എം. കൃഷ്ണനുണ്ണിയുടെ മരണവാര്‍ത്ത അപ്രതീക്ഷിതമായിരുന്നില്ല. കഴിഞ്ഞ ഒരു മാസത്തോളമായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ അനേ്വഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തി എന്ന നിലക്ക് സ്ഥിതിഗതികള്‍ സംബന്ധിച്ച് ഏറെക്കുറെ ധാരണയുണ്ടായിരുന്നു. അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന് നിത്യേന പ്രാര്‍ത്ഥിച്ചു. പക്ഷെ….അദ്ദേഹംനമ്മെ വിട്ടുപിരിഞ്ഞു, എന്നെന്നേക്കുമായി. ഒരുപിടി മറക്കാനാവാത്ത സ്മരണകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഈ വിടവാങ്ങല്‍.
ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഒരു അപൂര്‍വ്വ സാംസ്കാരികപ്രതിഭയായിരുന്നു കൃഷ്ണനുണ്ണി. കോഴിക്കോട് നഗരത്തിലുള്ളവര്‍ക്ക് അത് ഒരു കാലഘട്ടത്തില്‍ അനുഭവവേദ്യമായിരുന്നു. സാംസ്കാരികസദസുകളിലും രാഷ്ട്രീയവേദികളിലും ഒരേപോലെ തിളങ്ങിനിറഞ്ഞുനിന്ന വ്യക്തിത്വങ്ങള്‍ അപൂര്‍വ്വമാണല്ലോ. അതുതന്നെയാണ് കൃഷ്ണനുണ്ണിയെ വേറിട്ടവനാക്കിയതും. തപസ്യയുടെ നേതൃനിരയില്‍ അദ്ദേഹമുണ്ടായിരുന്നു. അതിനുശേഷമാണ് ബിജെപിയുടെ തലപ്പത്തേക്ക് കാലെടുത്തുവെക്കുന്നത്. 1977 കാലഘട്ടം മുതല്‍ പരിചയമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രഭാവം കോഴിക്കോടിന് പുറത്തേക്ക് കടന്നുവരുന്നത് 1980-കളിലാണ്, ബിജെപിയുടെ രൂപീകരണത്തിനുശേഷം. 1982 ലാണെന്നാണോര്‍മ്മ, അദ്ദേഹം യുവമോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിതനായി. ഏറ്റുമാനൂര്‍ രാധാകൃഷ്ണനായിരുന്നു അന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്. യുവമോര്‍ച്ചയുടെ സംഘടനായന്ത്രം ചടുലമാക്കുന്നതിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശ പകരുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ സംസ്ഥാനമെമ്പാടും യാത്രചെയ്യാനും ബിജെപിയുടെ ഒരു പ്രമുഖ വക്താവായി മാറാനും കഴിഞ്ഞു. പിന്നീട് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് യുവമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റായപ്പോള്‍ കൃഷ്ണനുണ്ണിയെ സംസ്ഥാന പ്രസിഡന്റാക്കി. 1986 വരെ അദ്ദേഹം ആ ചുമതല വഹിച്ചു. കെ. കുഞ്ഞിക്കണ്ണനാണ് അന്ന് ജനറല്‍സെക്രട്ടറി. പിന്നീട് ബിജെപിയിലേക്ക്, സംസ്ഥാന സെക്രട്ടറി എന്ന നിലക്ക്. അതിനുശേഷം ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിച്ചു. കോഴിക്കോട്ടുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുമുണ്ട്.
സംഘപ്രസ്ഥാനവുമായി വളരെ ചെറുപ്പത്തില്‍ ബന്ധപ്പെട്ട കൃഷ്ണനുണ്ണി ആശയാദര്‍ശങ്ങളില്‍ ചെറിയ വിട്ടുവീഴ്ചകള്‍ക്കുപോലും സന്നദ്ധനായിരുന്നില്ല. ‘അതൊന്നുമല്ല ശരി’യെന്ന് തുറന്നുപറയുന്ന പ്രകൃതം. അത് ആരോടും പറയാന്‍ മടിയുമില്ല. അതുകൊണ്ടുതന്നെ പലപ്പോഴും അനവധി ശത്രുക്കളെ നേടിയെടുത്തിട്ടുണ്ടാവണം. മുതിര്‍ന്ന സംഘപ്രചാരകനായിരുന്ന പി. മാധവ്ജിയുമായുള്ള അടുപ്പം ആണ് മറ്റൊന്ന്. മാധവ്ജിയെ ഗുരുവായും പിതാവുമായുമൊക്കെയാണ് അദ്ദേഹം കണ്ടിരുന്നത്. മാധവ്ജി നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഒരു ജീവിതചര്യയും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി റെയ്ക്കിയിലായിരുന്നു ശ്രദ്ധ. റെയ്ക്കിയുടെ സംസ്ഥാനത്തെ ആചാര്യനായി കണ്ടിരുന്നത് കൃഷ്ണനുണ്ണിയെയാണ്. അതിന്റെ പ്രഭാഷണങ്ങള്‍, ക്ലാസുകള്‍ എന്നിവക്കായി ഒട്ടേറെ സമയം മാറ്റിവെച്ചിരുന്നു.
കോഴിക്കോട്ട് കെടിസിയിലാണ് ജോലിചെയ്തിരുന്നത്. അവിടെനിന്നുള്ള ചെറിയ ശമ്പളവും മറ്റും നോക്കുമ്പോള്‍ കൃഷ്ണനുണ്ണി സംഘടനാപ്രവര്‍ത്തനത്തിന് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. അവസാനം ആ ഉദ്യോഗം ഉപേക്ഷിച്ച് ഏതാണ്ട് മുഴുവന്‍സമയ പ്രവര്ത്തകനെപ്പോലെയായി. എന്നാല്‍ 1990-കളുടെ ആദ്യത്തില്‍ അദ്ദേഹം സജീവരാഷ്ട്രീയത്തോട് വിടചൊല്ലി. പിന്നീടാണ് ‘ജന്മഭൂമി’യില്‍ എത്തുന്നത്, ന്യൂസ് എഡിറ്ററായിട്ട്.വി.എം. കൊറാത്ത് ചീഫ് എഡിറ്ററായ കാലഘട്ടമാണിത്. വി.എം. കൊറാത്തുമായി കൃഷ്ണനുണ്ണിക്ക് മുമ്പേ നല്ല പരിചയമുണ്ട്. തപസ്യ ബന്ധം, കോഴിക്കോട്ടെ സൗഹൃദവും.
ജന്മഭൂമിയില് പി. നാരായണ്ജിയുമുണ്ട് അന്ന്. അവര്‍ക്ക് അന്ന് ഒരേ മനസോടെ മുന്നോട്ടുപോകാനായി. പക്ഷെ, കുറേയേറെ അസുഖങ്ങള്‍ അലട്ടിയിരുന്നതിനാല്‍ അദ്ദേഹത്തിന് ഏറെനാള്‍ ‘ജന്മഭൂമി’യില്‍ തുടരാനായില്ല. പക്ഷെ, പത്രത്തിന് വേറിട്ടൊരു മുഖം നല്കാന് കൃഷ്ണനുണ്ണിയുടെ സങ്കല്‍പ്പങ്ങള്‍ക്കായി എന്നത് പ്രത്യേകം പറയണം.
രാഷ്ട്രീയരംഗത്ത് അദ്ദേഹത്തിന്റെ ചിന്തകള്‍ ബിജെപിക്ക് വേറിട്ട മുഖം നല്കി എന്നതാണ് കൃഷ്ണനുണ്ണിയുടെ ഏറ്റവും വലിയ സംഭാവന. ബിജെപി അതിന്റെ അടിസ്ഥാന തത്വചിന്തകളില്‍ മാറ്റംവരുത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടതും അതിനായി നീക്കങ്ങള്‍ നടത്തിയതും കേരളത്തിലാണ്.
1984 ല്‍, അതും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഭാരതവല്‍ക്കരണമാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന മുദ്രാവാക്യം, അതാവണം നമ്മുടെ അടിസ്ഥാന തത്വചിന്തയെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടി. ‘ഭാരതവല്‍ക്കരണ’ത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സമഗ്രവും മൂല്യപ്പെട്ടതുമായ ഒരു പുസ്തകവും പുറത്തിറക്കി. അതിന്റെ സൃഷ്ടികര്‍ത്താവ് മറ്റാരുമല്ല കൃഷ്ണനുണ്ണിതന്നെ.
1980 ല്‍ ബിജെപി രൂപംകൊണ്ടപ്പോള്‍ ഗാന്ധിയന്‍ സോഷ്യലിസവും മറ്റും ഉയര്‍ത്തിക്കാട്ടിയിരുന്നു. അതിനൊക്കെ ബദല്‍ എന്നവണ്ണമാണ് ‘ഭാരതവല്‍ക്കരണ’ സന്ദേശം മുഴങ്ങിയത്. 1984 ല്‍ കണ്ണൂരില്‍വെച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച ഭാരതവല്ക്കരണറാലി കേരളത്തില്‍ ബിജെപിയുടെ ഏറ്റവും വലിയ ശക്തിപ്രകടനമായിരുന്നു. ആ റാലിയില്‍ എ.ബി. വാജ്പേയിയും യുവമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സത്യദേവ്സിംഗും പങ്കെടുത്തിരുന്നു. ഇതോടെ ‘ഭാരതവല്‍ക്കരണ’മെന്ന സന്ദേശം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. പക്ഷെ, റാലി കഴിഞ്ഞ് രണ്ടാംനാള്‍ ഇന്ദിരാഗാന്ധിയുടെ മരണം സംഭവിച്ചു. അതോടെ രാഷ്ട്രീയ കാലാവസ്ഥ തന്നെ മാറി. തുടര്‍ന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിയുംവന്നു.
1984 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ ഡോ. മുരളിമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ ഒരു സമിതിക്ക് രൂപംനല്‍കിയിരുന്നു. ജെ.പി. മാഥൂര്‍, പ്രമോദ് മഹാജന് തുടങ്ങിയവരാണ് ആ പഠനസംഘത്തിലുണ്ടായിരുന്നത്. അവര്‍ക്ക് മുന്നില്‍ ‘ഭാരതവല്‍ക്കരണ’ സിദ്ധാന്തം വെക്കാന്‍ കഴിഞ്ഞു. 1984 നുശേഷം ബിജെപിയുടെ തത്വചിന്തയിലും ആശയാദര്‍ശങ്ങളിലും സംഘടനാ സംവിധാനത്തിലുമൊക്കെ വന്ന മാറ്റം മനസിലാക്കിയവര്‍ക്ക് കേരളത്തിലെ യുവമോര്‍ച്ചയുടെ മനസും കൃഷ്ണനുണ്ണിയുടെ പ്രയത്നവും കാണാതെ പോകാനാവില്ല.
1983 ല്‍ ‘കേരള ഡയാലിസിസ്’ എന്ന പദയാത്രയാണ് കൃഷ്ണനുണ്ണി എന്ന രാഷ്ട്രീയനേതാവിന്റെ ചരിത്രത്തിലെ മറ്റൊരു പ്രധാന അധ്യായം. ബിജെപി നടത്തിയ ഏറ്റവും ആദ്യത്തെ സംസ്ഥാനതല പദയാത്രയായിരുന്നു അത്. പലയിടത്തും സംഘടനാ സംവിധാനം വളരെ ദുര്‍ബ്ബലമായിരിക്കെ അതൊരു സാഹസംതന്നെയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മഞ്ചേശ്വരം വരെ….കാല്‍നടയായി. അതൊരു ചരിത്രസംഭവംതന്നെ. ആ പരിപാടിയുടെ 30-ാം വാര്‍ഷികം, അതില്‍ സംബന്ധിച്ചവരുടെ സംഗമം കഴിഞ്ഞവര്‍ഷം കോഴിക്കോട്ട് നടന്നിരുന്നു. കൃഷ്ണനുണ്ണി തന്നെയാണത് സംഘടിപ്പിച്ചത്. ഈവര്‍ഷം ഡിസംബറില്‍ ഭാരതവല്‍ക്കരണ റാലിയുടെ 30-ാം വാര്‍ഷികം കൂടി ആഘോഷിക്കണമെന്ന് അദ്ദേഹം ചിന്തിച്ചുറച്ചതാണ്. അതിന് അവസരംനല്കാതെയാണ് അദ്ദേഹം നടന്നുനീങ്ങിയത്, എന്നെന്നേക്കുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: