്കൂടി ശ്രദ്ധ വൃത്തിയുടെ കാര്യത്തിലും നല്കിയിരുന്നുവെങ്കില് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നമ്മുടെ രാജ്യത്തിന് എത്രയോ മുന്നെ കഴിയുമായിരുന്നു. ഏതായാലും പുതിയ കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണനാക്രമത്തില്‍ ശുചിത്വം ഒന്നാമതാക്കി. ഗംഗയില്‍ നിന്നത് തുടങ്ങുന്നു. ഗംഗാശുചീകരണത്തിന് ഒരു മുതിര്‍ന്ന മന്ത്രിയെ തന്നെ നല്കി. ലക്ഷ്യമിട്ടതുപോലെ ശുചിത്വമുള്ള ഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നം സഫലമാകാന്‍ ഭാരതീയരാകെ സന്നദ്ധമാകണമെന്നാണ് നരേന്ദ്രമോദി ലക്ഷ്യമിടുന്നത്. അതിന്റെ വിജയത്തിന് ഓരോരുത്തരുടെയും നിശ്ചയദാര്‍ഢ്യമാണ് പ്രധാനം.
മോദിസര്‍ക്കാരിനുള്ള ആദ്യ വെല്ലുവിളി ഇറാഖിലെ സംഘര്‍ഷമായിരുന്നു. അവിടെ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ജോലിക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതായിരുന്നു പ്രശ്നം. പ്രധാനമന്ത്രിയും വകുപ്പുമന്ത്രിയുമെല്ലാം ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ഇതില്‍ രാജ്യമാകെ സന്തുഷ്ടി പ്രകടിപ്പിച്ചു. വിദേശകാര്യ വകുപ്പ് ഇതിനായി നടത്തിയ ശ്രമങ്ങളെ അഭിമാനത്തോടെ മാത്രമേ ഓര്‍മ്മിക്കാനാവൂ. ജയപ്രകാശ് നാരായണന്റെ ജന്മദിനമായ ഒക്ടോബര്‍ 11ന് പുതിയൊരു പദ്ധതിക്ക് തുടക്കമിട്ടു. സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച് ‘സന്‍സദ് ആദര്‍ശ് ഗ്രാമയോജന’ യുടെ ഉദ്ഘാടനത്തിന് കേരളത്തില്‍നിന്നും പ്രതിനിധികള്‍ ദല്‍ഹിയിലെത്തിയിരുന്നു.
ഭാരതത്തിലെ എല്ലാ സ്കൂളുകളിലും, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, ശുചിത്വമുള്ള ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കാനുള്ള വിപുലമായ പദ്ധതി തുടങ്ങി. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാന്‍ തുടങ്ങി. സകലര്‍ക്കും ബാങ്ക് അക്കൗണ്ട്, ഒപ്പം ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും 30,000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും റൂപ്പെ ഡെബിറ്റ് കാര്‍ഡും ഏര്‍പ്പെടുത്തുന്നു. പദ്ധതി തുടങ്ങിയ ദിവസം തന്നെ ഒന്നരക്കോടിയിലേറെപ്പേരാണ് അക്കൗണ്ട് എടുത്തത്. എത്രയോ സ്വാതന്ത്ര്യദിന പ്രഖ്യാപനങ്ങള്‍ വാനിലലിഞ്ഞടങ്ങിയ ചരിത്രമുള്ളപ്പോഴാണ് 15 ദിവസം കൊണ്ട് പദ്ധതി ആരംഭിച്ചത്. കുത്തഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ അച്ചടക്കം കൊണ്ടുവന്നു. രാവിലെ ഒന്‍പതിന് ഉദ്യോഗസ്ഥര്‍ എത്തിത്തുടങ്ങി. ഫയലുകള്‍ കെട്ടിക്കിടക്കുന്നില്ല.
ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക, എല്ലാ സഹായങ്ങളും അവര്‍ക്ക് നല്‍കുക അവരോട് മാന്യമായി പെരുമാറുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങി. മുന്‍പൊക്കെ ഒരു ഫയല്‍ പല മേശകളും പല കൈകളുമൊക്കെ കടന്ന് ആഴ്ചകളും മാസങ്ങളും എടുത്താണ് നടപടി പൂര്‍ത്തിയാക്കിയിരുന്നത്. ഇതുമൂലം വളരെ അത്യാവശ്യമുള്ള ഫയലുകളില്‍ പോലും തീരുമാനങ്ങള്‍ വളരെയേറെ വൈകിയിരുന്നു. ഈ രീതി മാറി. ഇപ്പോള്‍ ഫയല്‍നീക്കം അതിവേഗത്തിലാണ്. തീരുമാനങ്ങള്‍ക്കും ഗതിവേഗം കൈവന്നു. ഇത് ജനലക്ഷങ്ങള്‍ക്കാണ് ആശ്വാസകരമാകുന്നത്. സകല സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ വേണമെന്ന കാലങ്ങളായുള്ള നിബന്ധന നീക്കി. വളരെയേറെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം മതി അറ്റസ്റ്റ് ചെയ്ത രേഖകള്‍, ബാക്കിയെല്ലാ രേഖകളും സ്വയം അറ്റസ്റ്റ് ചെയ്താല്‍ മതിയാകും.
സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്ക് ദ്രോഹകരമാകുന്നതിനും സേവനം യഥാസമയംലഭിക്കാത്തതിനും കാര്യങ്ങള്‍ക്കു തീര്‍പ്പുണ്ടാകാത്തതിനും കാരണം കാലഹരണപ്പെട്ട നിയമങ്ങളും നടപടികളുമാണ്. അവയൊക്കെ റദ്ദാക്കാനും തീരുമാനിച്ചു. ഡിജിറ്റല്‍ ഭാരതം. സകല സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന പദ്ധതി. ഇതുവഴി എല്ലാ സേവനങ്ങളും അതിവേഗം ലഭിക്കും. ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ഇന്റര്‍നെറ്റ് വഴി ഏതു സേവനവും വിരല്‍ത്തുമ്പില്‍ ലഭിക്കും. ആര്‍ക്കും കൈക്കൂലിയും നല്‍കേണ്ട. മാത്രമല്ല സര്‍ക്കാരിലേക്ക് ഒടുക്കേണ്ട നികുതിയടക്കമുള്ള സകലകാര്യങ്ങളും ഓണ്‍ലൈനില്‍ അടയ്ക്കാം. ഭാരതത്തില്‍ നൂറ് സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. തുടക്കം ചരിത്രമുറങ്ങുന്ന വാരണാസിയിലാകും. ജപ്പാന്റെ സഹായ സഹകരണത്തോടെ വാരാണസിയെന്ന പൗരാണിക നഗരത്തെ സംരക്ഷിക്കും. ഒപ്പം സ്മാര്‍ട്ട് സിറ്റിയുമാക്കും. സുപ്രധാനമായ അഞ്ചുകരാറില്‍ ഒപ്പിടുക, രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പാക്കുക, മോദിയുടെ ജപ്പാന് ദൗത്യം വന്‍ വിജയമായി.
കഴിഞ്ഞ പത്തുവര്‍ഷമായി സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമായിക്കിടക്കുകയാണ്. സാമ്പത്തിക വളര്‍ച്ചയും മുരടിച്ചു. സര്‍ക്കാര്‍ വന്നശേഷം സാമ്പത്തിക രംഗത്ത് വന്‍ ഉണര്‍വ്വുണ്ടായി. കഴിഞ്ഞ മൂന്നുമാസം കൊണ്ട് ആഭ്യന്തരോല്പാദനം 5.7 ശതമാനം ആയി. വിലപിടിച്ചുനിര്‍ത്താന്‍ ഇത് സഹായകമായി. പ്രതിരോധ രംഗത്ത് വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനം പ്രധാനപ്പെട്ടതാണ്. കാലങ്ങളായി കോടാനുകോടി മുടക്കി പ്രതിരോധ ഉപകരണങ്ങള്‍ പുറത്തു നിന്ന് വാങ്ങുകയാണ്. അതിനു പകരം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ (ഭാരതത്തില്‍ നിര്‍മ്മിക്കുക) എന്നതാവണം ഇനി നമ്മുടെ മുദ്രാവാക്യമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സകല പ്രതിരോധ ഉപകരണങ്ങളും വിദേശ മൂലധന സഹായത്തോടെ ഇവിടെത്തന്നെ നിര്‍മ്മിക്കുക. അതിന്റെ ഫലമായി നമുക്ക് വേണ്ട ഉപകരണങ്ങളും ലഭിക്കും. വന്‍തോതില്‍ തൊഴിലവസരവും ഉണ്ടാകും. ഭാരത കമ്പനികള്‍ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള വലിയ സജ്ജീകരണങ്ങള്‍ തുടങ്ങി. 2.25 ലക്ഷം കോടിയാണ് പ്രതിരോധത്തിനുള്ള ബജറ്റ്. ഇതില്‍ 90,000 കോടി ആയുധം വാങ്ങാനാണെന്നോര്‍ക്കണം. ആയുധക്കച്ചവടക്കാര്‍ക്കും ഇടനിലക്കാര്‍ക്കും നഷ്ടമുണ്ടാക്കുന്ന ഈ നടപടി അവര്‍ക്ക് നിരാശയുണ്ടാക്കുന്നതാണല്ലൊ. ആയുധ ഇടപാടില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതി നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആറായിരം കോടി രൂപയുടെ പ്രതിരോധക്കരാറാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. പ്രതിരോധ രംഗത്ത് 17,500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ഭാരതത്തിന്േറയും മറ്റ് വികസ്വരരാജ്യങ്ങളുടേയും താല്പര്യങ്ങള്ക്ക് വിരുദ്ധമാകുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഡബ്ല്യൂടിഒ കരാറില്‍ ഭാരതം ഒപ്പിടില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കരാറില്‍ ഒപ്പിടാന്‍ ഭാരതം വിസമ്മതിച്ചതുവഴി അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. അമേരിക്കന്‍ ഭരണാധികാരി വളരെ പ്രതീക്ഷയോടെ ഒപ്പുവാങ്ങാന്‍ ദല്‍ഹിയില്‍ തങ്ങി. ഭാരതത്തിന്റെ നിബന്ധന അംഗീകരിക്കാതെ ഒപ്പിടില്ലെന്ന് കട്ടായമായി പറഞ്ഞു.
സത്യപ്രതിജ്ഞാ സമയത്ത് പാക്കിസ്ഥാന് അടക്കം സകല അയല്‍ രാജ്യങ്ങള്‍ക്കും (സാര്‍ക്ക് രാജ്യങ്ങള്‍) ക്ഷണം നല്കി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫടക്കം പ്രമുഖര്‍ പങ്കെടുത്തു. പാക്കിസ്ഥാനുമായുള്ള സൗഹൃദം ശക്തമാകുകയും ചെയ്തു. ബന്ധം കൂടുതല്‍ ശക്തമാക്കുന്ന സമയത്താണ് ഭാരത വിരുദ്ധ ഭീകര പ്രവര്‍ത്തനം പാക് മണ്ണില്‍നിന്നു ശക്തിപ്പെട്ടത്. പാക് സൈന്യം അതിര്‍ത്തിയില്‍ വെടിവെപ്പു നടത്തി. വെടിവയ്പ്പും ചര്‍ച്ചയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഭാരതം മുന്നറിയിപ്പ് നല്കി. അതിനു പുറമേയാണ് വിലക്കിയിട്ടും കാശ്മീര്വിഘടനവാദികളായ ഹുറിയത്ത് നേതാക്കളുമായി പാക് അംബാസിഡറുടെ ചര്‍ച്ച. ഇതോടെ പാക്കിസ്ഥാനുമായുളള ചര്‍ച്ചകള്‍ നിര്‍ത്തി. ആസൂത്രണകമ്മീഷന് ഇന്ന് കാലഹരണപ്പെട്ട സംവിധാനമാണ്. കാലത്തിന് അനുയോജ്യമായ പുതിയ സംവിധാനം ആവിഷ്ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി. സംസ്ഥാനങ്ങള്‍ക്ക് വന്‍ പ്രാതിനിധ്യം ലഭിക്കുന്ന സംവിധാനമാകും വരിക.
ജീവന് രക്ഷാ മരുന്നുകള്‍ അടക്കം നൂറ്റന്പതു മരുന്നുകളുടെ വിലയാണ് 35 ശതമാനം വരെ കുറച്ചത്. ജഡ്ജിമാരെ നിയമിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന് രൂപീകരിക്കാനുള്ള തീരുമാനമെടുത്തു. വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം കണ്ടെത്തി കണ്ടുകെട്ടുമെന്ന് പ്രഖ്യാപിക്കുകയല്ല, അതിന് നടപടി സ്വീകരിക്കുകയാണ് ചെയ്തത്. കള്ളപ്പണം കണ്ടെത്താന്‍ പ്രത്യേക സമിതിയും രൂപീകരിച്ചു. ഇതുവരെയുള്ള സര്‍ക്കാര്‍ നടപടികളില്‍ സുപ്രീം കോടതി തൃപ്തിയും രേഖപ്പെടുത്തി.
ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് കണ്ണാടിക്കൂട്ടില്‍ നിന്ന് എഴുതിത്തയ്യാറാക്കിയ വിരസമായ പ്രസംഗം പ്രധാനമന്ത്രിമാര്‍ വായിച്ചുതീര്‍ക്കുന്ന പരിപാടിക്ക് അന്ത്യമായി. ഇക്കുറി ബുള്ളറ്റ് പ്രൂഫ് കണ്ണാടിക്കൂട് ഉപേക്ഷിച്ചാണ് മോദി പ്രസംഗിച്ചത്. ഹൃദയത്തില്‍ തട്ടിയ വാക്കുകളും ശരീരഭാഷയുമെന്ന് പരക്കെ സമ്മതിക്കുന്ന സ്ഥിതിയുണ്ടായി.
ഒരു റാങ്ക് ഒരു പെന്ഷന് എന്ന ആവശ്യം അംഗീകരിച്ചതും ഇപിഎഫ് പെന്ഷന് മിനിമം ആയിരമായി ഉയര്‍ത്തിയതും ചിരകാല ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ്. സാര്‍ക്ക് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും ബ്രിക്സ് ബാങ്ക് യാഥാര്‍ത്ഥ്യമായതും അതിന്റെ നേതൃപദവി ഭാരതത്തിന് ലഭിച്ചതും നിസാര കാര്യമല്ല. ഇത്രയും കാര്യങ്ങള്‍ 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ മറ്റൊരു സര്‍ക്കാരില്ല. സുശക്തമായ ഭരണവും കരുത്തനായ പ്രധാനമന്ത്രിയുമുണ്ടെന്ന സത്യം ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. അദ്ധ്യാപക ദിനത്തില്‍ പ്രധാനമന്ത്രിയുടെ ശബ്ദം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കില്ലെന്ന വാശിയും ഏശിയില്ല. കരുത്തുള്ള രാജ്യമാക്കി ഭാരതത്തെ മാറ്റാനുള്ള ശക്തമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനം തിരിച്ചറിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: